-->
കോഴിക്കോട്: വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാന്‍ കഴിയില്ലെന്നും അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി മാറരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരുന്നതും എല്ലാവര്‍ക്കും എംഎല്‍എ സ്ഥാനം വേണമെന്നു പറയുന്നതും അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്നും പറഞ്ഞു.
അവസരസേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് തനിക്ക് യോജിപ്പില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം വന്നിരിക്കുന്നത്.
ഘടകക്ഷിയായി പ്രവര്‍ത്തിക്കുമ്പോള്‍ പി വി അന്‍വര്‍ മാന്യതയോടെ പോകണം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാര്‍ട്ടിയെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ മുന്നണിയില്‍ ഉള്‍പ്പെടുത്താവു എന്നും പി.വി. അന്‍വര്‍ എവിടെയായാലും സംയമനം പാലിക്കണമെന്നും പറഞ്ഞു.
അധികാരം നഷ്ടപെടുമ്പോള്‍ ആരും കൂടെ ഉണ്ടാവില്ല എന്ന് എല്ലാവരും ഓര്‍ക്കണം. തന്നെയും ലീഡറെയും ചിലര്‍ അകറ്റാന്‍ ശ്രമിച്ചു. അവസാന നാളില്‍ ലീഡറെ കാണാന്‍ ഞാന്‍ തയ്യാറായില്ല. അന്ത്യാഭിലാഷം ആണെന്ന് പറഞ്ഞു കാറുമായി കെ വി തോമസിനെ പറഞ്ഞയച്ചപ്പോഴാണ് താന്‍ കാണാന്‍ തയ്യാറായത്. അന്ന് എന്നെയും ലീഡറെയും അകറ്റിയവരുടെ പേരുകള്‍ ലീഡര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.