-->
ന്യൂഡല്‍ഹി: ഏപ്രില്‍ 22ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' പാകിസ്‌താനെ മുള്‍മുനയില്‍ നിര്‍ത്തിയതായി വെളിപ്പെടുത്തല്‍.
യുദ്ധത്തിലേക്കു നീങ്ങുന്നെ അഭ്യൂഹത്തില്‍ ബങ്കറില്‍ അഭയം തേടാന്‍ നിര്‍ദേശം ലഭിച്ചിരുന്നെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി.
ശനിയാഴ്‌ച നടന്ന പൊതുചടങ്ങിലാണ് സര്‍ദാരി മനസ് തുറന്നത്. 'എന്റെ എം.എസ് (സൈനിക സെക്രട്ടറി) അവിടെ ഉണ്ടായിരുന്നു. അദ്ദേഹം എന്റെ അടുത്തുവന്ന് പറഞ്ഞു, 'സര്‍, യുദ്ധം ആരംഭിച്ചു'. അതിനും നാല് ദിവസം മുമ്പേ യുദ്ധം നടക്കാന്‍ പോകുന്നെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതാണ്.
പക്ഷേ, അദ്ദേഹം എന്റെ അടുത്ത് വന്ന് പറഞ്ഞു: സര്‍, നമുക്ക് ബങ്കറുകളിലേക്കു പോകാം.' ഞാന്‍ പറഞ്ഞു: രക്‌തസാക്ഷിത്വം വരിക്കുന്നെങ്കില്‍ അത് ഇവിടെയാകട്ടെ. നേതാക്കള്‍ ബങ്കറുകളില്‍ മരിക്കില്ല. അവര്‍ യുദ്ധക്കളത്തില്‍ മരിക്കും. '- സര്‍ദാരിയുടെ വാക്കുകള്‍ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്‌തു.
ഇന്ത്യന്‍ ഓപ്പറേഷന്‍ പാകിസ്‌താനെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ചെന്ന വാദത്തിന് അടിവരയിടുന്നതാണ് ഈ വാക്കുകള്‍. ശനിയാഴ്‌ച നടന്ന വര്‍ഷാവസാന പത്രസമ്മേളനത്തില്‍ പാകിസ്‌താന്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ദാറും ചില വെളിപ്പെടുത്തലുകള്‍ നടത്തി. റാവല്‍പിണ്ടിയിലെ ചക്കാലയിലുള്ള നൂര്‍ ഖാന്‍ വ്യോമതാവളത്തെ ഇന്ത്യ ലക്ഷ്യം വച്ചതായി അദ്ദേഹം പറഞ്ഞു. സൈനിക കേന്ദ്രത്തിനും അവിടെ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്കും പരുക്കേറ്റു.
36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാക് മണ്ണിലേക്ക് കുറഞ്ഞത് 80 ഡ്രോണുകളെങ്കിലും അയച്ചു.
അതില്‍ 79 എണ്ണം തടയാന്‍ ഞങ്ങള്‍ക്കായി. ഒരു ഡ്രോണ്‍ മാത്രമാണ് ഒരു സൈനിക സ്‌ഥാപനത്തിന് കേടുപാടുകള്‍ വരുത്തിയത്- വിദേശകാര്യ മന്ത്രി അവകാശപ്പെട്ടു.