-->
സിഡ്‌നി: ബോണ്ടി ബീച്ച് വെടിവയ്‌പ്പില്‍ പരുക്കേറ്റവരില്‍ ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയയാളും! ഓസ്‌ട്രേലിയയില്‍ ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് രക്‌തം പുരണ്ട മുഖം ബാന്‍ഡേജില്‍ പൊതിഞ്ഞ നിലയില്‍ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവയ്‌പ്പിനെ 'രക്‌തസ്‌നാനം' എന്നും 'സമ്പൂര്‍ണ കൂട്ടക്കൊല' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ''ഞാന്‍ എന്റെ കുടുംബത്തോടൊപ്പം ഇവിടെ ഉണ്ടായിരുന്നു. ഹനുക്ക ആഘോഷിക്കാന്‍ നൂറുകണക്കിനു ആളുകള്‍ ഉണ്ടായിരുന്നു. കുട്ടികളും പ്രായമായവരുമെല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു. പെട്ടെന്ന് ഒരു വലിയ കോലാഹലം കേട്ടു. വെടി ശബ്‌ദത്തിനു പിന്നാലെ ആളുകള്‍ ചിതറിയോടി, ചിലര്‍ വെടിയേറ്റു വീണു. അത് ഒരു വലിയ കുഴപ്പമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നും വെടിവയ്‌പ്പ് എവിടെ നിന്നാണ് വരുന്നതെന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു''- അദ്ദേഹം പറഞ്ഞു.
ഒക്‌ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടാണ് ഓസ്‌ട്രേലിയയിലെത്തിയതെന്നു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇദ്ദേഹം പറഞ്ഞു.
രണ്ടാഴ്‌ച മുമ്പാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. ''വെടിവയ്‌പ്പിനിടെ എന്റെ ഒരേയൊരു ആശങ്ക ഭാര്യയെയും കുട്ടികളെയും കുറിച്ചായിരുന്നു, അവര്‍ രക്ഷപ്പെട്ടു. ഒരു തോക്കുധാരിയെ ഞാന്‍ കണ്ടു. വിവേചന രഹിതമായി അയാള്‍ എല്ലാ ദിശകളിലേക്കും വെടിയുതിര്‍ത്തു. കുട്ടികള്‍ പിടഞ്ഞു വീഴുന്ന ദയനീയ കാഴ്‌ച കണ്ടു, പ്രായമായവരെ ഞാന്‍ കണ്ടു, വികലാംഗരെ ഞാന്‍ കണ്ടു, അത് ഒരു പൂര്‍ണമായ രക്‌തച്ചൊരിച്ചിലായിരുന്നു''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഒക്‌ടോബര്‍ ഏഴിനാണ് ഞാന്‍ ഇത് അവസാനമായി കണ്ടത്. ഓസ്‌ട്രേലിയയിലെ പ്രശസ്‌തമായ സ്‌ഥലത്ത്, ഇങ്ങനെയൊരു സംഭവത്തിനു സാഷ്യംവഹിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല''- അദ്ദേഹം പറഞ്ഞു.