-->
2008 നവംബര്‍ 30. മുംബൈ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. നേതാക്കള്‍ക്കെല്ലാം ആശങ്കയായിരുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ്, യു.പി.എ. ചെയര്‍പഴ്‌സണ്‍, പാര്‍ലമെന്റിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്ന സോണിയാ ഗാന്ധി അസ്വസ്‌ഥയായിരുന്നു. ആ യോഗത്തിന് അനുശോചനപ്രമേയങ്ങള്‍ മാത്രം പോരായിരുന്നു. 'ഇത് പ്രവര്‍ത്തനത്തിനുള്ള സമയമാണ്, ചില കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്' - സോണിയാ ഗാന്ധി പറഞ്ഞു. യു.പി.എ. സര്‍ക്കാര്‍ പാകിസ്‌താനെ നേരിടണം എന്ന ആശയമാണു രാഹുല്‍ ഗാന്ധി പങ്കുവച്ചത്. തൊട്ടുപിന്നാലെ സോണിയാ ഗാന്ധിയുടെ നിര്‍ദേശമെത്തി, 'കഠിനമായ തീരുമാനങ്ങള്‍' വേണം. നിമിഷങ്ങള്‍ക്കുള്ളില്‍ ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി സ്‌ഥാനത്തുനിന്നുള്ള രാജിസന്നദ്ധത അറിയിച്ചു. പിന്നാലെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി. ഒടുവില്‍, ഡോ. കരണ്‍ സിങ് അഭിപ്രായം പറയാനെത്തി. രാഹുല്‍ ഗാന്ധിയുടെ അടുത്തിരുന്ന്, അദ്ദേഹം ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനെ നോക്കിപ്പറഞ്ഞു, 'ശിവരാജ് പാട്ടീല്‍ജി, പാര്‍ട്ടിയെ രക്ഷിക്കാന്‍ നിങ്ങള്‍ പോകണം. മറ്റുവഴികളില്ല.'
പിന്നീട് എല്ലാം തിടുക്കത്തിലായിരുന്നു. പാട്ടീല്‍ രാജിക്കത്ത് തയാറാക്കി, പ്രധാനമന്ത്രിക്കും സോണിയാ ഗാന്ധിക്കും നല്‍കാനായി രണ്ട് പകര്‍പ്പുകള്‍... ഏകദേശം നാല്‍പതോളം ആളുകള്‍ക്ക് മുന്നില്‍വച്ച് അതു സ്വീകരിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വിസമ്മതിച്ചു.
2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തന്നെ നോര്‍ത്ത് ബേ്ലാക്കില്‍ എത്തിച്ച സോണിയാ ഗാന്ധി തന്നെ പുറത്താക്കില്ലെന്ന് പാട്ടീലിന് ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ, ഹൈക്കമാന്‍ഡിന്റെ വാക്കുകള്‍ കരണ്‍ സിങ്ങിലൂടെ പുറത്തുവന്നപ്പോള്‍ അദ്ദേഹം തകര്‍ന്നുപോയി. പ്രവര്‍ത്തക സമിതിയോഗം കഴിഞ്ഞ് പുറത്തുവന്ന അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത് താന്‍ കോണ്‍ഗ്രസ് വിടില്ലെന്നായിരുന്നു. ഹൈക്കമാന്‍ഡുമായുള്ള പാട്ടീലിന്റെ അടുപ്പം 1981-ലാണ് ആരംഭിച്ചത്. അന്ന് യുവ എം.പിയായിരുന്ന ശിവരാജ് പാട്ടീലിന്റെ നേതൃത്വത്തില്‍ 50 എം.പിമാര്‍ ഇന്ദിരാ ഗാന്ധിയെ സന്ദര്‍ശിച്ചു. രാജീവ് ഗാന്ധിയെ രാഷ്‌ട്രീയത്തിലേക്കു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. സഞ്‌ജയ് ഗാന്ധിയുടെ മരണശേഷം മനേകാ ഗാന്ധി രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്ന കാലഘട്ടമായിരുന്നു അത്.
യു.പി.എ. ഭരണകാലത്ത് പാട്ടീല്‍ സോണിയയുടെ പ്രിയങ്കരനായി തുടര്‍ന്നു. ലോക്‌സഭാ സീറ്റ് നഷ്‌ടപ്പെട്ടെങ്കിലും അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയായി. രാഷ്‌ട്രപതി സ്‌ഥാനത്തിന് അടുത്തുവരെ അദ്ദേഹമെത്തി. യു.പി.എ. സര്‍ക്കാരിനെ പിന്തുണച്ച ഇടതുപക്ഷം മറ്റൊരു പാട്ടീലിന്റെ പേരാണു നിര്‍ദേശിച്ചത്- പ്രതിഭാ പാട്ടില്‍. അതോടെ ശിവരാജിന്റെ സാധ്യത മങ്ങി.
വസ്‌ത്രധാരണ ശൈലിയുടെ പേരില്‍ കോണ്‍ഗ്രസില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം. പിന്നീട് ആ ശൈലി അദ്ദേഹത്തിനു തിരിച്ചടിയായെന്നത് സത്യം. ബാല്യകാലം മുതല്‍, എല്ലാ അവസരങ്ങളിലും ഉചിതമായ വസ്‌ത്രം ധരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
പക്ഷേ, മുംബൈ ആക്രമണം നടന്നപ്പോള്‍ ആ വിശ്വാസം തിരിച്ചടിയായി. പാര്‍ട്ടി യോഗത്തില്‍ ക്രീം നിറത്തിലുള്ള വസ്‌ത്രം ധരിച്ചാണ് അദ്ദേഹമെത്തിയത്. മുംബൈ ഭീകരാക്രമണ വാര്‍ത്ത അപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. വീട്ടിലെത്തി കറുത്ത വസ്‌ത്രം ധരിച്ചു. പിന്നീട് വെളുത്ത നിറത്തിലുള്ള ഒരു സ്യൂട്ട് ധരിച്ച് സോണിയാ ഗാന്ധിയോടൊപ്പം നഗരത്തിലെ ആശുപത്രിയിലേക്ക് പോയി. പക്ഷേ, ഭീകരാക്രമണത്തിനിടയിലുള്ള വസ്‌ത്രം മാറ്റം വിവാദമായി.
പാട്ടീലിന്റെ സഹായി അത് സാധാരണമാണെന്ന് വാദിച്ചു. 'ഇതൊരു ശീലം മാത്രമാണ്. ചിലര്‍ മുടി നിറം ചെയ്യാന്‍ ഇഷ്‌ടപ്പെടുന്നു. ചിലര്‍ തലമുടി കോതുന്നു, ചിലര്‍ താടിയില്‍ വിരലോടിക്കുന്നു. അദ്ദേഹം വസ്‌ത്രം മാറിയില്ലായിരുന്നെങ്കില്‍, സാഹചര്യത്തിന്റെ ഗൗരവം കുറയുമോ?' - സഹായിയുടെ വാക്കുകള്‍ വിമര്‍ശനംകൂട്ടി.
പാട്ടീലിന്റെ പിന്തുണക്കാരോടൊപ്പം അദ്ദേഹത്തിന്റെ യു.പി.എ. കാബിനറ്റ് സഹപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു, അവരെല്ലാം പൊതുവേദിയിലെ അവരുടെ രൂപത്തെക്കുറിച്ച് വളരെ സൂക്ഷ്‌മത പുലര്‍ത്തുന്നവരായിരുന്നു. കമല്‍ നാഥ്, കപില്‍ സിബല്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ വസ്‌ത്രധാരണത്തില്‍ ശ്രദ്ധിച്ച സഹപ്രവര്‍ത്തകരില്‍ പ്രമുഖരായിരുന്നു.
ദുഃഖത്തിന്റെയും അനുശോചനങ്ങളുടെയും മണിക്കൂറുകളില്‍ പോലും, പാട്ടീല്‍ തന്റെ വസ്‌ത്രധാരണത്തില്‍ ശ്രദ്ധാലുവായിരുന്നു. അദ്ദേഹം ലോക്‌സഭാ സ്‌പീക്കറായിരിക്കെ, ഒരിക്കല്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധു മരിച്ചു. പുലര്‍ച്ചെ അഞ്ചിന് ആശുപത്രിയില്‍ പാട്ടീല്‍ തന്റെ ചുളിവില്ലാത്ത വസ്‌ത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് അവിടെ കൂടിയവരെ അത്ഭുതപ്പെടുത്തി. കുറച്ച് മണിക്കൂറുകള്‍ക്കുശേഷം, മൃതദേഹം വീട്ടിലേക്ക് മാറ്റിയപ്പോള്‍, അദ്ദേഹം മറ്റൊരു സ്യൂട്ട് ധരിച്ചിരുന്നു, ശവസംസ്‌കാര ചടങ്ങില്‍ അദ്ദേഹം മറ്റൊരു പുതിയ വസ്‌ത്രത്തിലാണ് എത്തിയത്.
1935 ഒക്‌ടോബര്‍ 12ന് ലത്തൂരിലെ ചക്രൂരിലാണു ശിവരാജ് പാട്ടീല്‍ ജനിച്ചത്. 1967-ല്‍ ലത്തൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു രാഷ്‌ട്രീയ ജീവിതം ആരംഭിച്ചു. 1970കളില്‍ അദ്ദേഹം ലത്തൂര്‍ സിറ്റി എം.എല്‍.എയായി.
1980ല്‍, ലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു. ഏഴ് തവണ അദ്ദേഹം ആ സീറ്റ് നിലനിര്‍ത്തി. 1980 മുതല്‍ 1982 വരെ ഇന്ദിരാ ഗാന്ധി സര്‍ക്കാരില്‍ പ്രതിരോധ സഹമന്ത്രിയായിരുന്നു. ഭരണഘടനാപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ധാരണ പാര്‍ട്ടിക്കുള്ളില്‍ വിലമതിക്കപ്പെട്ടിരുന്നു. രാഷ്‌ട്രീയപരമായ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഒഴിവാക്കി പെരുമാറിയിരുന്ന വ്യക്‌തി കൂടിയായിരുന്നു അദ്ദേഹം.
2004ല്‍, ലത്തൂരില്‍നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ രൂപാലി പാട്ടീല്‍ നിലംഗേക്കറിനോട് അദ്ദേഹം പരാജയപ്പെട്ടു. കേന്ദ്രമന്ത്രിസഭയില്‍നിന്ന് പുറത്തായ ശേഷം, പാട്ടീല്‍ പഞ്ചാബിന്റെ ഗവര്‍ണറായും ചണ്ഡീഗഢിന്റെ അഡ്‌മിനിസ്‌ട്രേറ്ററായും നിയമിക്കപ്പെട്ടു. 2010 ജനുവരി 22ന് സത്യപ്രതിജ്‌ഞ ചെയ്‌ത് 2015 ജനുവരി വരെ അദ്ദേഹം ഈ സ്‌ഥാനങ്ങളില്‍ സേവനമനുഷ്‌ഠിച്ചു. പിന്നീട് സജീവ രാഷ്‌ട്രീയത്തില്‍നിന്ന് അകന്നു.
അദ്ദേഹത്തിന്റെ മരുമകള്‍ അര്‍ച്ചന പാട്ടില്‍ ചക്രുകര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിരജ്‌ലാല്‍ ദേശമുഖിന്റെ മകനായ കോണ്‍ഗ്രസിലെ അമിത് ദേശമുഖിനെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.