Wednesday, March 11, 2026 Last Updated 32 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.36 PM

രാഷ്‌ട്രത്തലവനെ റാഞ്ചല്‍ കേട്ടുകേള്‍വിയില്ലാത്തത്‌

കരാക്കസ്‌: അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക വിഭാഗമായ ഡെല്‍റ്റാ ഫോഴ്‌സ്‌ വെനസ്വേലന്‍ തലസ്‌ഥാനത്തിന്റെ ഹൃദയഭാഗത്ത്‌ നടത്തിയ അവിശ്വസനീയമായ മിന്നല്‍ നീക്കത്തിലൂടെ നിലവിലെ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും പിടികൂടി രാജ്യത്തിനു പുറത്തേക്ക്‌ കടത്തിയെന്ന വാര്‍ത്തകള്‍ ലോക രാഷ്‌ട്രീയത്തില്‍ കോളിളക്കം സൃഷ്‌ടിച്ചിരിക്കുകയാണ്‌. ഒരു രാജ്യത്തിന്റെ ഭരണത്തലവനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നിന്നോ തലസ്‌ഥാനത്ത്‌ നിന്നോ, സാധാരണ സൈനിക മുന്നേറ്റത്തിന്റെ പിന്തുണയില്ലാതെ, ഒരു പ്രത്യേക സേനാ വിഭാഗം നേരിട്ട്‌ തട്ടിക്കൊണ്ടുപോകുന്നത്‌ ആധുനിക ചരിത്രത്തില്‍ അത്യപൂര്‍വമായ സംഭവമാണ്‌.
ഈ സംഭവത്തിന്‌ ചരിത്രത്തില്‍ ഒരു താരതമ്യം ഉണ്ടെങ്കില്‍ അത്‌ 1989-ല്‍ പനാമന്‍ നേതാവ്‌ മാനുവല്‍ നോറിയേഗയെ പ്രത്യേക സേന പിടികൂടിയതാണ്‌. ഇരു നേതാക്കളും തെരഞ്ഞെടുപ്പ്‌ തര്‍ക്കങ്ങളില്‍ വിജയം അവകാശപ്പെട്ടവരും അമേരിക്കയുടെ മയക്കുമരുന്ന്‌ കടത്ത്‌ ആരോപണങ്ങള്‍ നേരിട്ടവരുമാണ്‌.
പനാമയ്‌ക്കെതിരേ അമേരിക്ക ഒരു ഹ്രസ്വ യുദ്ധം പ്രഖ്യാപിച്ച ശേഷമാണ്‌ നോറിയേഗയെ പിടികൂടിയത്‌. വത്തിക്കാന്‍ എംബസിയില്‍ അഭയം തേടിയ അദ്ദേഹത്തെ, ഉച്ചത്തിലുള്ള റോക്ക്‌ സംഗീതം തുടര്‍ച്ചയായി കേള്‍പ്പിച്ചുള്ള 'മാനസിക യുദ്ധം' വഴിയാണ്‌ പുറത്തുവരാന്‍ പ്രേരിപ്പിച്ചത്‌. അതൊരു യുദ്ധത്തിന്‌ ശേഷമുള്ള കീഴടങ്ങലായിരുന്നു.
എന്നാല്‍, മഡുറോയെ പിടികൂടിയ ഓപ്പറേഷന്റെ വിശദാംശങ്ങള്‍ തീര്‍ത്തും വ്യത്യസ്‌തമാണ്‌. ഇവിടെ യുദ്ധപ്രഖ്യാപനമോ, സാധാരണ കരസേനയുടെ മുന്നേറ്റമോ ഉണ്ടായിട്ടില്ല. വെനസ്വേലയുടെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന്‌, തലസ്‌ഥാന നഗരിയുടെ സുരക്ഷിത വലയം ഭേദിച്ച്‌, രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്‌തുകൊണ്ട്‌ പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയ ഈ ദൗത്യം, ആസൂത്രണത്തിന്റെയും രഹസ്യാത്മകതയുടെയും കാര്യത്തില്‍ നോറിയേഗയുടെ ഓപ്പറേഷനെക്കാള്‍ എത്രയോ മടങ്ങ്‌ വലുതും സാഹസികവുമാണ്‌. ഇത്‌, പ്രത്യേക സൈനിക നീക്കങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള ലോകരാജ്യങ്ങളുടെ ചിന്തകളെ തന്നെ മാറ്റിമറിക്കുന്ന ഒന്നായിരിക്കും.
നിക്കോളാസ്‌ മഡുറോയെ എങ്ങോട്ടാണ്‌ കൊണ്ടുപോയതെന്നോ അദ്ദേഹത്തിന്റെ ഭാവി എന്താകുമെന്നോ വ്യക്‌തമല്ല. എങ്കിലും, അദ്ദേഹത്തെ അമേരിക്കയിലേക്ക്‌ കൊണ്ടുപോകുകയും മയക്കുമരുന്ന്‌ കേസുകളുമായി ബന്ധപ്പെട്ട്‌ ഒരു യു.എസ്‌. ജയിലില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യാനാണു സാധ്യതയെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഈ അഭൂതപൂര്‍വമായ നടപടി ലോകരാഷ്‌ട്രീയത്തില്‍ എന്ത്‌ പ്രതികരണങ്ങള്‍ ഉണ്ടാക്കുമെന്ന ആകാംഷയിലാണ്‌ രാജ്യാന്തര സമൂഹം.

Ads by Google
Saturday 03 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW