Wednesday, March 11, 2026 Last Updated 33 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 10.06 AM

‘സിദ്ധാര്‍ഥ് മദ്യപിച്ച്‌ വണ്ടിയോടിച്ചതിനെ ന്യായീകരിക്കുന്നില്ല; പക്ഷേ നാട്ടുകാരുടെ പ്രവൃത്തി ഭീകരമായി തോന്നി; സെലിബ്രിറ്റിയല്ലേ, മാക്സിമം ചവിട്ടിതാഴ്ത്തി...’ പ്രതികരിച്ച് ജിഷിൻ മോഹൻ

ഇക്കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീന്‍ സീരിയല്‍ താരം സിദ്ധാര്‍ത്ഥ് പ്രഭു മദ്യലഹരിയില്‍ വാഹനമോടിച്ചത് കാല്‍നടക്കാരനെ പരിക്കേല്‍പ്പിക്കുയും നാട്ടുകാരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് പങ്കിടുകയാണ് നടന്‍ ജിഷിന്‍ മോഹന്‍.
Siddharth Prabhu, Jishin Mohan
Actor Jishin Mohan on sidharth prabhu on drunk driving hitting pedestrian (Image Source: Instagram)

തട്ടിയും മുട്ടിയും എന്ന സീരിയലിലൂടെയാണ് പ്രേക്ഷകമനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് സിദ്ധാര്‍ത്ഥ് പ്രഭു. സീരിയലിലെ കണ്ണൻ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതിനു ശേഷം ഉപ്പും മുളകും സീരിയലിലൂടെയും സിദ്ധാര്‍ത്ഥ് പ്രേക്ഷകഹൃദയം കീഴടക്കി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സിദ്ധാര്‍ത്ഥ് വാര്‍ത്തകളില്‍ നിറയുന്നത് മദ്യലഹരിയില്‍ വാഹനമോടിച്ചതിന്റെ പേരിലാണ്. കോട്ടയം ഭാഗത്തുനിന്നെത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് കാൽനടയാത്രക്കാരനെ ഇടിക്കുകയും ചെയ്തു, മദ്യപിച്ച് ലക്കില്ലാതെ നടുറോട്ടിൽ കിടന്ന് ഉരുളുന്നതും അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും പോലീസുകാരെയും ആക്രമിക്കുകയും ചെയ്തു. അതിക്രമം തുടരുന്നതിനിടെ ബോധമില്ലാതെ സിദ്ധാർത്ഥ് എന്തൊക്കെയോ വിളിച്ചു പറയുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
ഇപ്പോഴിതാ ഈ കേസില്‍ അറസ്റ്റിലായ സീരിയല്‍ നടൻ സിദ്ധാർഥ് പ്രഭുവിനെ നാട്ടുകാർ കൈകാര്യം ചെയ്ത രീതിയ്ക്കെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ ജിഷിൻ മോഹൻ. മദ്യപിച്ചയാളെ പൊലീസില്‍ ഏല്‍പ്പിക്കേണ്ടതിന് പകരം സിദ്ധാർഥിന്റെ കഴുത്ത് പിടിച്ച്‌ ഞെരിക്കുകയും കാലുകെട്ടിയിടുകയും ചെയ്ത നാട്ടുകാരുടെ പ്രവൃത്തി ക്രിമിനല്‍ നടപടിയാണെന്നും ഇത് ‘പ്രബുദ്ധകേരളമാണോ’ എന്നും ജിഷിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സിദ്ധാർഥിന്റെ പ്രവൃത്തിയെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജിഷിൻ, നാട്ടുകാരുടെ അതിക്രമത്തിനെതിരെ ശക്തമായി പ്രതികരിച്ചത് സോഷ്യല്‍ മീഡിയയിലൂടെയാണ്. മധുവിനെ തല്ലിക്കൊന്നപ്പോള്‍ പലരും പരിതപിച്ച കാര്യം ഓർമ്മിപ്പിച്ച ജിഷിൻ, ഇവിടെ സിദ്ധാർഥ് ഒരു കലാകാരനും സെലിബ്രിറ്റിയുമായതുകൊണ്ട് അയാളെ ചവിട്ടിതാഴ്ത്താൻ ശ്രമിക്കുകയാണോ എന്നും ചോദിച്ചു.
‘‘പ്രബുദ്ധ കേരളം...ക്രിമിനൽസ് ആയ നാട്ടുകാര്‍...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ജിഷിന്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്.
സിദ്ധാർഥ് ആദ്യമായല്ല മദ്യപിക്കുന്നതും വണ്ടിയോടിക്കുന്നതും. എന്നാല്‍ ഇങ്ങനെയാണോ മദ്യപിച്ച ഒരാളെ കൈകാര്യം ചെയ്യേണ്ടത്? നാട്ടുകാരുടേത് ക്രിമിനല്‍ ആക്ടിവിറ്റിയാണ്...
നമ്മുടെ സഹപ്രവർത്തകൻ സിദ്ധാർഥ് മദ്യപിച്ച്‌ വണ്ടിയോടിച്ച്‌, ആ വണ്ടിയൊരാളെ തട്ടി. ഇതിനെ ന്യായീകരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നില്ല. ഇതില്‍ നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായിട്ട് തോന്നി. ഇവർ ചെയ്തത് ക്രിമിനല്‍ ആക്ടിവിറ്റിയാണ്. മദ്യപിച്ചയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്. നാട്ടുകാർ ഇവന്റെ കഴുത്ത് പിടിച്ച്‌ ഞെരിച്ച്‌ റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ കേരളം, ഇതാണോ പ്രബുദ്ധകേരളം ?മധുവിനെ തല്ലിക്കൊന്നപ്പോള്‍ കുറേപേർ പരിതപിച്ചിരുന്നു. എവിടെ പരിതാപമൊന്നുമില്ലേ ആർക്കും. എന്തേ, കാരണം അവൻ ആർടിസ്റ്റാണ്, സെലിബ്രിറ്റിയാണ്. എന്നുവച്ചാല്‍ മാക്സിമം അവനെ ചവിട്ടിതാഴ്ത്തണം.
ഇപ്പോ കുറേ പേർ പറയുന്നുണ്ട് അവൻ വണ്ടിയിടിച്ചതിനാല്‍ അല്ലേ അങ്ങനെ ചെയ്തത് എന്ന്. ഇതിന് കൈകാര്യം ചെയ്യാനാണോ നാട്ടുകാർ?, ഇവിടെ പൊലീസും കോടതിയും ഒന്നുമില്ലേ, ലോകത്തില്‍ ആദ്യമായി മദ്യപിച്ച്‌ വണ്ടിയോടിച്ച ആളല്ല സിദ്ധാർഥ്, ക്രിസ്മസ് ന്യൂ ഇയർ ടൈമില്‍ എല്ലാവരും മദ്യപിച്ചൊക്കെ തന്നെയാകും വണ്ടിയോടിക്കുന്നത്. അത് നല്ലതല്ല, അനുകൂലിക്കുന്നുമില്ല, പക്ഷേ ഇതില്‍ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ വലിച്ചിഴച്ചല്ല, ശ്വാസം മുട്ടിച്ചല്ല പ്രതികരിക്കേണ്ടത്. പ്രബുദ്ധകേരളമാണ് പോലും ...നാണമില്ലേ കേരളത്തിലേ ജനങ്ങളേ, നിങ്ങള്‍ക്ക് പ്രതികരിക്കേണ്ടേ ? ലജ്ജ തോന്നുന്നു...’’ജിഷിന്‍ മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട വീഡിയോയിലൂടെ ചോദിച്ചു.
നിരവധി പേര്‍ ജിഷിന്റെ പ്രതികരണത്തെ പ്രതികൂലിച്ചും ചുരുക്കം ചിലര്‍ അനുകൂലിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘തികച്ചും ശരിയാണ്. ഇത് കാണുമ്പോൾ വളരെ സങ്കടമുണ്ട്. ജിഷിൻ പറഞ്ഞതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. സിദ്ധാർത്ഥിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത് ഒരു തെറ്റാണ്, സംശയമില്ല. പക്ഷേ പൊതുജനം അദ്ദേഹത്തോട് ചെയ്തത് ഒരു കുറ്റകൃത്യത്തിൽ കുറഞ്ഞതല്ല. ജീവിതകാലം മുഴുവൻ അദ്ദേഹം വഹിക്കുന്ന ആഘാതവും അപമാനവും സങ്കൽപ്പിക്കാനാവാത്തതാണ്. ആളുകൾ തെറ്റുകൾ വരുത്തുന്നു - ജനക്കൂട്ടം ജീവിതങ്ങൾ നശിപ്പിക്കുന്നു. അൽപ്പം കരുണ കാണിക്കൂ...’ എന്നാണ് സോഷ്യല്‍ മീഡിയ താരം മീത് മിരി കുറിച്ചത്. ‘അവൻ ചെയ്ത തെറ്റിന് അവനെ പിടിച്ചു പോലീസിൽ ഏൽപ്പിക്കണം അല്ലാതെ കണ്ടുനിന്ന നാട്ടുകാർ എന്തിനാണ് അവനെ കൈയേറ്റം ചെയ്യുന്നത്, മനപ്പൂർവം പക വീട്ടുന്നപോലെ തോന്നി ...’ എന്നതടക്കമാണ് അനുകൂല കമന്റുകള്‍.
‘തട്ടിയ ആൾ മരിച്ചിരുന്നുവെങ്കിൽ അത് സ്വന്തം വീട്ടിലെ ആൾ ആയിരുന്നെങ്കിൽ?..., മദ്യപിച്ച് വണ്ടിയോടിച്ച് മറ്റൊരു വണ്ടിയിൽ ഇടിച്ചാൽ നിരപരാധികളായ എത്ര പേർക്ക് അപകടം പറ്റും...’ എന്നതടക്കമാണ് പ്രതികൂല കമന്റുകള്‍.

ഡിസംബർ 24-ന് രാത്രി കോട്ടയം ഭാഗത്തുനിന്നെത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. കോട്ടയം എംസി റോഡില്‍ നാട്ടകം ഗവ. കോളജിനു സമീപത്താണ് സിദ്ധാർഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ റോഡിൽ വീണയാളെ രക്ഷിക്കുന്നതിനിടെ സിദ്ധാർഥ് കൈയ്യേറ്റം ചെയ്തു. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുനിർത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. പിന്നീട് വിവരമറിഞ്ഞെത്തിയ പൊലീസ് സിദ്ധാർഥിനെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ ഭാഗം ന്യായീകരിക്കുന്നതു പോലെയുള്ള ജിഷിൻ മോഹന്റെ ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

Ads by Google
Friday 26 Dec 2025 10.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW