Friday, March 13, 2026 Last Updated 8 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 09.50 AM

മക്കളെ ഭാര്യയ്ക്ക് വിട്ടുകൊടുക്കാന്‍ കോടതിവിധി ; പിന്നാലെ മകനും കൊച്ചുമക്കളും അമ്മയും മരിച്ച നിലയില്‍

uploads/news/2025/12/817354/suicide.jpg

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ അമ്മനും മകനും കൊച്ചുമക്കളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കുട്ടികളുടെ പിതാവും അയാളുടെ മാതാവും ചേര്‍ന്ന് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് നിഗമനം. പിന്നില്‍ കുടുംബപ്രശ്‌നമാണെന്നും പാലില്‍ കീടനാശിനി കലര്‍ത്തി മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പോലീസ് സംശയിക്കുന്നത്.

മക്കള്‍ക്ക് വിഷം നല്‍കി കലാധരനും അമ്മയും തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. രാമന്തളി സെന്റര്‍ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ (56), മകന്‍ പാചക തൊഴിലാളി കലാധരന്‍ (36), കലാധരന്റെ മക്കളായ ഹിമ (6), കണ്ണന്‍ (2) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കലാധരനും ഭാര്യയും തമ്മില്‍ കുടുംബകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടുമക്കളെയും അമ്മയ്ക്കൊപ്പം വിടാന്‍ കോടതി വിധിയുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കലാധരനെ വിളിച്ച ഭാര്യ കുട്ടികളെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഉഷയുടെ ഭര്‍ത്താവായ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചനിലയിലായിരുന്നു. വീടിന് മുന്നില്‍ എഴുതിവെച്ചിരുന്ന കത്ത് കണ്ട ഉണ്ണികൃഷ്ണന്‍ കത്തുമായി സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വീട് തുറന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കളെ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ മാനസീകാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക)

Ads by Google
Ads by Google
LATEST NEWS
TRENDING NOW