-->
എല്ലാ സംസ്‌കാരത്തിലും ഓരോ കെട്ടുകഥകള്‍ ആളുകള്‍ക്ക് പറയാനുണ്ടാകും. ഇവയില്‍ പ്രധാനമാണ് ദുരൂഹ ജീവികളുമായി ബന്ധപ്പെട്ട കഥകള്‍. ഇവയുണ്ടെന്നതിനുള്ള ശാസ്ത്രീയ സ്ഥിരീകരണമൊന്നും എവിടെയുമില്ല. എന്നാല്‍ ഇവയുണ്ടെന്നുതന്നെ തദ്ദേശീയര്‍ ഉറച്ചുവിശ്വസിക്കുന്നു. ഹിമാലയത്തിലുണ്ടെന്നു പറയപ്പെടുന്ന യതിയും മറ്റും ഇത്തരം ദുരൂഹജീവികളാണ്. 'ക്രിപ്റ്റിക് ജീവികള്‍' എന്നാണ് ഇവ വിശേഷിപ്പിക്കപ്പെടുന്നത്. ഇത്തരമൊരു ദുരൂഹജീവിയാണ് സ്‌കോട്‌ലന്‍ഡിലെ ലോക്‌നെസ് തടാകത്തിലുണ്ടെന്നു വിശ്വസിക്കപ്പെടുന്ന നെസ്സി.
തടാകത്തില്‍ നിന്നു തലനീട്ടുന്ന രീതിയിലുള്ള ഈ ജീവിയുടെ ചിത്രങ്ങള്‍ 1934ല്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് സംഭവത്തിനു രാജ്യാന്തര പ്രശസ്തി കൈവരികയും ചെയ്തിരുന്നു. ഒട്ടേറെ അന്വേഷണങ്ങളും തിരച്ചിലുകളും ഇതെത്തുടര്‍ന്ന് നടന്നെങ്കിലും നെസ്സിയെ കണ്ടെത്താനായില്ല. കഥകള്‍ സകോടലന്‍ഡില്‍ പണ്ടേയുണ്ട്, നാടോടിക്കഥകളിലും മറ്റും ഇതു കാണാം.
37 കിലോമീറ്ററോളം ചുറ്റളവുള്ള തടാകമാണ് ലോക്‌നെസ്. നെസ്സ് എന്ന നദിയില്‍നിന്നുള്ള ജലമാണ് പ്രധാനമായും ഈ തടാകത്തിലേക്ക് എത്തുന്നത്. എഡി 565ലാണ് ആദ്യമായി നെസ്സിയെ തടാകത്തില്‍ കണ്ടെത്തിയെന്ന വാദം ഉയര്‍ന്നത്. 1871ല്‍ സ്‌കോട്‌ലന്‍ഡുകാരനായ മക്കിന്‍സി ഇതിനെ കണ്ടെത്തിയെന്നു പറഞ്ഞു. 1888ല്‍ അലക്‌സാണ്ടര്‍ മക്‌ഡൊണാള്‍ഡ് എന്ന ആളും നെസ്സിയെ കണ്ടെന്ന് അവകാശപ്പെട്ടു. 1933ല്‍ കുറിയര്‍ എന്ന ബ്രിട്ടിഷ് മാധ്യമത്തില്‍ വലിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചതോടെ നെസ്സി ശ്രദ്ധേയനി.
അതേവര്‍ഷം ജോര്‍ജ് സ്‌പൈസര്‍ എന്ന ബ്രിട്ടിഷുകാരനും ഭാര്യയും, ലോക്‌നെസ് മേഖലയില്‍ കാറില്‍ സഞ്ചരിക്കവേ അസാധാരണ രൂപവും നാലടി പൊക്കവും 25 അടി നീളവുമുള്ള ഒരു ജീവി ഓടിപ്പോയെന്ന അവകാശവാദവുമായി വന്നു. ആനയുടെ തുമ്പിക്കൈ പോലെ നീണ്ട കഴുത്ത് ഈ ജീവിക്കുണ്ടെന്നും ഡ്രാഗണുമായും ദിനോസറുമായും ഇതിനു സാമ്യമുണ്ടെന്നും സ്‌പൈസര്‍ പറഞ്ഞു. ഇതോടെ ലോക്‌നെസ് തടാകത്തിലേക്കു ജനപ്രവാഹമായി. പലരും നെസ്സിയെ കണ്ടെന്ന് അവകാശവാദവുമുയര്‍ത്തി.