-->
ദോഹ: പ്രവാസികളെ കേരളത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിൽ ഖത്തർ സംസ്കൃതിയിൽ നിന്നും അഞ്ച്പേർ പ്രതിനിധികളാകും.സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തന രംഗത്തിന് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തി ഖത്തർ സംസ്കൃതിജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം,പ്രസിഡന്റ് സാബിത് സഹീർ, പ്രവാസി ക്ഷേമ നിധിബോർഡ് ഡയറക്ടർ ഇ എം സുധീർ, സംസ്കൃതി സെക്രട്ടറിയും മലയാളം മിഷൻ ഖത്തർ ചാപ്റ്റർ സെക്രട്ടറി യുമായ ബിജു പി മംഗലം, സംസ്കൃതി കേന്ദ്ര കമ്മിറ്റിഅംഗവും വനിതാവേദി സെക്രട്ടറിയുമായ ജസിതനടപ്പുരയിൽഎന്നിവരെയാണ്ലോകകേരള സഭ അംഗങ്ങളായി തിരഞ്ഞെടുത്തത്.
ജനുവരി 29, 30, 31 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്നലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിൽ വിദേശത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുളളവരും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസി കേരളീയരും ഉൾപ്പെടെ 125 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
അഞ്ചാം ലോക കേരള സഭയുടെ ഭാഗമായി 7 മേഖലാതല ചർച്ചകളും 8 വിഷയാധിഷ്‌ഠിത ചർച്ചകളും ഓപ്പൺ ഫോറവും സംഘടിപ്പിക്കും. കുടിയേറ്റവും ഭരണ പരിഷ്‌കാരങ്ങളും, കേരളത്തിലെ കുടിയേറ്റ തൊഴിലാളികളും ആഗോള തൊഴിൽ രീതികളും, യൂറോപ്പ്, ജി.സി.സി, ഏഷ്യ എന്നിവയുമായുള്ള പുതിയ ടാലന്റ്റ് മൊബിലിറ്റി പങ്കാളിത്തങ്ങൾ, തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമം, കുടിയേറ്റ ഭാവി 2050-ഉം കേരളത്തിൻ്റെ ജനസം ഖ്യാപരമായ മാറ്റവും. പ്രവാസി നിക്ഷേപം & കേരളത്തിന്റെ ആഗോള വികസന ഇടനാഴികൾ, വനിതാ കുടിയേറ്റക്കാർ: അവസരങ്ങൾ, ദുർബലതകൾ, നേതൃത്വം, ഭാവിയിലേക്കുള്ള ക്ഷേമ, സാമൂഹിക സംരക്ഷണ സംവിധാനങ്ങൾ എന്നീ വിഷ യങ്ങളിൽ ചർച്ചകൾ നടക്കും.
പ്രവാസി പങ്കാളിത്തത്തിൻ്റെ കാര്യത്തിൽ, ലോകമെമ്പാടു മുള്ള കേരളീയരെ ഒരുമിപ്പിക്കാൻ 2018-ൽ ആരംഭിച്ച ശ്രമമാണ് ലോക കേരള സഭയുടെ രൂപീകരണത്തിൽ എത്തിയത്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിൻ്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്‌മയും സഹകരണവും പ്രോ ത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളത്തിലെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളും നടത്തിവരുന്നു.
ഇതുവരെ ലോക കേരള സഭയുടെ നാലു സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്.നിലവിൽ നാലാം ലോക കേരള സഭയുടെ ഭാഗമായി വന്ന പ്രധാന നിർദേശങ്ങളായ പ്രവാസി മിഷൻ, നോർക്ക പോലീസ് സ്റ്റേഷൻ, മാനസിക ആരോഗ്യ-ആയു ർവേദ സേവനങ്ങൾ തുടങ്ങിയ ലോക കേരളം ഓണലൈൻ സേവനങ്ങൾ, എയർപോർട്ട് ഹെല്‌പ് ഡസ്‌ക് തുടങ്ങിയവ നടപ്പിലാക്കി വരുന്നു.
103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സഭയിൽ അംഗങ്ങളാണ്. വിദേശകാര്യ വകുപ്പ് ലോക കേരള സഭയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത്തരം മാതൃകകൾ രൂപീകരിക്കാൻ നിർദേശം നൽകിയതും
ശ്രദ്ധേയമാണ്.
ഷഫീക്ക് അറക്കൽ