Thursday, March 12, 2026 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.32 PM

വാസ്‌തുവിദ്യകളുടെ വിസ്‌മയകാഴ്‌ച്ചകളുമായി അദ്‌ലാജ്‌ സ്‌റ്റെപ്പ്‌ വെല്‍

uploads/news/2026/01/820061/sun2.jpg

ഇന്ത്യന്‍ വാസ്‌തുവിദ്യയുടെ വര്‍ണ്ണ കാഴ്‌ച്ചകളുടെ സവിശേഷതകളുമായി അദ്‌ലാജ്‌ സെ്‌റ്റപ്പ്‌ വെല്‍. ഗുജറാത്തിലെ ഗാന്ധിനഗറിനടുത്ത്‌ അദ്‌ലാജ്‌ എന്ന ചെറിയ പട്ടണത്തിലാണ്‌ പടിക്കിണറുകള്‍ അഥവ അദ്‌ലാജ്‌ സെ്‌റ്റപ്പ്‌ വെല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്‌. റുദാബായിസ്‌റ്റപ്പ്‌ വെല്‍ എന്ന പേരിലും അദ്‌ലാജ്‌ വാവ്‌ എന്ന പേരിലും അറിയപ്പെടുന്നുണ്ട്‌. വാവ്‌, ബൗഡി, ബാവോലി തുടങ്ങി വിവിധ പേരുകളിലും പടിക്കിണറുകള്‍ അറിയപ്പെടുന്നുണ്ട്‌. ചരിത്രവും സംസ്‌കാരവും സമന്വയിപ്പിച്ച ജലസ്രോതസ്സാണ്‌ പടിക്കിണര്‍. വര്‍ണാഭമായ ശില്‍പ്പങ്ങളില്‍ കൊത്തിയെടുത്ത ചാരുതയാണ്‌ പടിക്കിണറിനെ സഞ്ചാരികള്‍്‌ക്ക് ആകര്‍ഷകമാക്കുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ നൂറുകണക്കിന്‌ സഞ്ചാരികള്‍ അദ്‌ലാജിലെ പടിക്കിണര്‍ കാണാനെത്തുന്നുണ്ട്‌. വടേല രാജ വംശത്തിലെ റാണ വീര്‍ സിംങ്ങിന്റെ സ്‌മരണക്കായി എ ഡി 1498 ല്‍ നിര്‍മ്മിച്ചതാണ്‌ അദ്‌ലാജ്‌ സെ്‌റ്റപ്പ്‌ വെല്‍.
റാണ വീര്‍ സിംങ്ങിന്റെ ഭാര്യയാണ്‌ റുദാബായി. അഞ്ച്‌ നിലകളുടെ ആഴത്തിലാണ്‌ പടിക്കിണര്‍ സംവിധാനിച്ചിരിക്കുന്നത്‌. അദ്‌ലാജ്‌ എന്ന പ്രദേശത്ത്‌ ജലക്ഷാമം മൂലമുള്ള ബുദ്ധിമുട്ട്‌ ഒഴിവാക്കാനാണ്‌ രാജാവ്‌ പടിക്കിണര്‍ നിര്‍മിച്ചത്‌. കുളിക്കാനും, കുടിവെള്ളത്തിനും, വസ്‌ത്രങ്ങള്‍ അലക്കാനും വരെ പടി ക്കിണറിലെ ജലം ജനങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നു. സമീപത്തെ മൈതാനത്ത്‌ വാവ്‌ വന്തി എന്ന ഉത്സവവും നടക്കാറുണ്ട്‌. ഉത്സവത്തിനെത്തുന്നവര്‍ പടിക്കിണറുകളിലെ പടവുകളിലിരുന്ന്‌ വിശ്രമിക്കാറുണ്ടായിരുന്നു. ഒരു കാലത്ത്‌ നഗരത്തിലെ വ്യാപാരികളുടെ വിശ്രമകേന്ദ്രമായും പടിക്കിണര്‍ ഉപയോഗിച്ചിരുന്നു. ഇപ്പോഴും സഞ്ചാരികള്‍ കിണറിന്റെ പടകളിലിരുന്ന്‌് ക്ഷീണമകറ്റിയാണ്‌ യാത്രയാവുന്നത്‌. പുറമേ നല്ല ചൂടാണങ്കിലും കിണറിനകത്ത്‌ തണുപ്പ്‌ അനുഭവപ്പെടുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ നിയന്ത്രണത്തിലാണിത്‌. പ്രവേശനത്തിന്‌ 25 രൂപയുടെ ടിക്കറ്റെടുക്കണം. കിണറിന്റെ അവസാന പടി ഇറങ്ങുന്നതിന്‌ വിലക്കുണ്ട്‌. പടിക്കിണറിന്റെ ശില്‍പ്പ ചാരുത കലര്‍ന്ന ചിത്രങ്ങള്‍ ക്യാമറ കണ്ണുകളില്‍ പകര്‍ത്താനും സഞ്ചാരികള്‍ മത്സരിക്കുന്നതിവിടെ കാണാം.
ഏഴാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ രാജസ്‌ഥാന്‍, ഗുജറാത്ത്‌ സംസ്‌ഥാനങ്ങളില്‍ പടിക്കിണറുകളുണ്ടായിരുന്നു. ഭൂഗര്‍ഭ ക്ഷേത്രസ്‌മാരകങ്ങളായി പറയപ്പെട്ടിരുന്നത്‌. ഗുജറാത്തില്‍ മാത്രം 120 ലേറെ പടിക്കിണറുകളുണ്ടാണെന്നാണ്‌ കണക്ക്‌. ഓരോ പടിക്കിണറിന്റേയും നിര്‍മ്മാണ രീതി വ്യത്യസ്‌ഥമാണ്‌. അഷ്‌ടഭുജ രീതിയോ, ജാമി തിയ പാറ്റേണോ ആയിരിക്കും അവലംബിക്കുന്നത്‌. അദ്‌ലാജ്‌ പടിക്കിണര്‍ അഷ്‌ടഭുജ സംവിധാനത്തിലാണ്‌ ഡിസൈന്‍ ചെയ്‌തത്‌.
ഇന്ത്യന്‍ വാസ്‌തുവിദ്യയില്‍ വളരെ പ്രസിദ്ധമാണ്‌ അദ്‌ലാജ്‌ പടിക്കിണര്‍ അഥവാ അദ്‌ലാജ്‌ വാവ്‌. ഗുജറാത്ത്‌ സംസ്‌ഥാനത്തിലെ അഹമ്മദാബാദിലെ ഗാന്ധിനഗറിലാണ്‌ അദ്‌ലാജ്‌ പടിക്കിണര്‍ സ്‌ഥിതി ചെയ്ുന്നയത്‌. അഞ്ച്‌ നിലകളുള്ള ഭൂഗര്‍ഭ ജലസംഭരണിയാണിത്‌. മഴക്കാല സിസണില്‍ 20 അടി വരെ ജലനിരപ്പ്‌ ഉയരുന്നുവെന്ന സവിശേഷതയും അദ്‌ലാജ്‌ പടിക്കിണറിനുണ്ട്‌. ജലനിരപ്പന്റെ ഉയര്‍ച്ചയെ സംരക്ഷിക്കുന്ന സംവിധാനമാണ്‌ നിര്‍മ്മാണത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. മനോഹരമായ എല്ലാ തൂണുകളും കൊത്ത്‌ പണികളാല്‍ സമ്പന്നമാണ്‌.
അദ്‌ലാജ്‌ പടിക്കിണര്‍ സ്‌ഥാപിച്ചത്‌ സോളങ്കി വാസ്‌തുവിദ്യ ശൈലിയാണ്‌ അവലംബിച്ചത്‌. അഞ്ച്‌ നില ഘടനയില്‍ ആഴത്തിലാണ്‌. മുകള്‍ ഭാഗം അഷ്‌ട ഭൂജാ കൃതിയിലാണ്‌. അതിസങ്കിര്‍ണ്ണമായ കൊത്തു വേലകളിലാണ്‌ തൂണുകള്‍ നിര്‍മ്മിച്ചത്‌. ഓരോ നിലയിലും ആളുകള്‍ക്ക്‌ സംഗമിക്കാനുള്ള സൗകര്യമുണ്ട്‌. മണ്‍സൂണ്‍ സീസണിലെ ജലനിരപ്പിനെ ആസ്‌പദമാക്കിയും കാലാനുസൃതമായ ഏറ്റക്കുറച്ചിലും പരിഗണിച്ചാണ്‌ കിണറിന്റെ
ഘടന. മേല്‍ക്കുരയില്‍ വേണ്ട രീതിയില്‍ വായും വെളിച്ചവും ല്യമാക്കുന്ന ദ്വാരമുണ്ടാക്കിയിട്ടുണ്ട്‌. ആദ്യത്തെ നിലയില്‍ നിന്ന്‌ മൂന്ന്‌ പടികളിലൂടെ കിണറിന്റെ താഴ്‌ഭാഗത്തേക്ക്‌ എത്തിപ്പെടാനാകും. വടക്ക്‌, തെക്ക്‌ അച്ചുതണ്ടിലാണ്‌ പ്രവേശന കവാടം നിര്‍മ്മിച്ചിരിക്കുന്നത്‌. തുടര്‍ന്നുള്ള മൂന്ന്‌ പടികള്‍ തെക്ക്‌, പടിഞ്ഞാറ്‌ കിഴക്ക്‌ ദിശകളില്‍ നിന്നാണ്‌. കിണറിന്റെ അടിവശം ഒരു ഫണല്‍ മാതൃകയില്‍ ചതുരത്തിലുള്ള പടിക്കെട്ട്‌ തറയുണ്ട്‌. ഇതാകട്ടെ താഴ്‌ഭാഗം വരെ നീണ്ട്‌ നില്‍ക്കുന്ന രീതിയിലാണ്‌. കിണറിന്റെ മുകള്‍ഭാഗം ആകാശത്തേക്ക്‌ തുറന്ന നിലയിലാണ്‌. കല്ല്‌ ബീമുകളാണ്‌ എല്ലാം ബലപ്പെടുത്തിയിരിക്കുന്നത്‌. വെള്ളത്തിലേക്ക്‌ പടികള്‍ കയറി വെള്ളമെത്തുന്ന കിണറുകള്‍ക്കാണ്‌ സ്‌റ്റപ്പ്‌ വെല്ലുകള്‍ എന്ന്‌ പറയുന്നത്‌. എ.ഡി 600 ല്‍ ഗുജറാത്തിന്റെ തെക്ക്‌ പടിഞ്ഞാറന്‍ മേഖലയില്‍ സെ്‌റ്റപ്പ്‌ വെല്ലുകള്‍ ആദ്യമായി നിര്‍മിച്ചത്‌. പത്ത്‌ മുതല്‍ പതിമൂന്നാം നൂറ്റാണ്ടുകള്‍ വരെ നിര്‍മാണം സജീവമായിരുന്നു. 19-ാം നൂറ്റാണ്ടില്‍ വാട്ടര്‍ പമ്പുകളുടെയും പൈപ്പുകളുടെയും ഉപയോഗം വ്യാപകമായി. ബ്രിട്ടീഷുകാര്‍ സ്‌റ്റെപ്പ്‌ വെല്ലുകളുടെ ശുചിത്വം അനുയോജ്യമല്ലെന്ന്‌ കണ്ടത്തിയതോടെ സെ്‌റ്റപ്പ്‌ വെല്‍ നിര്‍മ്മാണം കുറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗര്‍ എന്ന പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക്‌ വലിയ നഗരമായ അഹമ്മദാബാദില്‍ നിന്ന്‌ എകദേശം പതിനെട്ട്‌ കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. പുരാതന കാലത്തെ കരവിരുതിന്റെ മനോഹരിത കണ്ട്‌ പഠിക്കാന്‍ മഹാ ജലസംഭരണിയായ അദ്‌ലാജ്‌ പടിക്കിണര്‍ സന്ദര്‍ശനം അനിവാര്യമാണ്‌.

ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്‍

Ads by Google
Saturday 10 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW