-->
വാഷിങ്‌ടണ്‍: റഷ്യയും ചൈനയും കൈപ്പിടിയിലാക്കുംമുമ്പ് ഗ്രീന്‍ലാന്‍ഡിനെ യു.എസ്. 'സ്വന്തമാക്കേണ്ടതുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
എളുപ്പവഴിക്കോ അതല്ല കഠിനമാര്‍ഗത്തിലൂടെയാണെങ്കിലും അത് ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നാറ്റോ അംഗമായ ഡെന്‍മാര്‍ക്കിന്റെ അര്‍ദ്ധ സ്വയംഭരണ പ്രദേശം അധീനതയിലാക്കുന്നതു പരിഗണനയിലാണെന്ന് അടുത്തിടെ വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഗ്രീന്‍ലന്‍ഡ് വില്‍പ്പനയ്‌ക്കുള്ളതല്ലെന്ന് ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും നിലപാടെടുത്തു. സൈനിക നടപടി ട്രാന്‍സ്-അറ്റ്‌ലാന്റിക് പ്രതിരോധ സഖ്യത്തിന്റെ അവസാനമാണെന്നും ഡെന്‍മാര്‍ക്ക് പ്രതികരിച്ചു.ഞങ്ങള്‍ക്ക് അമേരിക്കക്കാരാകാന്‍ താല്‍പ്പര്യമില്ല, ഞങ്ങള്‍ ഡെന്മാര്‍ക്കുകാരാകാന്‍ ആഗ്രഹമില്ല, ഗ്രീന്‍ലാന്‍ഡുകാരായി തുടരാന്‍ ആഗ്രഹിക്കുന്നു. ഗ്രീന്‍ലാന്‍ഡ് ജനതയാണ് ഗ്രീന്‍ലാന്‍ഡിന്റെ ഭാവി തീരുമാനിക്കേണ്ടതെന്നും ഭരണ- പ്രതിപക്ഷഭേദമന്യേ തദ്ദേശീയര്‍ നിലപാടെടുത്തു.വടക്കേ അമേരിക്കയ്‌ക്കും ആര്‍ട്ടിക് പ്രദേശത്തിനും ഇടയിലുള്ള ഗ്രീന്‍ലാന്‍ഡ് മിസൈല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ക്കും മേഖലയിലെ കപ്പലുകളുടെ നിരീക്ഷണത്തിനും പറ്റിയ തന്ത്രപ്രധാന ഇടമാണ്. ഇതാണ് യു.എസിനെ ഇവിടം കൈപ്പിടിയിലൊതുക്കാന്‍ പ്രേരിപ്പിക്കുന്നത്. യു.എസിന്റെ ദേശീയ സുരക്ഷയ്‌ക്ക് ഗ്രീന്‍ലാന്‍ഡ് നിര്‍ണായകമാണെന്ന് യു.എസ് പ്രസിഡന്റ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എല്ലായിടവും റഷ്യന്‍, ചൈനീസ് കപ്പലുകളാല്‍ വലയം ചെയ്‌തിരിക്കുന്നുവെന്നും തെളിവുകളില്ലാതെ ട്രംപ് ന്യായീകരിച്ചു.
ഗ്രീന്‍ലാന്‍ഡിലെ വടക്കുപടിഞ്ഞാറന്‍ അറ്റത്തുള്ള പിറ്റുഫിക് ബേസില്‍ യു.എസ് ഇതിനകം 100-ലധികം സൈനികരെ സ്‌ഥിരമായി വിന്യസിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധം മുതല്‍ യു.എസ് ഇവിടെ ഇത്തരത്തില്‍ ആധിപത്യം നിലനിര്‍ത്തുന്നുണ്ട്.
ഡെന്‍മാര്‍ക്കുമായുള്ള നിലവിലുള്ള കരാറുകള്‍ പ്രകാരം, യുഎസിന് ഗ്രീന്‍ലാന്‍ഡിലേക്ക് എത്ര സൈനികരെ വേണമെങ്കിലും കൊണ്ടുവരാം. എന്നാല്‍, വെറുമൊരു പാട്ടക്കരാര്‍ പോരാ എന്ന് വാഷിങ്‌ടണില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.ഞാന്‍ ചൈനയിലെ ജനങ്ങളെ സ്‌നേഹിക്കുന്നു. റഷ്യയിലെ ജനങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. പക്ഷേ ഗ്രീന്‍ലാന്‍ഡില്‍ ഒരു അയല്‍ക്കാരനായി അവരെ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.