-->
വാഷിങ്‌ടണ്‍: രാജ്യാന്തര തലത്തില്‍ സമാധാന ബോര്‍ഡു(ബോര്‍ഡ് ഓഫ് പീസ്)മായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബോര്‍ഡില്‍ അംഗത്വം ലഭിക്കുന്നതിനു നല്‍കേണ്ടത് 100 കോടി ഡോളര്‍(ഏകദേശം 9068 കോടി രൂപ). ട്രംപിന്റെ നീക്കം ഐക്യരാഷ്‌ട്രസഭയ്‌ക്കുള്ള ബദല്‍ സൃഷ്‌ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണമുണ്ട്. ബോര്‍ഡിന്റെ ആദ്യ തലവന്‍ ട്രംപായിരിക്കുമെന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്‌തു.
ബോര്‍ഡ് പ്രാബല്യത്തില്‍ വന്നതിനു ശേഷം ഓരോ അംഗരാജ്യത്തിനും പരമാവധി മൂന്ന് വര്‍ഷത്തെ കാലാവധിയായിരിക്കും ലഭിക്കുക. ചെയര്‍മാന്റെ വിവേചനാധികാരത്തിനു വിധേയമായി ഈ കാലാവധി പുതുക്കാം.
ആരെയെല്ലാം അംഗങ്ങളായി ക്ഷണിക്കണം എന്ന് ട്രംപ് തന്നെ തീരുമാനിക്കുമെന്നും കരടില്‍ പറയുന്നു. തീരുമാനങ്ങള്‍ ഭൂരിപക്ഷാടിസ്‌ഥാനത്തിലായിരിക്കും. ഓരോ അംഗരാജ്യത്തിനും ഒരു വോട്ട് ലഭിക്കും. എങ്കിലും, എല്ലാ തീരുമാനങ്ങള്‍ക്കും ചെയര്‍മാന്റെ അംഗീകാരം ആവശ്യമായിരിക്കും.
ഐക്യരാഷ്‌ട്രസംഘടനയുടെ സ്‌ഥിര വിമര്‍ശകനാണു ട്രംപ്. യു.എന്നിനു ബദല്‍ ട്രംപ് സൃഷ്‌ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ചില വിമര്‍ശകര്‍ ആശങ്കപ്പെടുന്നു.
'സംഘര്‍ഷത്താല്‍ ബാധിക്കപ്പെട്ടതോ ഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളില്‍ സ്‌ഥിരത പ്രോത്സാഹിപ്പിക്കാനും ആശ്രയിക്കാവുന്നതും നിയമപരവുമായ ഭരണം പുനഃസ്‌ഥാപിക്കാനും ശാശ്വതമായ സമാധാനം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന ഒരു രാജ്യാന്തര സംഘടനയാണ് ബോര്‍ഡ് ഓഫ് പീസ്' എന്ന് കരടില്‍ വിവരിക്കുന്നു. മൂന്ന് അംഗരാജ്യങ്ങള്‍ ചാര്‍ട്ടറിന് അംഗീകാരം നല്‍കിയാല്‍ ഇത് ഔദ്യോഗികമാകും.
എന്നാല്‍, അംഗത്വത്തിന് 100 കോടി ഡോളര്‍ ആവശ്യപ്പെടുന്നതായുള്ള വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചു. 'സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവയോട് ആഴത്തിലുള്ള പ്രതിബദ്ധത കാണിക്കുന്ന പങ്കാളിത്ത രാജ്യങ്ങള്‍ക്ക് സ്‌ഥിരം അംഗത്വം നല്‍കുമെന്നാണു വിശദീകരണം. എങ്കിലും മിനിമം ഫീസ് നല്‍കേണ്ടിവരും.