-->
2017ലാണ് മലയാള സിനിമയിലെ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. ആദ്യം പ്രതിയായ പൾസർ സുനി അറസ്റ്റിലായി.. അതിനു ശേഷം ഗൂഢാലോചന കുറ്റം ചുമത്തി ദിലീപും അറസ്റ്റിലായി. പിന്നീട് മൂന്ന് മാസത്തോളം ദിലീപ് ജയിലില്‍ കിടന്നു.
എട്ടര വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ ദിലീപിനെ കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെവിട്ടു. എന്നാൽ ദിലീപ് കുറ്റവിമുക്തനായ ശേഷം സമൂഹത്തിന്റെ പല ഭാഗത്തു നിന്നും വിചാരണ കോടതിക്കെതിരെയും ജഡ്ജിക്കെതിരെയും വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനായപ്പോള്‍ നടന് വേണ്ടി ഏറ്റവും കൂടുതല്‍ സംസാരിച്ചവരില്‍ ഒരാളാണ് നടൻ ധർമ്മജൻ ബോൾഗാട്ടി.
ദിലീപ് ഇങ്ങനെയൊരു കുറ്റം ചെയ്യില്ലെന്നാണ് ധർമ്മജൻ വാദിച്ചത്.
ഇപ്പോഴിതാ ദിലീപിനെതിരെ ഒരു തെളിവും കണ്ടെത്താൻ എട്ട് വർഷത്തില്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് ധർമ്മജൻ. എട്ട് വർഷം കൊണ്ട് നടക്കാത്ത കാര്യം ഇനി മേല്‍ക്കോടതികളില്‍ പോയാല്‍ എങ്ങനെ തെളിയിക്കുമെന്നറിയില്ലെന്നും അതിജീവിതയുമായി തനിക്കുള്‍പ്പെടെ നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും പറയുകയാണ് ധര്‍മ്മജന്‍.
‘‘എന്റെ നിലപാടുകളുടെ കൂടെ തന്നെയാണ് ഞാൻ പോകുന്നത്. ഞാൻ തെറ്റായ നിലപാടൊന്നും പറയാറില്ല. ദിലീപേട്ടൻ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ ഞാനവിടെ പോയി കരഞ്ഞത് എന്റെ ഇമോഷണല്‍ സംഭവമാണ്. ഞാനിവിടെ പുറത്ത് മതിലിന് പെയിന്റടിച്ച് ഇരിക്കുമ്പോഴാണ് നാദിർഷ ദിലീപ് പുറത്തിറങ്ങിയെന്ന് വിളിച്ച് പറയുന്നത്. ഞാൻ അപ്പോള്‍ തന്നെ ഡ്രസിട്ട് രണ്ടെണ്ണം അടിച്ചിട്ടാണ് പോയത്.
അതൊന്നും പറയാൻ എനിക്ക് മടിയില്ല. അതില്‍ വ്യത്യാസം വരുത്തിയിട്ടുമില്ല.
മദ്യപാനം ഇപ്പോള്‍ നിർത്തി. വേണ്ട എന്ന് വെക്കേണ്ട സാഹചര്യം വരുമല്ലോ. അപ്പോള്‍ നിർത്തിയതാണ്. കുറച്ച് നല്ല ആള്‍ക്കാർ, ഞാൻ നന്നാകണം എന്ന് വിചാരിക്കുന്ന കുറച്ച് പേർ പറഞ്ഞപ്പോള്‍ നിർത്തി. ദിലീപേട്ടന്റെ അഭിനയമികവിനെ ചോദ്യം ചെയ്യാൻ ഒരാളുമില്ല. നല്ല സിനിമയാണെങ്കില്‍ ഇവിടെ വിജയിക്കും. അന്ന് കുറ്റാരോപിതൻ മാത്രമായിരുന്നു. ഇപ്പോള്‍ പുള്ളി കുറ്റവിമുക്തനായി.
പിന്നെയും ദ്രോഹിച്ച് കുറേ ആള്‍ക്കാർ പിറകെ നടക്കുന്നു. എന്തിന് വേണ്ടിയാണെന്ന് അറിയില്ല. ഒരു തെളിവ് പോലും എട്ട് വർഷം കൊണ്ട് കണ്ടെടുക്കാത്ത ആള്‍ക്കാർ ഇനിയെന്ത് തെളിവ് ശേഖരിക്കാനാണെന്ന് എനിക്ക് മനസിലാകുന്നില്ല. നമ്മുടെ പൊലീസ് സംവിധാനം വളരെ മികവുറ്റതാണ്. പെട്ടെന്ന് തന്നെ കേസ് തെളിയിക്കുന്നതാണ്. എട്ട് വർഷം കൊണ്ട് നടക്കാത്ത കാര്യം ഇനി മേല്‍ക്കോടതികളില്‍ പോയാല്‍ എങ്ങനെ തെളിയിക്കുമെന്നറിയില്ല.
അതിജീവിതയുമായി എനിക്കുള്‍പ്പെടെ നല്ല സൗഹൃദമുണ്ടായിരുന്നു. ഞങ്ങളൊക്കെ നല്ല സൗഹൃദത്തോടെ ട്രിപ്പ് പോയ ആള്‍ക്കാരും അടിച്ച് പാെളിച്ചവരുമാണ്. എപ്പോഴോ എവിടെയോ വിളളലുകള്‍ വീണപ്പോഴുള്ള സംഭവമാണിത്. ഞങ്ങള്‍ ഇവിടെയൊക്കെ ഒരുമിച്ച് പോയതല്ലേ. അമേരിക്കയില്‍ പത്ത് അമ്പത് ദിവസം നല്ല രീതിയില്‍ കൂട്ടായിരുന്നു. ഈ കേസില്‍ എന്നെയാണ് സിനിമാ രംഗത്ത് നിന്ന് ആദ്യം ചോദ്യം ചെയ്യാൻ കൊണ്ട് പോകുന്നത്. നിലപാടുകള്‍ പറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഞാൻ ഒരു പോസ്റ്റ് ഇട്ടാല്‍ അതിനടിയില്‍ തെറി വരലുണ്ട്. അതൊന്നും ഞാൻ മെെൻഡ് ചെയ്യാറില്ല. എന്റെ നിലപാടുകള്‍ക്ക് ഒരു വ്യത്യാസവും വരുത്താറില്ല...’’ ധർമ്മജൻ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മജന്‍ ഇത് പറഞ്ഞത്.