-->
ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ(80) അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൂന്ന് തവണ അവര്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു. ഇന്നു ദേശീയ പാര്‍ലമെന്റിന്റെ സൗത്ത് പ്ലാസയില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം അവരുടെ സംസ്‌കാരം നടക്കും. ഭര്‍ത്താവും ബംഗ്ലാദേശ് മുന്‍ പ്രസിഡന്റുമായ സിയാവുര്‍ റഹ്‌മാന്റെ ഖബറിടത്തിന്റെ അരികിലായിരിക്കും ഖാലിദയെ സംസ്‌കരിക്കുന്നതെന്ന് ബി.എന്‍.പി. സെക്രട്ടറി ജനറല്‍ മിര്‍സ ഫഖ്‌റുള്‍ ഇസ്ലാം അലം അറിയിച്ചു.
ബംഗ്ലാദേശ് സ്വാതന്ത്ര്യസമര സേനാനിയും രാജ്യത്തിന്റെ ആറാമത് പ്രസിഡന്റുമായിരുന്നു സിയാവുര്‍ റഹ്‌മാന്‍. 1981 മേയ് 30 നായിരുന്നു സൈനിക അട്ടിമറിക്കൊടുവില്‍ അദ്ദേഹം കൊല്ലപ്പെട്ടത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി ബംഗ്ലാദേശ് ഒരുങ്ങുമ്പോഴാണു ഖാലിദയുടെ വിയോഗം. വിവിധ കേസുകളില്‍നിന്നു മുക്‌തിനേടി പൊതുരംഗത്തേക്കു മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അവര്‍ രോഗബാധിതയായത്. 2025 ജനുവരിയില്‍ സുപ്രീം കോടതി അവര്‍ക്കെതിരായ അവസാനത്തെ അഴിമതി കേസും തള്ളി. അതോടെ ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവര്‍ അര്‍ഹത നേടിയിരുന്നു. ഫെനി1 മണ്ഡലത്തില്‍ അവരുടെ പേരില്‍ നാമനിര്‍ദേശ പത്രികയും നല്‍കിയിരുന്നു. സിയാവുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ 35-ാം വയസിലാണ് അവര്‍ ബംഗ്ലാദേശ് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്. അന്നു പട്ടാള മേധാവി ജനറല്‍ ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദിന്റെ പിടിയിലായിരുന്നു രാജ്യം. ഇര്‍ഷാദിനെ നേരിടാന്‍ 1983 ല്‍ അവര്‍ ഏഴംഗ സഖ്യം രൂപീകരിച്ചു. ഒരു വര്‍ഷത്തിനുശേഷം ബി.എന്‍.പിയുടെ അധ്യക്ഷ സ്‌ഥാനം അവര്‍ ഏറ്റെടുത്തു. പ്രതിപക്ഷ സമ്മര്‍ദത്തെ തുടര്‍ന്ന് 1986 ല്‍ ഇര്‍ഷാദ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ഖാലിദയും കൂട്ടരും ബഹിഷ്‌കരിച്ചു. എങ്കിലും 1990 ല്‍ ഇര്‍ഷാദിനു രാജിവയ്‌ക്കേണ്ടിവന്നു. തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പിലാണ് അവര്‍ ആദ്യമായി പ്രധാനമന്ത്രിയായത്. 1991- 1996, 1996, 2001 - 2006 കാലയളവില്‍ അവര്‍ പ്രധാനമന്ത്രിയായി.