Saturday, March 14, 2026 Last Updated 11 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 11.45 AM

ആൾക്കൂട്ടത്തിൽ ചെന്ന് ആ ദേഹം കാണാൻ എനിക്ക് സാധിക്കില്ല, ശ്രീനിയുടെ ആത്മാവിനോട് മാപ്പ്, മക്കളോടും, ശ്രീനിയുടെ ആത്മസഖി വിമല ടീച്ചറോടും മാപ്പ്; കൈതപ്രം

kaithapram-

നടന്‍ ശ്രീനിവാസനെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ആള്‍ക്കൂട്ടത്തില്‍ ചെന്ന് ആ ദേഹം കാണാന്‍ സാധിക്കില്ലായിരുന്നുവെന്നും അതിനായി താന്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. കൂടാതെ ശ്രീനിയുടെ ആത്മാവിനോട് മാപ്പ്. മക്കളോടും, ശ്രീനിയുടെ ആത്മസഖി വിമല ടീച്ചറോടും മാപ്പ് എന്നായിരുന്നു കൈതപ്രം പറഞ്ഞത്.

‘യരാജിന്റെ കന്നിപ്പടം ‘വിദ്യാരംഭം’ പൂജയ്ക്ക് സ്റ്റുഡിയോ തയ്യാറായി. ഫാസിലിന്റെ പടത്തിന്റെ പൂജയിലും എനിക്ക് പങ്കെടുക്കണം. വിദ്യാരംഭത്തിന്റെ തിരക്കഥ ശ്രീനിവാസൻ. നീണ്ട വിമാനയാത്രയും സ്വിസ് കാലവും കഴിഞ്ഞു ശ്രീനിയെത്തിയതാണ്. സ്റ്റുഡിയോയുടെ പടിക്കെട്ടിൽ രക്തം. ശ്രീനിയുടെ മൂക്കിൽ നിന്നും ചീറ്റിയതാണ്. പൂജാരംഗം ഭയചകിതമായി. ശ്രീനി മാത്രം തമാശ പറഞ്ഞു “രക്തം വീണാൽ നല്ല ലക്ഷണമാണല്ലോ ?.” ഹോസ്പിറ്റലിലെത്തിയപ്പോൾ കാര്യം നിസ്സാരമായിരുന്നു. വിദേശവാസവും യാത്രയുമുണ്ടാക്കിയ താത്കാലിക പ്രതിഭാസമാണെന്നു വിധിച്ചു- രക്ഷപെട്ടു-അതാണ്‌ ശ്രീനി.

ശ്രീനിയുമായുണ്ടായിരുന്ന സ്നേഹബന്ധം 70കളിൽ തുടങ്ങി. ഞാനും ഈസിയും നെടുമുടിയും ചേർന്ന് താമസിച്ച ‘തമ്പി’ൽ ഇടയ്ക്കിടെ ശ്രീനി വരുമായിരുന്നു. എല്ലാർക്കും കലയുമായി ബന്ധമുണ്ടെങ്കിലും വെറ്റില പോലൊരു മരം കിട്ടിയില്ല- പടരാൻ. വേണു സിനിമയിൽ വന്നു തുടങ്ങി. ശ്രീനി മനസ്സമാധാനം തേടിയാവാം ഞങ്ങളുടെ അടുത്ത് വരുന്നത്. പ്രിയന്റെ സിനിമകളുടെ അണിയറപ്രവർത്തനവുമുണ്ട്. ഞാൻ മാതൃഭൂമിയിൽ, സിനിമാപ്രസിദ്ധീകരണമായ ചിത്രഭൂമിയിൽ പ്രൂഫ് റീഡറായി. എഡിറ്റർ ചാർജിലുണ്ടായിരുന്ന ഗോപി പഴയന്നൂരിന്റെ സമ്മതം വാങ്ങി ശ്രീനിയുടെ ചിത്രത്തോടെ ഒരു ഇന്റർവ്യൂ കൊടുക്കാൻ ഞാൻ ആഗ്രഹിച്ചു. ശ്രീനിക്ക് അത്ര സമ്മതമായില്ല. കാര്യമായി സിനിമയില്ലാത്ത എന്നെ ഇന്റർവ്യൂ ചെയ്തിട്ട് എന്ത് കാര്യം ? എന്നായി ശ്രീനി. എന്നാലും ഞാനൊരു ഇന്റർവ്യൂ പാസ്സാക്കി. അതെന്റെ സ്നേഹിതന് ഞാൻ നൽകിയ സ്നേഹമായിരുന്നു.

ഗാനരചന ഫാസിലിന്റെ പടത്തിൽ തുടങ്ങിയെങ്കിലും കുടുംബപുരാണത്തിലേക്ക് എന്നെ പരിചയപ്പെടുത്താൻ സത്യനുമായി മറിമായം കളിച്ച ശ്രീനിയെ ഈ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കില്ല. സത്യനെ കാണുമ്പോഴെല്ലാം ആ രംഗം ഞാൻ ഓർക്കുന്നുണ്ട്. സത്യനുമായി ഊഷ്മളമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഇതെഴുതുന്നതിന്റെ മുൻപും സത്യനുമായുള്ള ബന്ധം ഫോണിൽ ഉണ്ടായി.

കുറച്ചു ദിവസങ്ങൾ മുന്നേ ഒരാവശ്യത്തിന് സത്യനെ വിളിച്ചപ്പോൾ അദ്ദേഹം ശ്രീനിയുടെ കയ്യിൽ ഫോൺ കൊടുത്തു. അവ്യക്തമാണെങ്കിലും ആ ശബ്ദം കേട്ടപ്പോൾ ആശ്വാസം തോന്നി. സത്യാ ആ നിമിഷം ഞാൻ മറക്കില്ല. ഇപ്പോൾ എല്ലാം കഴിഞ്ഞു. ആൾക്കൂട്ടത്തിൽ ചെന്ന് ആ ദേഹം കാണാൻ എനിക്ക് സാധിക്കില്ല. ശ്രീനിയുടെ ആത്മാവിനോട് മാപ്പ്. മക്കളോടും, ശ്രീനിയുടെ ആത്മസഖി വിമല ടീച്ചറോടും മാപ്പ്. സത്യനെ പോലെ ശ്രീനിയുടെ ആത്മസുഹൃത്തുക്കളോട് മാപ്പ്. മരണാന്തരബഹുമതിയായി മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിലുള്ള അവാർഡ് ശ്രീനിയുടെ ഓർമയിൽ സമർപ്പിക്കപ്പെടുകയാണ്. ആ ആത്മാവിനു മുന്നിൽ നടത്തുന്ന ഞങ്ങളുടെ സ്നേഹപ്രണാമം.:കൈതപ്രം കുറിച്ചു.

അതേസമയം ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW