-->
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ വേളയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും ജനങ്ങൾക്കും ഇന്ത്യയുടെയും
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെയും പേരിൽ ഇന്ത്യൻ അംബാസിഡർവിപുൽ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചു. “നിങ്ങളോടൊപ്പം ഉയരുന്നു, നിങ്ങളിൽ നിന്നാണ് പ്രതീക്ഷ” എന്ന ഈ വർഷത്തെ പ്രമേയം ജനങ്ങളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് നിർത്തുന്ന ഖത്തറിന്റെ സമഗ്ര ദർശനത്തിന്റെ പ്രതിഫലനമാണെന്ന് ഇന്ത്യൻ സ്ഥാനപതി ആശംസാ സന്ദേശത്തിൽ പറഞ്ഞു.
സാമൂഹ്യപരവും സാമ്പത്തികവും മാനവവികസനവുമായ രംഗങ്ങളിൽ ഖത്തർ കൈവരിച്ച അപൂർവ നേട്ടങ്ങൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതായി അംബാസിഡർ ചൂണ്ടിക്കാട്ടി. ഊർജ്ജമേഖലയിലെ ശക്തമായ സാന്നിധ്യത്തിന് പുറമെ, സംസ്കാരം, വിദ്യാഭ്യാസം, കായികം, നവീകരണം തുടങ്ങിയ മേഖലകളിൽ ഖത്തർ ആഗോളതലത്തിൽ മുൻനിര കേന്ദ്രമായി മാറിയതായും അംബാസിഡർ വ്യക്തമാക്കി. 2022 ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനവും, ഈ വർഷത്തെ ഫിഫ അറബ് കപ്പിന്റെ മികവുറ്റ നടത്തിപ്പും ഖത്തറിന്റെ കഴിവിന്റെ തെളിവുകളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഖത്തർ വഹിക്കുന്ന മധ്യസ്ഥ പങ്ക് അന്താരാഷ്ട്ര തലത്തിൽ പ്രശംസിക്കപ്പെടുന്നതാണെന്നും, ഈ ശ്രമങ്ങൾക്ക് ഇന്ത്യയുടെ ഉറച്ച പിന്തുണയുണ്ടെന്നും അംബാസിഡർ വ്യക്തമാക്കി. ഇന്ത്യ–ഖത്തർ ബന്ധത്തിന്റെ ‘തന്ത്രപരമായ പങ്കാളിത്തം’ പുതിയ ഉയരത്തിലേക്ക് ഉയർന്നതോടെ ഇരുരാജ്യത്തിന്റെയും ഇഴയടുപ്പത്തിന് കൂടുതൽശക്തിയും പുതിയ ഊർജവും ലഭിച്ചതായും ഇന്ത്യൻ
സ്ഥാനപതി കൂട്ടിച്ചേർത്തു.
ഷഫീക്ക് അറക്കൽ