-->
വാഷിങ്‌ടണ്‍: വ്യാഴത്തിന്റെ ഉപഗ്രഹമായ യുറോപ്പയില്‍ ജീവനു സാധ്യതയില്ലെന്നു ഗവേഷകര്‍. വ്യാഴത്തിന്റെ നൂറോളം ഉപഗ്രഹങ്ങളില്‍, ജ്യോതിശാസ്‌ത്രജ്‌ഞരുടെയും ബഹിരാകാശ ശാസ്‌ത്രജ്‌ഞരുടെയും ശ്രദ്ധയും ഭാവനയും ഏറ്റവും കൂടുതല്‍ പിടിച്ചുപറ്റിയത് യൂറോപ്പയാണ്. മഞ്ഞുമൂടിയ ഉപഗ്രഹമാണു യുറോപ്പ. അവിടെ ഉപ്പു കലര്‍ന്ന വലിയ സമുദ്രം തന്നെയുണ്ട്. പല ദശകങ്ങളായി, ശാസ്‌ത്രജ്‌ഞര്‍ ആ സമുദ്രത്തില്‍ ജീവനുണ്ടാകാനുള്ള സാഹചര്യം പരിശോധിച്ചുവരികയായിരുന്നു.
എര്‍ത്ത് എന്‍വയോണ്‍മെന്റല്‍ പ്ലാനറ്ററി സയന്‍സസിലെ അസോസിയേറ്റ് പ്രഫസര്‍ പോള്‍ ബൈര്‍ണ്‍ നയിച്ച പഠനം യൂറോപ്പയിലെ കടലിന്റെ അടിത്തട്ടില്‍ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്നു കണ്ടെത്തി.
യുറോപ്പയുടെ വലിപ്പം, അതിന്റെ പാറ നിറഞ്ഞ കാമ്പിന്റെ ഘടന, വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണ ശക്‌തി എന്നിവയും ഗവേഷകര്‍ പരിഗണിച്ചു. യുറോപ്പയില്‍ ടെക്‌റ്റോണിക് ചലനം, ചൂട് നല്‍കുന്ന കേന്ദ്രങ്ങള്‍ എന്നിവ ഇല്ലെന്നു കണ്ടെത്തി. 'യുറോപ്പയിലെ കടലിന്റെ അടിത്തട്ടില്‍ പുതിയ വിള്ളലുകളോ, സജീവമായ അഗ്നിപര്‍വ്വതങ്ങളോ, ചൂടുവെള്ളത്തിന്റെ പ്രവാഹങ്ങളോ കാണില്ലെന്ന് ഞങ്ങള്‍ പ്രവചിക്കുന്നു'- ബൈര്‍ണ്‍ പറഞ്ഞു.
യൂറോപ്പയുടെ മഞ്ഞുമൂടിയ പാളിക്ക് 15 മുതല്‍ 25 കിലോമീറ്റര്‍ വരെ കട്ടിയുണ്ട്. സമുദ്രം 100 കിലോമീറ്റര്‍ വരെ ആഴത്തിലെത്തും. ഭൂമിയെക്കാള്‍ വെള്ളം ആ ഉപഗ്രഹത്തിലുണ്ട്. ആ മഞ്ഞിനും വെള്ളത്തിനും അടിയില്‍, ഭൂമിയെപ്പോലെ തന്നെയുള്ള പാറ നിറഞ്ഞ ഒരു കാമ്പ് ഉണ്ട്. ഭൂമിയുടെ കാമ്പ് ഇപ്പോഴും ചൂടോടെ നിലനില്‍ക്കുന്നുണ്ടെങ്കിലും യൂറോപ്പയുടെ കാമ്പിന്റെ ചൂട് കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നഷ്‌ടപ്പെട്ടിരിക്കാം- ഗവേഷകര്‍ പറഞ്ഞു. യുറോപ്പയെ ഭൂമിശാസ്‌ത്രപരമായി സജീവമായി നിലനിര്‍ത്താന്‍ കഴിവുള്ള വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണ ശക്‌തിയും സംഘം കണക്കാക്കി. വ്യാഴത്തിന്റെ ഏറ്റവും ഉള്‍ഭാഗത്തുള്ള വലിയ ഉപഗ്രഹമായ ഐഒയില്‍ ഗുരുത്വാകര്‍ഷണം തിരമാലകളെ ഇളക്കിമറിക്കുകയും മഞ്ഞുമൂടിയ ഉപരിതലത്തിന് താഴെയുള്ള പാറകളെ ചൂടാക്കുകയും ചെയ്യുന്നു. ഐഒ, വാസ്‌തവത്തില്‍, സൗരയൂഥത്തിലെ ഏറ്റവും അഗ്നിപര്‍വ്വത സജീവമായ വസ്‌തുവാണ്.
പക്ഷേ, യുറോപ്പയില്‍ ഐസ് 'അഗ്നിപര്‍വതങ്ങള്‍' ഗവേഷകരുടെ ശ്രദ്ധ നേടിയിട്ടില്ല. അവിടുത്തെ തിരമാലകള്‍ കടലിന്റെ അടിത്തട്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഗണ്യമായ ഭൂമിശാസ്‌ത്രപരമായ പ്രവര്‍ത്തനങ്ങള്‍ നയിക്കാന്‍ പര്യാപ്‌തമല്ലെന്നും ഗവേഷകര്‍ പറഞ്ഞു.