-->
പത്തനംതിട്ട: വോട്ടെടുപ്പ് ദിനത്തില്‍ ദിലീപിനെ പരസ്യമായി പിന്തുണച്ച് സംസാരിച്ചതില്‍ അടൂര്‍പ്രകാശിനെതിരേ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ നിലപാടിന് വിരുദ്ധമായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രസ്താവന. എതിരാളികള്‍ക്ക് ആയുധം നല്‍കുന്നത് പോലെയായി പ്രവര്‍ത്തിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു.
അപ്പീല്‍ പോവുന്നത് സര്‍ക്കാരിന് വേറെ ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണ് ചെയ്യുന്നത് എന്നും, ദിലീപിനെ ബുദ്ധിമുട്ടിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. കലാകാരന്‍ എന്ന നിലയില്‍ ദിലീപ് തന്റെ സുഹൃത്താണെന്നും അടൂര്‍ പ്രകാശ് പറഞ്ഞുവെച്ചു. ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിയ്ക്ക് എതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന നിലപാടാണ്. അതിനിടയിലാണ് യുഡിഎഫ് കണ്‍വീനര്‍ ഭിന്നാഭിപ്രായം പറഞ്ഞത്.
ദിലീപുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അടൂര്‍ പ്രകാശ് പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു. അടൂര്‍ പ്രകാശിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ സിപിഐഎം രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തു. അടൂര്‍ പ്രകാശിന്റെ നിലപാട് യുഡിഎഫിന്റെ സ്ത്രീവിരുദ്ധത സൂചിപ്പിക്കുന്നതാണെന്നായിരുന്നു ഇന്നലെ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അടക്കമുള്ളവര്‍ പ്രതികരിച്ചത്.
ദിലീപിനെ വെറുതെ വിട്ടത് അന്തിമ വിധിയല്ലെന്നും, നിയമപോരാട്ടം തുടരുമെന്നുമായിരുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളില്‍ ഏറെയും അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും, നിമപോരാട്ടത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നുമാണ് പ്രതികരിച്ചത്.
തദേശ തിരഞ്ഞെടുപ്പ് ദിവസം ഏറെ വിവാദമായൊരു കേസില്‍ ആരോപണ വിധേയനായ നടനെ പിന്തുണച്ച യു ഡി എഫ് കണ്‍വീനര്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കെ പി സി സി നേതൃത്വത്തെ സമീപിച്ച് പരാതി ബോധിപ്പിച്ച പശ്ചാത്തലത്തില്‍ അടൂര്‍ പ്രകാശ് തന്റെ നിലപാട് തിരുത്തിയത്.