-->
ന്യൂഡല്‍ഹി: പ്രതിരോധ ഉല്‍പ്പന്ന നിര്‍മാണക്കമ്പനികളില്‍ വിദേശനിക്ഷേപം എളുപ്പമാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ പാകിസ്‌ഥാനുമായുള്ള സംഘര്‍ഷത്തിനുശേഷം ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
പ്രതിരോധ സ്‌ഥാപനങ്ങളില സര്‍ക്കാര്‍ അനുമതിയില്ലാതെ നേരിട്ടു വിദേശനിക്ഷേപം നടത്താനുള്ള പരിധി 49 ശതമാനത്തില്‍നിന്ന് 74 ശതമാനമായി ഉയര്‍ത്തുമെന്നാണു സൂചന. 'ആധുനിക സാങ്കേതിക വിദ്യ ലഭ്യമാക്കിയാല്‍' മാത്രം നിക്ഷേപപരിധി 74 ശതമാനത്തിനു മുകളിലാക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, അവ്യക്‌തവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ നിര്‍ദേശമാണിതെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.പ്രതിരോധ കമ്പനികളുടെ ഭൂരിഭാഗം ഓഹരികളും കൈവശപ്പെടുത്താന്‍ വിദേശസ്‌ഥപനങ്ങളെ അനുവദിക്കുന്നതാണു പുതിയ നീക്കം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ചുള്ള പരിഷ്‌കരണം നടപ്പാക്കുമെന്നാണു സൂചന. ഫ്രാന്‍സിന്റെ എയര്‍ബസ്, യു.എസിന്റെ ലോക്ക്‌ഹീഡ് മാര്‍ട്ടിന്‍, ഇസ്രായേലിന്റെ റാഫേല്‍ അഡ്വാന്‍സ്‌ഡ് ഡിഫന്‍സ് സിസ്‌റ്റംസ് തുടങ്ങിയവയാണ് നിലവില്‍ സംയുക്‌ത സംരംഭങ്ങളിലൂടെയോ തന്ത്രപരമായ പങ്കാളിത്തത്തിലൂടെയോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ പ്രതിരോധ സ്‌ഥാപനങ്ങള്‍. റഷ്യയുമായും ഇന്ത്യക്ക് വിപുലമായ പ്രതിരോധ ബന്ധവുമുണ്ട്. 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രതിരോധമേഖലയ്‌ക്ക് ഈ വര്‍ഷം അനുവദിച്ച 75.36 ബില്യണ്‍ ഡോളറില്‍ നിന്ന് 20% വര്‍ധനയാണ് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെടുന്നത്. പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.