Friday, March 13, 2026 Last Updated 31 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 10.32 AM

ചോളപ്പാടത്ത് പെട്ടന്നൊരിക്കല്‍ പ്രത്യക്ഷപ്പെട്ടവന്‍, അഗ്നിപര്‍വ്വതങ്ങളിലെ ഏറ്റവും കുഞ്ഞന്‍: ശാസ്ത്രലോകത്തിന് ഇന്നും അത്ഭുതമായി പരീക്കുട്ടിന്‍

paricutin, volcano

1943 ല്‍ മിക്വാക്കന്‍ സംസ്ഥാനത്ത് ഒരു ചോളപ്പാടത്ത് നാടകീയമായി പ്രത്യക്ഷപ്പെട്ട അഗ്നിപര്‍വ്വതമാണ് പരീക്കുട്ടിന്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഗ്‌നിപര്‍വതങ്ങളിലൊന്നാണ് ഇത്. ശാസ്ത്രലോകത്തിന് ഇന്നും വലിയൊരു പാഠപുസ്തകമാണ്. 1400ലധികം അഗ്‌നിപര്‍വതമുഖങ്ങളുള്ള മിക്വാക്കന്‍ഗ്വാനഹ്വാത്തോ അഗ്‌നിപര്‍വത മേഖലയിലാണ് ഇതുള്ളത്. ഒരു തവണ മാത്രം പൊട്ടിത്തെറിച്ച് പിന്നീട് എന്നെന്നേക്കുമായി നിര്‍ജീവമാകുന്ന 'മോണോജെനെറ്റിക്' അഗ്‌നിപര്‍വത പ്രതിഭാസത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്നാണ് ഇത്.

1943 ഫെബ്രുവരി 20ന് പരീക്കുട്ടിന്‍ ഗ്രാമത്തിനടുത്തുള്ള ഡിയോണിസിയോ പുലിദോ എന്ന കര്‍ഷകന്റെ ചോളപ്പാടത്താണ് ഇതിന്റെ കഥ തുടങ്ങുന്നത്. ആഴ്ചകള്‍ നീണ്ട ഭൂചലനങ്ങള്‍ക്കും മുഴക്കങ്ങള്‍ക്കും ശേഷം ഒരു ദിവസം ഭൂമിയില്‍ ഒരു വിള്ളലുണ്ടാവുകയും അതില്‍നിന്ന് ചാരവും ലാവയും പാറക്കഷണങ്ങളും പുറന്തള്ളപ്പെടുകയും ചെയ്തു. പുലിദോയും കുടുംബവും ഈ അപൂര്‍വ പിറവിക്ക് നേരിട്ട് സാക്ഷികളായി. 24 മണിക്കൂറിനുള്ളില്‍ 50 മീറ്റര്‍ ഉയരമുള്ള ഒരു കൂന രൂപപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ അത് 100 മീറ്റര്‍ ഉയരത്തിലെത്തി. പൊട്ടിത്തെറിയുടെ ആദ്യ വര്‍ഷത്തെ തീവ്രതയില്‍ തന്നെ പര്‍വതത്തിന്റെ ഭൂരിഭാഗവും രൂപംകൊണ്ടു; ഉയരം 336 മീറ്റര്‍ കവിഞ്ഞു.

1943 മുതല്‍ 1952 വരെ നീണ്ട ഒന്‍പത് വര്‍ഷത്തെ സ്‌ഫോടനത്തിന് പല ഘട്ടങ്ങളുണ്ടായിരുന്നു. തീവ്രമായ സ്‌ഫോടനങ്ങളും തുടര്‍ന്നുണ്ടായ ലാവ പ്രവാഹങ്ങളും ഗ്രാമങ്ങളെ വിഴുങ്ങി. പരീക്കുട്ടിന്‍, സാന്‍ ഹ്വാന്‍ പരങ്കാരിക്കുറ്റീറോ എന്നീ ഗ്രാമങ്ങള്‍ ലാവയ്ക്കടിയിലായി. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുപേക്ഷിച്ച് പോകേണ്ടി വന്നെങ്കിലും സ്‌ഫോടനത്തില്‍ നേരിട്ട് ആരും മരിച്ചില്ല. ജനനം മുതല്‍ നിര്‍ജീവമാകുന്നതുവരെ ആധുനിക ശാസ്ത്രം പൂര്‍ണമായി രേഖപ്പെടുത്തിയ ആദ്യത്തെ അഗ്‌നിപര്‍വതമെന്നതാണ് പരീക്കുട്ടിന്റെ ഏറ്റവും വലിയ പ്രാധാന്യം. ഭൗമശാസ്ത്രജ്ഞര്‍ ഇതിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും രേഖപ്പെടുത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. 1952 ആയപ്പോഴേക്കും അടിത്തട്ടില്‍ നിന്ന് 424 മീറ്റര്‍ ഉയരത്തിലേക്ക് പരീക്കുട്ടിന്‍ വളര്‍ന്നു. ഇന്ന് പരീക്കുട്ടിന്‍ ഒരു നിര്‍ജീവ അഗ്‌നിപര്‍വതവും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ്.

സന്ദര്‍ശകര്‍ കാല്‍നടയായോ കുതിരപ്പുറത്തോ അഗ്‌നിപര്‍വതമുഖത്തേക്കും പള്ളിയുടെ അവശിഷ്ടങ്ങള്‍ കാണാനും എത്തുന്നു. പച്ചപ്പ് പതുക്കെ തിരിച്ചുപിടിക്കുന്ന ലാവപ്പാടങ്ങളുടെ രൂക്ഷമായ ഭൂപ്രകൃതിക്കിടയിലൂടെയാണ് ഈ യാത്ര. മോണോജെനെറ്റിക് അഗ്‌നിപര്‍വതമായതിനാല്‍ ഇത് ഇനിയൊരിക്കലും പൊട്ടിത്തെറിക്കില്ലെങ്കിലും ഈ പ്രദേശം ഇപ്പോഴും അഗ്‌നിപര്‍വത സാധ്യതയുള്ള മേഖലയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW