Wednesday, March 11, 2026 Last Updated 16 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 09.04 AM

സിറ്റിക്ക് യുവേഫാ ചാംപ്യന്‍സ് ലീഗിലും തോല്‍വി ; പിഎസ്ജിയും ബോറൂഷ്യയും അട്ടിമറിക്കിരയായി

uploads/news/2026/01/821822/city-manchester.jpg

ലണ്ടന്‍: ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഏറ്റ തോല്‍വിക്ക് തൊട്ടുപിന്നാലെ യുവേഫാ ചാംപ്യന്‍സ് ലീഗിലും മാഞ്ചസ്റ്റര്‍സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് വമ്പന്മാരും നിലവിലെ ചാംപ്യന്മാരായുമായ പിഎസ്ജി യ്ക്കും ജര്‍മ്മന്‍ ബുണ്ടാസ് ലീഗിലെ പ്രമുഖര്‍ ബോറൂഷ്യ ഡോര്‍ട്ട്മുണ്ടിനും സമാനവിധി തന്നെ തേടി വന്നപ്പോള്‍ യുവേഫയില്‍ കണ്ടത് മനോഹരമായ അട്ടിമറികള്‍.

ഇംഗ്‌ളീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തങ്ങളും ഏറ്റവും പ്രിയപ്പെട്ട ഫോര്‍വേഡ് എര്‍ലിംഗ് ഹാളണ്ടിന്റെ നാട്ടുകാരില്‍ നിന്നുമാണ് തിരിച്ചടി കിട്ടിയത്. നോര്‍വീജിയന്‍ ചെറുമീനുകള്‍ എഫ്‌കെ ബോഡോ ഗ്‌ളീംറ്റ് സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ പിഎസ്ജി പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിംഗിനോടും ബോറൂഷ്യ ഇംഗ്‌ളീഷ് ക്ലബ്ബ് ടോട്ടനത്തോടും തോല്‍വി നേരിട്ട് തിരിച്ചു പോയി.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നായിരുന്നു നോര്‍വീജിയന്‍ അരങ്ങേറ്റക്കാരായ ബോഡോ/ഗ്ലിംറ്റി നടത്തിയത്. ആര്‍ട്ടിക് സര്‍ക്കിളിലെ മൈനസ് ഒമ്പത് ഡിഗ്രി തണുപ്പില്‍ 3-1 നായിരുന്നു നോര്‍വേ ക്ലബ്ബ് എതിരാളികളെ തോല്‍പ്പിച്ചത്. കൃത്രിമമായി നിര്‍മ്മിച്ച പ്രതലത്തില്‍ കളിച്ച പെപ് ഗാര്‍ഡിയോളയുടെ യുവതാരങ്ങള്‍ മൈനസ് ഡിഗ്രി താപനിലയില്‍ തണുത്തു മരച്ചാണ് കളിച്ചത്. നിയാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ നടന്ന ഡെര്‍ബി തോല്‍വിക്ക് ശേഷം സിറ്റിക്ക് മറ്റൊരു നാണക്കേടായി ഈ തോല്‍വി മാറി.

22-ാം മിനിറ്റില്‍ ഓലെ ഡിഡ്രിക് ബ്ലോംബര്‍ഗിന്റെ പിന്‍ പോസ്റ്റിലേക്കുള്ള ലൂപ്പിംഗ് ക്രോസ് കാസ്പര്‍ ഹോഗ് ഹെഡ് ചെയ്തതോടെ ഗ്ലിംറ്റ് അവരുടെ വിജയത്തിന് അസ്ഥിവാരമിട്ടു. പകുതി ലൈനിലേക്ക് ഓടി ആദ്യ ഗോളിന് കാരണക്കാരനായ യുവ പ്രതിരോധക്കാരന്‍ മാക്‌സ് അലെയ്‌ന്റെ പ്രതിരോധ പിഴവ് സിറ്റിക്ക് വീണ്ടും പ്രശ്‌നമായി. ആദ്യഗോള്‍ വന്ന് രണ്ട് മിനിറ്റിനുശേഷം സ്വന്തം പകുതിയില്‍ പന്ത് തെറ്റായി നിയന്ത്രിച്ചത്
ബ്ലോംബര്‍ഗ് വീണ്ടും പിടിച്ചെടുത്ത് ബോക്‌സിന് കുറുകെ പന്ത് കട്ട് ചെയ്ത് ഹോഗ് രണ്ടാമതും ഫിനിഷ് ചെയ്തു.

അരമണിക്കൂറിനു മുന്‍പ് തന്നെ ഗ്ലിംറ്റിന് വേണ്ടി ഹോഗ് മൂന്നാമതൊരു ഗോള്‍ നേടുമായിരുന്നു, പക്ഷേ ഗിയാന്‍ലൂയിഗി ഡൊണാറുമ്മ തടഞ്ഞു. പക്ഷേ രണ്ടാം പകുതിയില്‍ വീണ്ടും ഗോള്‍ വീണു. ഇത്തവണ ജെന്‍സ് പെറ്റര്‍ ഹൗജിന്റെ വകയായിരുന്നു ഗോള്‍. സാധാരണയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എര്‍ലിംഗ് ഹാലന്‍ഡ് നാട്ടുകാര്‍ക്കെതിരേ ഫോമിന്റെ ഏഴയല്‍പക്കത്ത് എത്തിയില്ല. ഇതിന് ശേഷം റയാന്‍ ചെര്‍ക്കി വഴി സിറ്റി ഒരു ഗോള്‍ മടക്കിയെങ്കിലും റോഡ്രി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനാല്‍ സിറ്റിയുടെ എണ്ണം 10 ആയി ചുരുങ്ങി. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഗലാറ്റസറെയ്ക്കെതിരെ ഒരു വിജയം നേടിയാല്‍ മാത്രമേ ടോപ്-എട്ട് സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിയൂ,

മുന്നൂറാമത്തെ യൂറോപ്യന്‍ മാച്ച് എന്ന ഖ്യാതിയുമായി എത്തിയ നിലവിലെ ചാംപ്യന്‍ പിഎസ്ജിയെ 2-1 നായിരുന്നു പോര്‍ച്ചുഗീസ് ക്ലബ്ബ സ്‌പോര്‍ട്ടിംഗ് വീഴ്ത്തിയത്. ഈ സീസണില്‍ പിഎസ്ജിയുടെ മത്സരത്തിലെ രണ്ടാമത്തെ തോല്‍വിയാണിത്. ലൂയിസ് സുവാരസിന്റെ ഇരട്ടഗോളുകളിലായിരുന്നു സ്‌പോര്‍ട്ടിംഗിന്റെ ജയം. 74, 90 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. സ്‌പോര്‍ട്ടിംഗ് ആദ്യഗോള്‍ നേടിയതിന് പിന്നാലെ പകരക്കാരനായി ഇറങ്ങിയ ഖ്വിച്ച ക്വാററ്റ്സ്ഖേലിയ സമനില ഗോള്‍ കൊണ്ടുവന്നതായിരുന്നുവെങ്കിലൂം സ്‌റ്റോപ്പേജ് ടൈമില്‍ വീണ്ടും സ്‌പോര്‍ട്ടിംഗ് ഗോള്‍ നേടി.
ചാമ്പ്യന്‍സ് ലീഗില്‍, പിഎസ്ജി ഇതുവരെ പോര്‍ച്ചുഗലില്‍ വിജയിച്ചിട്ടില്ല. അഞ്ച് മത്സരങ്ങള്‍ കളിച്ചപ്പോഴും മൂന്നിലും തോല്‍വിയായിരുന്നു.

കളിയുടെ 26 ാം മിനിറ്റില്‍ തന്നെ പത്തുപേരായി ചുരുങ്ങിയ ബോറൂഷ്യ ഇംഗ്‌ളീഷ് ക്ലബ്ബ് ടോട്ടനത്തോട് 2-0 ത്തിനാണ് തോറ്റത്. ശനിയാഴ്ച വെസ്റ്റ് ഹാമിനോട് 2-1 ന് പ്രീമിയര്‍ലീഗില്‍ സ്വന്തം മൈതാനത്ത് തോറ്റതിനെ തുടര്‍ന്ന് ആരാധകരുടെ രോഷം ഏറ്റുവാങ്ങിയ പരിശീലകന്‍ തോമസ് ഫ്രാങ്കിനും ടീമിനും വലിയ ആശ്വാസമായി മാറിയിരിക്കുകയാണ് ഈ മത്സരഫലം. ക്രിസ്റ്റ്യന്‍ റൊമേറോയും ഡൊമിനിക് സോളങ്കെയും ആദ്യ പകുതിയില്‍ ഡോര്‍ട്ട്മുണ്ടിനെതിരേ ഗോള്‍ നേടിയതോടെ ജര്‍മ്മന്‍ടീമിന്റെ കഥകഴിഞ്ഞു.

കൂനിന്‌മേല്‍കുരു എന്ന പോലെ ഒരു ഗോളിന് പിന്നിട്ട് നില്‍ക്കുമ്പോള്‍ തന്നെ അവരുടെ പ്രതിരോധക്കാരന്‍ ഡാനിയേല്‍ സ്വെന്‍സണ്‍ ചുവപ്പ് കാര്‍ഡ് വാങ്ങുകയും ചെയ്തു. ഈ വിജയം ഫ്രാങ്കിന്റെ ടീമിനെ നോക്കൗട്ടിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള ശക്തമായ ഒരു സ്ഥാനത്ത് എത്തിക്കുന്നു, കാരണം ഒരു മത്സരം കൂടി ശേഷിക്കെ അവര്‍ നാലാം സ്ഥാനത്താണ്.

Ads by Google
Ads by Google
TRENDING NOW