-->
യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ താരമാണ് ഹരിശ്രീ അശോകന്റെ മകന്‍ കൂടിയായ നടൻ അർജുൻ അശോകൻ. കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളെ അറിഞ്ഞ് ചിരിപ്പിച്ച ഹരിശ്രീ അശോകൻ എന്ന അച്ഛനിൽ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അര്‍ജുന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. സ്വഭാവനടനായും വില്ലനായും നായകനായുമൊക്കെ അർജുൻ മലയാള സിനിമയിൽ നിറഞ്ഞു നില്‍ക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാൻ അർജുന് കഴിഞ്ഞു.
സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ് അര്‍ജുന്‍ അശോകന്‍. തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും മകള്‍ക്കും ഭാര്യയ്ക്കുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഇന്ത്യയിലെ മൈക്കിൾ ജാക്സൺ എന്ന് വിശേഷിപ്പിക്കുന്ന തമിഴകത്തിന്റെ സ്വന്തം പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് അര്‍ജുന്‍. അര്‍ജുനൊപ്പം ഭാര്യ നിഖിതയും മകൾ അൻവിയും ചിത്രത്തിലുണ്ട്. ‘‘ബ്ലെസ്ഡ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നിറചിരിയോടെയുള്ള ചിത്രം അര്‍ജുന്‍ പങ്കിട്ടിരിക്കുന്നത്. ഒപ്പം ‘മൂൺ വാക്ക്’ എന്ന ചിത്രവും ടാഗ് ചെയ്തിട്ടുണ്ട്.
മനോജ് എൻ.എസ് ‘മൂൺ വാക്ക്’ 29 വർഷത്തിന് ശേഷം എ.ആർ റഹ്മാനും പ്രഭുദേവയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ബിഹൈൻഡ് വുഡ്‌സ് നിർമ്മിക്കുന്ന ‘മൂൺവാക്ക്' ഒരു മുഴുനീള കോമഡി ഫാമിലി എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത്. അജു വർഗീസിനൊപ്പം അർജുൻ അശോകനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. യോഗി ബാബു, നിഷ്‌മ ചെങ്കപ്പ, റെഡിൻ കിൻസ്ലി, മൊട്ട രാജേന്ദരൻ, സുഷ്മിത നായക്, സതീഷ് കുമാർ ഉൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
അർജുൻ അശോകൻ ആദ്യമായി നായകനായെത്തിയ ചിത്രം തിയറ്ററിൽ വിജയിക്കാതെ വന്നതാണ്, അതോടെ സിനിമയിൽ നിന്ന് താരം ചെറിയൊരു ഇടവേള എടുത്ത് മാറി നിന്നിരുന്നു. എന്നാല്‍ രണ്ടാം വരവിൽ ക്യാരകട്ർ റോളുകളാണ് തെരഞ്ഞെടുത്തത്. അതിലൂടെ അര്‍ജുന്‍ എന്ന യുവനടൻ തന്റെ ഇരിപ്പിടം ഉറപ്പിച്ചെടുത്തു. 2025 ആയപ്പോഴേക്കും ഈ യുവതാരം വിജയസിനിമകളുടെ ഭാഗമായി നായകപദവിയിലുണ്ട്.
‘സുമതി വളവ്’ എന്ന തന്റെ ഹൊറർ ചിത്രത്തിന്റെ വിജയത്തിനു ശേഷം അര്‍ജുന്‍ വേറിട്ട വേഷപ്പകർച്ചയോടെ എത്തിയ ‘തലവര’യും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിറ്റിലിഗോ എന്ന രോഗാവസ്ഥയിൽ ജീവിക്കുന്ന ജ്യോതിഷ് ആയി അസമാന്യ പ്രകടനം ആണ് അർജുൻ കാഴ്ച വച്ചത്. അർജുനെ ‘തലവര’യിൽ കണ്ട പ്രേക്ഷകരെല്ലാം ‘ഇതാണ് അർജുന്റെ കരിയർ ബെസ്റ്റ്, പീക്ക് പെര്‍ഫോമന്‍സ്’ എന്നാണ് ഒരേസ്വരത്തില്‍ പറഞ്ഞത്.