-->
മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. കലാഭവന്‍ മണിക്ക് ദേശീയ-സംസ്ഥാന ചിലച്ചിത്ര പുരസ്‌കാരങ്ങളില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച ഈ ചിത്രത്തിലെ ക്ലൈമാക്‌സിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.
ചിത്രത്തിലെ നായകനായ അന്ധഗായകന്‍ രാമു, തന്റെ അനിയത്തിയുടെ മരണത്തിന് കാരണക്കാരനായ വില്ലനെ എങ്ങനെ തിരിച്ചറിഞ്ഞു എന്ന പ്രേക്ഷകരുടെ കാലാതീതമായ സംശയത്തിനാണ് അദ്ദേഹം ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. തിരക്കഥാകൃത്ത് പളളാശ്ശേരിയോടൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു വിനയന്റെ കുറിപ്പ്.
‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" ക്ലൈമാക്സ് ഷൂട്ടിംഗിനിടെ തിരക്കഥാകൃത്ത് പള്ളാശ്ശേരിയോടൊത്ത് കൂലങ്കഷമായ ചിന്തയിൽ നിൽക്കുന്ന ഈ ഫോട്ടോ യാദൃശ്ചികമായി പഴയ ആൽബത്തിൽ കണ്ടു..
തന്റെ പെങ്ങൾ വാസന്തി ആത്മഹത്യ ചെയ്തത് Ex Mp തോമസ് സാറു കാരണമാണന്ന് അന്ധനായ രാമുവിനോട് ആരും പറഞ്ഞിരുന്നില്ല..
വാസന്തിക്കും ലക്ഷ്മിക്കുമല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു.. തോമസ് മുതലാളിയുടെ ആ ക്രൂരത..വലിയ മാന്യനായി മരണവീട്ടിലെത്തി രാമുവിനെ സമാധാനിപ്പിക്കുന്ന തോമസ്സിനെ പക്ഷേ രാമു കഴുത്തു ഞെരിച്ചു കൊല്ലുന്നു..
ആരും പറയാതെ രാമു എങ്ങനെ അറിഞ്ഞു...? ഈ സംശയം പ്രേക്ഷകന് ഉണ്ടാകില്ലേ എന്ന അഭിപ്രായം നിർമ്മാതാവ് വിന്ധ്യനുൾപ്പടെ ചോദിച്ചു..
പക്ഷേ അതു പ്രേക്ഷകന് വിട്ടു കൊടുക്കുകയായിരുന്നു.. മനസ്സിൽ മൂന്നാം കണ്ണുള്ള അന്ധഗായകനായ രാമുവിന്റെ കഥാപാത്രത്തെ ആ രീതിയിലായിരുന്നു സിനിമയിൽ ട്രീറ്റു ചെയ്തിരുന്നത്..അതുകൊണ്ടു തന്നെ പ്രേക്ഷകർ അതുൾക്കൊള്ളുമെന്ന് ഉറപ്പുണ്ടായിരുന്നു.’ വിനയന്‍ കുറിച്ചു.