-->
വർക്കലയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സ്വകാര്യ റിസോർട്ട് ജീവനക്കാർ പിടിയില്‍. ഇടുക്കി ഏലപ്പാറ സ്വദേശി ജിജോ, വർക്കല സ്വദേശി ബിജിത്ത്, നെയ്യാർ ഡാം സ്വദേശി പ്രവീൺ എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ മേൽവെട്ടൂർ ജംഗ്ഷനിൽ എത്തിയ യാത്രക്കാരെ പ്രതികൾ സംഘം ചേര്‍ന്ന് ഉപദ്രവിക്കുന്നത് അറിഞ്ഞ് തടയാനെത്തിയ കൺട്രോൾ റൂം സംഘത്തിന് നേരെയാണ് അതിക്രമം നടന്നത്.
വർക്കലയിലെ സ്കൈ ലാർക്ക് റിസോർട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായവർ. പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് ഇടിക്കുകയുണ്ടായി. തുടർന്ന് സുജിത്ത് എന്ന പൊലീസുദ്യോഗസ്ഥന്‍റെ മൂക്കിനും ചുണ്ടിനും പരിക്കിപറ്റുകയും രക്തം വാർന്നു പോവുകയും ചെയ്തു.
ഉദ്യോഗസ്ഥന് ചെവിക്കും കവിളെല്ലിനും പരിക്ക് പറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിനിടയിൽ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം വലിച്ചു കീറുകയും, ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ആക്രമണ വിവരം അറിഞ്ഞ് സംഭവസ്ഥലത്തേക്ക് കൂടുതൽ പൊലീസ് സംഘം എത്തി പ്രതികളെ പിടികൂടുകയായിരുന്നു.