-->
ലണ്ടന്‍: വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടാനുള്ള അവസാന നീക്കം നടന്നത് ഖത്തര്‍ തലസ്‌ഥാനമായ ദോഹ കേന്ദ്രീകരിച്ചെന്നു റിപ്പോര്‍ട്ട്. ദോഹയില്‍ വെനസ്വേല വൈസ് പ്രസിഡന്റ്, ഡെല്‍സി റോഡ്രിഗസുമായി യു.എസ്. ചര്‍ച്ച നടത്തിയെന്നാണു റിപ്പോര്‍ട്ട്. ഖത്തര്‍ രാജകുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗമാണത്രേ മധ്യസ്‌ഥത വഹിച്ചത്.
രഹസ്യ ചര്‍ച്ചകളില്‍ മഡൂറോക്ക് പകരം താന്‍ സ്വീകാര്യയാകുമെന്നു ഡെല്‍സി റോഡ്രിഗസ് അമേരിക്കന്‍ ഉദ്യോഗസ്‌ഥരോട് പറഞ്ഞതായി മിയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്‌തു. 'മഡൂറോ ഇല്ലാത്ത മഡൂറിസം' എന്ന ആശയമാണു ഡെല്‍സി അവതരിപ്പിച്ചതത്രേ. യു.എസിനു വെനസ്വേലയില്‍നിന്നു പിന്തുണ ലഭിച്ചെന്ന വാര്‍ത്തകള്‍ ശരിവയ്‌ക്കുന്നതാണു തങ്ങള്‍ക്കു ലഭിച്ചതെന്നു മിയാമി ഹെറാള്‍ഡ് അവകാശപ്പെട്ടു.
പ്രവാസിയായ റിട്ടയേര്‍ഡ് സൈനിക ജനറല്‍ മിഗ്വേല്‍ റോഡ്രിഗസ് ടോറസും യു.എസിനെ സഹായിച്ചതായി സൂചനയുണ്ട്. ഒരു ഘട്ടത്തില്‍ മഡൂറോയ്‌ക്കു പകരം അദ്ദേഹത്തെ രാഷ്‌ട്രത്തലവനാക്കാന്‍ യു.എസ്. നീക്കം നടത്തി. ട്രംപിന്റെ പ്രത്യേക ദൂതന്മാരില്‍ ഒരാളായ റിച്ചാര്‍ഡ് ഗ്രെനെലാണ് ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയത്. അദ്ദേഹം കഴിഞ്ഞ ജനുവരിയില്‍ മഡൂറോയെ കണ്ടിരുന്നു.
ഏപ്രില്‍ മാസത്തില്‍ അവതരിപ്പിച്ച ആദ്യ പദ്ധതിയില്‍, മഡൂറോ രാജിവച്ച് രാജ്യത്ത് തുടരാനും അമേരിക്കന്‍ കമ്പനികള്‍ക്ക് വെനസ്വേലയില്‍ പ്രവേശനം നല്‍കാനും ആവശ്യപ്പെട്ടു. പകരം, വൈറ്റ് ഹൗസ് മഡൂറോക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കുമെന്നും ഡെല്‍സി പകരം ഭരിക്കുമെന്നും വാഗ്‌ദാനം ചെയ്യപ്പെട്ടു.
എന്നാല്‍, ഈ നിര്‍ദേശം യു.എസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ നിരാകരിച്ചു. യു.എസ്. ഭരണകൂട മാറ്റമല്ലാതെ മറ്റൊന്നും അംഗീകരിക്കില്ല എന്ന് അദ്ദേഹം ഉറച്ചുപറഞ്ഞു.
സെപ്‌റ്റംബറില്‍, മറ്റൊരു നിര്‍ദേശം മുന്നോട്ടുവച്ചു, അതില്‍ ഡെല്‍സി പരിവര്‍ത്തന സര്‍ക്കാര്‍ നയിക്കുമെന്നും മഡൂറോ ഖത്തറിലോ തുര്‍ക്കിയിലോ പ്രവാസത്തില്‍ പോകുമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ വൈറ്റ് ഹൗസ് ആ നിര്‍ദേശവും നിരാകരിച്ചു. ഒടുവിലാണത്രേ മഡൂറോയെ പിടികൂടാനുള്ള തീരുമാനമുണ്ടായത്. മഡൂറോയെ ഡെല്‍സി ഒറ്റിക്കൊടുത്തെന്നു താന്‍ വിശ്വസിക്കുന്നതായി കൊളംബിയയുടെ മുന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ്‌കോ സാന്റോസ് കാള്‍ഡെറോണ്‍ പറഞ്ഞു. 'അവര്‍ അദ്ദേഹത്തെ പുറത്താക്കുകയല്ല, കൈമാറുകയാണ് ചെയ്‌തത്,' അദ്ദേഹം കൊളംബിയന്‍ കേബിള്‍ ടെലിവിഷന്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
അദ്ദേഹത്തിന്റെ നിരീക്ഷണമനുസരിച്ച് ഓഗസ്‌റ്റ് മുതല്‍ വെനസ്വേലയില്‍ ഒരു ചെറിയ സി.ഐ.എ. സംഘം നിലയുറപ്പിച്ചിരുന്നു. അത് മഡൂറോയുടെ ദിനചര്യകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ചു. ആ അന്വേഷണം അദ്ദേഹത്തെ പിടികൂടുന്നത് എളുപ്പമാക്കി.
ഈ സംഘം, വെനസ്വേലന്‍ സര്‍ക്കാര്‍ തലത്തിലെ ഒരു സ്രോതസ്സടക്കം, മാസങ്ങളോളം മഡൂറോയെ നിരീക്ഷിച്ചു.അദ്ദേഹം എവിടെ ഉറങ്ങുന്നു, എന്തു കഴിക്കുന്നു, എന്തു ധരിക്കുന്നു, സൈനിക ഉദ്യോഗസ്‌ഥരുടെ അഭിപ്രായത്തില്‍ 'അദ്ദേഹത്തിന്റെ വളര്‍ത്തു മൃഗങ്ങളെ' പോലും രേഖപ്പെടുത്തി.
ശനിയാഴ്‌ച കാരാക്കസിലെ മഡൂറോയുടെ കോമ്പൗണ്ടില്‍ യു.എസ്. നടത്തിയ റെയ്‌ഡിന് ശേഷം അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളെയും പോലെ ഡെല്‍സിയും വിമര്‍ശനാത്‌മക നിലപാട് തുടര്‍ന്നു.
ടെലിവിഷന്‍ പ്രസംഗത്തില്‍, വൈറ്റ് ഹൗസിന്റെ 'അസാധാരണമായ സൈനിക ആക്രമണത്തെ അവര്‍ അപലപിക്കുകയും മഡൂറോയെയും ഭാര്യയെയും ഉടനടി മോചിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്‌തു.
രാജ്യം ഒരിക്കലും ആരുടെയും കോളനിയാകില്ല എന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഞായറാഴ്‌ച, വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി, ട്രംപ് ഭരണകൂടവുമായി 'സഹകരിക്കാന്‍' സന്നദ്ധത അറിയിച്ചു, യു.എസുമായുള്ള 'ബഹുമാനപൂര്‍വമായ ബന്ധം' കെട്ടിപ്പടുക്കാന്‍ താന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
'യു.എസ് ഗവണ്‍മെന്റിനെ വികസനത്തിനായുള്ള സഹകരണത്തിന്റെ അജന്‍ഡയില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുന്നു, ഇത് രാജ്യാന്തര നിയമങ്ങളുടെ ചട്ടക്കൂടില്‍, നീണ്ടുനില്‍ക്കുന്ന സമൂഹ സഹിഷ്‌ണുത ശക്‌തിപ്പെടുത്തുന്നതിനായിരിക്കും'- അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
കൊളംബിയയുടെ മുന്‍ വൈസ് പ്രസിഡന്റും എട്ട് വര്‍ഷത്തോളം യു.എസിലെ കൊളംബിയന്‍ അംബാസഡറുമായിരുന്ന സാന്റോസ് ഈ വാക്കുകളുടെ പേരിലും റോഡ്രിഗസിനെ വിമര്‍ശിക്കുന്നു.
'പ്രസിഡന്റ് ട്രംപ് പറയുന്നത് ഡെല്‍സി പരിവര്‍ത്തനം നയിക്കുമെന്നാണ്. അവരുടെ പങ്ക് എന്തായിരിക്കുമെന്ന് അവര്‍ക്ക് വ്യക്‌തമായി അറിയാം, അവര്‍ക്ക് കുറച്ച് സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കാം.'- അദ്ദേഹം പറഞ്ഞു.
'ട്രംപ് മൂന്ന് തീരുമാനങ്ങള്‍ എടുത്തു. മഡൂറോയെ പിടികൂടുക, ഭരണകൂടത്തിലെ ഒരാളുമായി ബന്ധം സ്‌ഥാപിക്കുക, എണ്ണ കമ്പനികളില്‍നിന്ന് ഫണ്ടിങ്ങും ലാഭവും സ്വന്തമാക്കുക.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഡൂറോയുടെ പിന്‍ഗാമിത്വ പട്ടികയില്‍ അടുത്തതായി നില്‍ക്കുന്ന ഡെല്‍സി, 2018 മുതല്‍ മഡൂറോയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചു. രഹസ്യാന്വേഷണ സേവനത്തിന്റെയും ചുമതല അവര്‍ വഹിച്ചു.
ശനിയാഴ്‌ച, വെനസ്വേലയുടെ ഉന്നത കോടതി അവരെ ഇടക്കാല പ്രസിഡന്റ് സ്‌ഥാനത്തേക്ക് നിയമിക്കാന്‍ ഉത്തരവിട്ടു.
ബ്രിട്ടനിലും ഫ്രാന്‍സിലും വിദ്യാഭ്യാസം നേടിയ വ്യക്‌തിയാണു ഡെല്‍സി(56).അവരുടെ സഹോദരന്‍ ജോര്‍ജ് റോഡ്രിഗസ് നാഷണല്‍ അസംബ്ലിയുടെ തലവനാണ്.
അവരുടെ പിതാവ് 1970കളില്‍ പോലീസ് കസ്‌റ്റഡിയില്‍ മരിച്ച സോഷ്യലിസ്‌റ്റ് നേതാവായിരുന്നു. മഡൂറോയുടെ അടുത്ത വൃത്തത്തിലുള്ള പലരെയും പോലെ, റോഡ്രിഗസ് സഹോദരങ്ങളെ ക്രിമിനല്‍ കുറ്റാരോപണങ്ങളില്‍നിന്ന് യു.എസ്. ഒഴിവാക്കിയിട്ടുണ്ട്. യു.എസിലെ എണ്ണ വ്യവസായത്തിലെയും വാള്‍ സ്‌ട്രീറ്റിലെയും റിപ്പബ്ലിക്കന്‍മാരുമായി ഡെല്‍സിക്ക് മികച്ച ബന്ധമുണ്ട്.
അതേ സമയം, രക്‌ത രഹിത വിപ്ലവമാണുണ്ടായതെന്ന യു.എസ്. വാദത്തെയും രാജ്യാന്തര നിരീക്ഷകര്‍ ചോദ്യം ചെയ്യുന്നുണ്ട്. മരണസംഖ്യ 80 കടന്നെന്നാണു റിപ്പോര്‍ട്ട്.