-->
പാലക്കാട്: വാളയാറില്‍ ഛത്തീസ്ഗഡുകാരനെ ആള്‍ക്കൂട്ടമര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കേസെടുത്തത്ത് ദുര്‍ബ്ബല വകുപ്പ് ചുമത്തിയെന്ന് ആക്ഷേപം. അറസ്റ്റിലായവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കാന്‍ പൊലീസ് തയ്യാറായില്ല. രാം നാരായണന്‍ ദലിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളായിട്ടും എസ്‌സി-എസ്ടി വകുപ്പും ആള്‍ക്കൂട്ട കൊലപാതകം എന്ന വകുപ്പും ചേര്‍ത്തിട്ടില്ലെന്നാണ് വിവരം.
അതേസമയം കേസില്‍ രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രദേശവാസികളായ വിനോദും ജഗദീഷുമാണ് പിടിയിലായത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മര്‍ദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസില്‍ പിടിയിലായ പ്രതികളില്‍ 4 പേര്‍ ബിജെപി അനുഭാവികളെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കേസിലെ 4-ാം പ്രതി സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ, കൂട്ടക്കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. ആരോപണം ബിജെപി നിഷേധിച്ചു.
11 മണിക്കുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സര്‍ക്കാര്‍ ചെലവിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തില്‍ നാട്ടിലേക്ക് പോകും. സംഭവത്തില്‍ കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൂര കൊലപാതകത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നു. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചുവെന്നും രാമനാരായണന്റെ മുഖത്തും വയറിലും മര്‍ദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ എല്ലാവരും മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഒന്നാം പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 15-ലധികം കേസുകള്‍ നിലവിലുണ്ട്.