-->
ബിഗ് ബോസ് മലയാളം സീസണ്‍ 7 സമൂഹത്തിലെ പല മിഥ്യാധാരണകളും തിരുത്തിക്കുറിച്ചാണ് വിരാമമിട്ടത്. ആദ്യ ലെസിബിയന്‍ കപ്പിള്‍സായ ആദില നസ്രിന്‍- നൂറ ഫാത്തിമ ഈ സീസണില്‍ മത്സരാര്‍ത്ഥികളായി എത്തിയതും അവസാനിമിഷം വരെ പോരാടുകയും ചെയ്തിരുന്നു. ഒരുകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന ആദിലയെയും നൂറയെയും പ്രേക്ഷകര്‍ അടുത്തറിഞ്ഞതും സ്നേഹിച്ചു തുടങ്ങിയതുമൊക്കെ ഈ ഷോയിലൂടെയായിരുന്നു. പിന്നിട്ട വഴികളും, നേരിട്ട വെല്ലുവിളികളുമൊക്കെ ഇവര്‍ പങ്കുവച്ചതോടെ സഹമത്സരാര്‍ത്ഥികളും പ്രേക്ഷകരും ഇവരെ ചേര്‍ത്തുപിടിച്ചു.
ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷമുള്ള വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. എല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നുമുണ്ട്. ബിഗ്‌ബോസിന് ശേഷം നിരവധി പരിപാടികളില്‍ ഇവർ പങ്കെടുക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം വളരെ വലിയ ആഘോഷമായി നടന്ന മലബാർ ഗോള്‍ഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസല്‍ എകെ മലബാറിന്റെ ഗൃഹപ്രവേശന ചടങ്ങിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇരുവരും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
ചിത്രങ്ങള്‍ വൈറലായതോടെ താന്‍ അറിയാതെയാണ് രണ്ട് പെണ്‍കുട്ടികള്‍ ചടങ്ങില്‍ പങ്കെടുത്തതെന്നായിരുന്നു ഫൈസല്‍ മലബാര്‍ ഫേസ്ബുക്കിലൂടെ കുറിച്ചു. ‘‘പൊതുസമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും, സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും, സമൂഹമധ്യത്തില്‍ താറടിച്ചും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നല്‍കി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുന്നു. ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുന്നു...’’ എന്നതായിരുന്നു കുറിപ്പ്. നിമിഷനേരം കൊണ്ട് പോസ്റ്റ് വൈറലായി. ഫൈസല്‍ എകെ മലബാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനങ്ങളും വന്നു തുടങ്ങി. വിവാദമായതോടെ പോസ്റ്റ് ഫൈസല്‍ എകെ പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. വ്ലോഗര്‍മാരും, സെലിബ്രിറ്റികളുമടക്കം നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ പ്രതികരണവും നിലപാടും പങ്കിടുകയാണ് സ്നേഹ ശ്രീകുമാര്‍. ആദിലയെയും നൂറയെയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുകയും, ഷേക്ക് ഹാൻഡ് കൊടുത്തു സ്വീകരിക്കുകയും, പിറ്റേദിവസം വിളിച്ചില്ല എന്ന് പറഞ്ഞു പോസ്റ്റ് ഇടുകയും, കുറെ കഴിഞ്ഞു അത് ഡിലീറ്റ് ചെയ്യുകയും ചെയ്യുന്ന ഡബിള്‍ സ്റ്റാൻ‍് എടുക്കുന്ന രീതിയല്ല എന്നാണ് സ്നേഹ കുറിച്ചിരിക്കുന്നത്.
‘‘പ്രിയപ്പെട്ട മലബാർ ഫൈസല്‍ക്കനോട് പൈസ കൊടുത്തു വാങ്ങണ്ടത് അല്ല മനുഷ്യത്വം. നിങ്ങള്‍ ചെയ്ത നല്ല കാര്യങ്ങള്‍ ചിലപ്പോള്‍ ഒരുപാട് ഉണ്ടാകും, പക്ഷെ അതുകൊണ്ടൊന്നും ന്യായീകരിക്കാൻ പറ്റുന്നതല്ല ഇന്ന് കാണിച്ച വൃത്തികേട്. 2 പെണ്‍കുട്ടികളെ വീട്ടില്‍ ക്ഷണിച്ചു വരുത്തിയിട്ടു പിറ്റേദിവസം തോന്ന്യവാസം എഴുതി വിടുന്നത് ഒരിക്കലും ന്യായീകരിക്കാൻ പറ്റുന്നത് അല്ല. സ്വന്തമായി ജോലിയെടുത്തു, അന്തസായി ജീവിക്കുന്ന ആദിലക്കും നൂറക്കും നിങ്ങടെ വീട്ടിലേക്ക് ക്ഷണം ഇല്ലാതെ കേറിവരേണ്ട ഗതികേട് ഇല്ല.അവർക്കു വ്യക്തമായ തീരുമാനം ഉള്ളവർ ആണ്. അല്ലാതെ വിളിക്കുകയും, ഷേക്ക് ഹാൻഡ് കൊടുത്തു സ്വീകരിക്കുകയും, പിറ്റേദിവസം വിളിച്ചില്ല എന്ന് പറഞ്ഞു പോസ്റ്റ് ഇടുകയും, കുറെ കഴിഞ്ഞു അത് ഡിലീറ്റ് ചെയ്യുകയും ചെയ്യുന്ന ഡബിള്‍ സ്റ്റാൻ‍് എടുക്കുന്ന രീതിയല്ല.
പ്രിയപ്പെട്ട ആദില നൂറ നിങ്ങളെ ഞാൻ ഏറ്റവും സ്നേഹത്തോടെ വിളിക്കുന്നു ഞങ്ങടെ സ്നേഹഭവനത്തിലേക്ക്... അവിടെ ലിഫ്റ്റോ, പരിചാരകരോ, 150 ടൈപ്പ് ഫുഡോ ഉണ്ടാവില്ല. ഒന്നുറപ്പു തരാം സ്നേഹം നിറഞ്ഞ കുറച്ചു സമയവും നല്ല ചായയും ഒരിക്കലും നിങ്ങളെ തള്ളിപ്പറയാത്ത ഞങ്ങടെ കുടുംബത്തിന്റെ മൊത്തം സ്നേഹവും തരാം. ഇത്തവണത്തെ ബിഗ്‌ബോസ് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു അകത്തെ കളിയെക്കാള്‍ വലിയ കളികള്‍ പുറത്താണ് നടക്കുന്നത്. വി ലവ് ആദില ആൻഡ് നൂറ. ഇതിന്റെ അടിയില്‍ വന്നു കമന്റ് ഇടുന്ന പ്രിയ സുഹൃത്തുക്കളോട് ഞാൻ ആരുടേയും പിആർ അല്ല. ഞാൻ പറഞ്ഞത് എന്ത് സാഹചര്യത്തില്‍ ആണെന്ന് നിങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു...’’ എന്നാണ് ഫൈസല്‍ എകെയുടെ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കിട്ട് സ്നേഹ കുറിച്ചത്.
നിരവധി പേരാണ് സ്നേഹയുടെ പോസ്റ്റിനു താഴെ അനുകൂലിച്ചു കമന്റുകൾ കുറിച്ചിരിക്കുന്നത്. 'ഇതാണ് നിലപാട്. ഇപ്പോഴും ആറാം നൂറ്റാണ്ടില്‍ നിന്നും വണ്ടി കിട്ടാത്തവരോട് എന്ത് പറയാൻ, രണ്ട് പെണ്‍കുട്ടികള്‍ പങ്കെടുത്തത് കൊണ്ട് തകർന്നു പോകുന്നതാണല്ലേ മൂല്യങ്ങള്‍, വിളിച്ചു വരുത്തി ആരെയും അപമാനിക്കരുത്, ആദില നൂറയ്ക്ക് ഒപ്പം..." തുടങ്ങി അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്.