Thursday, March 12, 2026 Last Updated 47 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 06.20 PM

‘ഒരു പാട്ട് കഴിഞ്ഞപ്പോള്‍ ഇനി അടുത്തത് വേറെ നമ്പൂതിരി എഴുതുമെന്ന് ദിലീപ്; അത്ര ധിക്കാരം എന്നോട് വേണ്ട, അവനിത് കാണുന്നുണ്ടെങ്കില്‍ കണ്ടോട്ടെ...’ കൈതപ്രം ദാമോദരൻ നമ്പൂതിരി

പ്രശസ്ത മലയാള ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ചില തുറന്നു പറച്ചിലുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു സിനിമയുടെ നിർമ്മാണത്തിനിടെ നടൻ ദിലീപിൽ നിന്ന് ഉണ്ടായ ഒരു അസുഖകരമായ അനുഭവം പറയുകയാണ് കൈതപ്രം.
Kaithapram Damodaran Namboothiri, Dileep
Kaithapram about Dileep (Image Source: Instagram)

നാല് പതിറ്റാണ്ടിലേറെയായി കവി, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, നടൻ, തിരക്കഥാകൃത്ത് തുടങ്ങി കൈവച്ച എല്ലാ മേഖലകളിലും തിളങ്ങിയ പ്രതിഭയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. പാട്ടെഴുത്തിലെ നിത്യയൗവനമെന്ന് കൈതപ്രത്തിനെ നിസംശയം വിശേഷിപ്പിക്കാം. ഇന്നും ഈ പ്രതിഭയുടെ തൂലികയില്‍ വിരിയുന്ന വരികള്‍ക്ക് ഏഴഴകാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവായി നിൽക്കുമ്പോൾ തന്നെ പലപ്പോഴായി വാർത്തകളിൽ നിറഞ്ഞിട്ടുള്ള ഒരാൾ കൂടിയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ചില വിവാദ പരാമർശങ്ങളാണ് ഈ പ്രതിഭയെ വാര്‍ത്തകളില്‍ നിറച്ചത്. പലരെയും കുറിച്ച് തുറന്നടിച്ച് കൈതപ്രം സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ദിലീപ് തന്നെ പാട്ടെഴുതാൻ വിളിച്ച് അപമാനിച്ചു എന്ന് പറയുകയാണ് കൈതപ്രം. ദീപക് ദേവിന്റെ സ്റ്റുഡിയോയിൽ വെച്ച്, ഒരു പാട്ട് എഴുതി കഴിഞ്ഞപ്പോൾ അടുത്തത് വേറെ നമ്പൂതിരി എഴുതുമെന്ന് ദിലീപ് വിളിച്ചു പറയുകയായിരുന്നുവെന്നും അത്ര ധിക്കാരം തന്നോട് വേണ്ട എന്നു പറഞ്ഞ് താൻ അവിടെ നിന്ന് ഇറങ്ങിപ്പോയെന്നും കൈതപ്രം പറയുന്നു.
‘‘ദിലീപ് എന്നെ പാട്ടെഴുതാന്‍ വിളിച്ചു കൊണ്ടുപോയി. ഒരു പാട്ടാണ് എനിക്കുള്ളത് എന്ന് എന്നോട് നേരത്തെ പറഞ്ഞാല്‍ മതി. എനിക്കെന്താണ് പ്രശ്‌നം. എന്നെ ദീപക് ദേവിന്റെ രണ്ടാം നിലയിലുള്ള സ്റ്റുഡിയോയിലേക്ക് നടത്തി കയറ്റി, അവിടെ ഇരുത്തിയാണ് പാട്ടെഴുതിച്ചത്. ഒരു പാട്ട് ഞാന്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ അയാള്‍ വിളിച്ചു പറയുകയാണ്, ഇനി അടുത്തത് വേറെ നമ്പൂതിരി എഴുതുമെന്ന്. അത്ര ധിക്കാരമൊന്നും എന്നോട് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. നിന്റെ പടം എനിക്കു വേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിവന്നു.
ഭരതേട്ടന്‍ പറഞ്ഞാല്‍ പോലും ഞാന്‍ കേള്‍ക്കൂല്ല, പിന്നെയാണ് ഇവന്‍ പറയുന്നത് കേള്‍ക്കുന്നത്. അവൻ ഇപ്പോൾ ഇത് കാണുന്നുണ്ടെങ്കിൽ കണ്ടോട്ടെ. എന്നെ വിളിച്ചില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. അവനെ ഞാന്‍ വിളിക്കില്ല. ഇവരെയൊന്നും എനിക്ക് പേടിയില്ല. എന്നെ സംബന്ധിച്ച ഒരു കാര്യങ്ങൾക്കും എനിക്ക് പേടിയില്ല...’’ കൈതപ്രം പറഞ്ഞു.

തന്റെ സിനിമയില്‍ അഭിനയിക്കാന്‍ മലയാളത്തിലെ ആരും തയ്യാറായില്ലെന്നും കൈതപ്രം ദാമോദരന്‍ നമ്പൂതിരി അഭിമുഖത്തിൽ പറഞ്ഞു. ‘‘ഇവിടെയുള്ള ഒരു നടനും പുതുമ ഉണ്ടെന്ന് വിചാരിച്ച് പോലും അന്ന് ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നില്ല. പൃഥ്വിരാജിന്റെയൊക്കെ പിന്നാലെ നടന്നിട്ടുണ്ട്. ഒറ്റയാളും തിരിഞ്ഞുനോക്കിയില്ല. എല്ലാവരെയും സഹായിക്കുന്ന സുരേഷ് ഗോപി പോലും ഒന്നും ചോദിച്ചില്ല. അയാളെയും ഞാന്‍ അഭിനയിക്കാന്‍ വിളിച്ചു. നാലുദിവസത്തേയ്ക്ക് 60 ലക്ഷം രൂപയാണ് ചോദിച്ചത്. കാരുണ്യത്തെ കുറിച്ച് അഭിപ്രായം പറയുന്നയാള്‍ എന്നോട് ഒരു കാരുണ്യവും കാട്ടിയില്ല...’’ കൈതപ്രം അഭിമുഖത്തിൽ പറഞ്ഞു.

Ads by Google
Thursday 08 Jan 2026 06.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW