-->
പലപ്പോഴും നേരം തെറ്റിയുള്ള യാത്രകളില്‍ ടാക്സി ഓട്ടോ യൂബര്‍ റാപ്പിഡോ ഡ്രൈവര്‍മാരെ ആശ്രയിക്കേണ്ട ഒരു അവസ്ഥ യാത്രക്കാര്‍ക്ക് വരാറുണ്ട്. രാത്രി സമയമായതു കൊണ്ട് ഇവരുടെ മോശം പെരുമാറ്റവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പലരും പങ്കിടുന്ന അനുഭവങ്ങളില്‍ മിക്കതും മോശം പെരുമാറ്റത്തെക്കുറിച്ചുള്ള വാർത്തകളാണ്. എന്നാല്‍ അതിനിടയിലും വളരെ നല്ല പെരുമാറ്റത്തിലൂടെയും ഇടപെടലിലൂടെയും കെയറിംഗിലൂടെയും വ്യത്യസ്തരാകുന്നവരുമുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ വളരെ വ്യത്യസ്തമായി സല്യൂട്ട് വാങ്ങുന്ന ഒരു പ്രവൃത്തി ചെയ്ത റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറാണ് സോഷ്യല്‍ മീഡിയയിലൂടെ കൈയടി വാങ്ങുന്നത്. രാത്രി ഏറെ വൈകി യാത്ര ചെയ്ത യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവര്‍ തനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാക്കി അത് മാറ്റിയെന്ന് ഇൻസ്റ്റാഗ്രാമില്‍ കുറിക്കുകയാണ് യാത്രക്കാരിയായ യുവതി.
ആശ മാനെ എന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവച്ചത്. രാത്രി 11.45നാണ് 38 കിലോമീറ്റർ ദൂരത്തേക്ക് ആശ ബൈക്ക് ടാക്‌സി ബുക്ക് ചെയ്തതെന്നും ആ ഡ്രൈവറുടെ പെരുമാറ്റം ശരിക്കും ബഹുമാനമര്‍ഹിക്കുന്നതായിരുന്നുവെന്നും യുവതി പോസ്റ്റില്‍ കുറിച്ചു.
‘‘ഫോണില്‍ ആറ് ശതമാനം മാത്രമായിരുന്നു ചാർജ് ഉണ്ടായിരുന്നത്. വേഗത്തില്‍ വീട്ടിലെത്തേണ്ടതിനാല്‍ ഡ്രൈവറോട് ‘അണ്ണാ, വേഗത്തില്‍ പോകാമോ?...’ എന്ന് ഞാന്‍ ചോദിച്ചു.
എന്നാല്‍ ഏതാനും കിലോമീറ്റർ കഴിഞ്ഞപ്പോള്‍ ബൈക്ക് ഒരു കുഴിയില്‍ ചാടുകയും വാഹനത്തിന്റെ ചെയിൻ പൊട്ടുകയും ചെയ്തു. ഇരുട്ട് നിറഞ്ഞ ഒഴിഞ്ഞ റോഡായിരുന്നു. ഒരു കടപോലും അടുത്തെങ്ങും ഉണ്ടായിരുന്നില്ല. ഞാനും അണ്ണനും റോഡില്‍ കുടുങ്ങി. സാധാരണയായി ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവർക്ക് യാത്ര അവസാനിപ്പിക്കുകയോ റീബുക്ക് ചെയ്യുകയോ ചെയ്യാം. എന്നാല്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ തന്നെ വല്ലാതെ സ്പർശിച്ചു. ‘പേടിക്കേണ്ട, നമുക്കിത് ശരിയാക്കിയ ശേഷം പെട്ടെന്ന് വീട്ടിലെത്താം...’ ആ ഒരു ഒറ്റ വാക്കാണ് എനിക്ക് ആശ്വാസമായത്.
അദ്ദേഹം പിന്മാറുന്നില്ലെങ്കില്‍ ഞാനും പിന്മാറില്ലെന്ന് എന്റെ മനസ് പറഞ്ഞു. സഹയാത്രികനെ പാതിവഴിയില്‍ ഉപേക്ഷിക്കരുതെന്ന പാഠനം ഒരു റൈഡർ എന്ന നിലയില്‍ ഞാൻ പഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവിടെ തന്നെ നിന്നത്.
മൊബൈല്‍ ഫോണിലെ ടോർച്ച് തെളിച്ച് നടുറോഡില്‍ ഡ്രൈവർക്കൊപ്പം ഞാനും നിന്നു. യാതൊരു പരാതികളോ നിരാശയോ ഇല്ലാതെ 10 മിനിട്ടിനുള്ളില്‍ അദ്ദേഹം ചെയിൻ ശരിയാക്കി. അർദ്ധരാത്രി രണ്ട് അപരിചിതർ തമ്മിലുള്ള നിശബ്ദമായ ടീം വർക്കായിരുന്നു അത്.ഒടുവില്‍, പുലർച്ചെ ഒരു മണിയോടെ എന്നെ സുരക്ഷിതമായി അദ്ദേഹം വീട്ടിലെത്തിച്ചു.
ലോകത്ത് തെറ്റായ കാര്യങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ ശരിയായത് തിരഞ്ഞെടുക്കുന്ന ആളുകള്‍ ഇപ്പോഴുമുണ്ടെന്ന് നമ്മള്‍ മറന്നുപോകുന്നു. ആയിരം മോശം അനുഭവങ്ങള്‍ക്കിടയില്‍, മനുഷ്യരിലും സുരക്ഷയിലും മനുഷ്യത്വത്തിലും നിങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്ന ചിലരുണ്ടാകും.
അപ്പോൾ... എല്ലാ രാത്രി യാത്രയും പ്രകൃതിയെക്കുറിച്ചാവില്ല. ഹൈവേകളിൽ സഞ്ചരിക്കുന്നതാവില്ല....ചില റൈഡുകൾ നിങ്ങളെ ഓർമ്മിപ്പിക്കുന്നത് ലോകം അത്ര സുരക്ഷിതമല്ല എന്നതാണ്. എന്നാല്‍ മറ്റു ചിലപ്പോൾ, അത് വിശ്വസിക്കുന്നതിനെക്കുറിച്ചും വിശ്വാസം വളർത്തുന്നതിനെക്കുറിച്ചുമാണ്, എനിക്ക് ഇത് തന്നെയായിരുന്നു അത്.
റാപ്പിഡോ ആപ്പ് നിങ്ങളെ ഇവിടെ ടാഗ് ചെയ്യുന്നു .... ദയവായി ഈ ക്യാപ്റ്റൻമാരെ അഭിനന്ദിക്കുക, ഞങ്ങൾ സ്ത്രീകൾ ദിവസത്തിലെ ഏത് സമയത്തും റാപ്പിഡോ റൈഡുകൾ എടുക്കാൻ വിശ്വസിക്കുന്നതിന്റെ കാരണം അവരാണ്...’’ ആശ മാനെ കുറിച്ചു. ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് ആ പോസ്റ്റിനും റാപ്പിഡോ ഡ്രൈവര്‍മാര്‍ക്ക് കൈയടിയും സല്യൂട്ടും നല്‍കി കമന്റുകള്‍ കുറിക്കുന്നത്.