-->
ബിഗ് ബോസ് മലയാളം സീസണ്‍ 7 ന് തിരശ്ശീല വീണ് വിജയകിരീടം നേടി അനുമോള്‍ തിളങ്ങി നില്‍ക്കുകയാണ്. എന്നാല്‍ അനുമോളെ പിആര്‍ ആണ് ജയിപ്പിച്ചത് എന്ന് ബിഗ് ബോസ് ഹൗസിനകത്തും പുറത്തും സംസാരമുണ്ടായിരുന്നു. ഈ സീസണിലെ മത്സരാര്‍ത്ഥികളില്‍ പലരും പുറത്തു വന്ന ശേഷം കൊടുത്ത അഭിമുഖങ്ങളിലും അനുമോള്‍ക്ക് പി ആര്‍ ഉണ്ടെന്നും, അതാണ് ഈ വിജയത്തിനു കാരണമെന്നും തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഏഷ്യാനെറ്റിന് നല്‍കിയ ആദ്യ അഭിമുഖത്തില്‍ വിശദീകരണം നല്‍കുകയാണ് അനുമോള്‍. ആ വീട്ടില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്നുമാണ് അനുമോള്‍ പറഞ്ഞത്. പിആര്‍ മേടിച്ച് തന്നതാണോ കപ്പ്? അനു കഷ്‍ടപ്പെട്ടിട്ടാണോ എന്ന അവതാരകയുടെ ചോദ്യത്തോടും അനുമോള്‍ മറുപടി പറഞ്ഞു.
‘‘ഇവിടെ വരുന്നതിനു മുമ്പു തന്നെ അവിടെയുള്ള എല്ലാവര്‍ക്കും പി ആര്‍ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. ഞാനതു പക്ഷേ അവിടെ പറഞ്ഞില്ല. പി ആര്‍ എടുത്തിട്ടുള്ളവര്‍ തന്നെ ഇതു പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. ഞാന്‍ ബിഗ് ബോസിലെത്തുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ പത്തിരുപത്തഞ്ച് പേരോളം എന്നെ വിളിച്ചിരുന്നു. പി ആര്‍ ചെയ്യാം, പേയ്മെന്റ് ഒന്നും തരണ്ട, ഫെയിം മാത്രം മതിയെന്ന് പറഞ്ഞു...
ഞാനിപ്പോള്‍ ബിഗ് ബോസിലെത്തി വെറുതെ ഒരു വശത്ത് മാറിയിരുന്നാല്‍ പി ആറിന് ഒന്നും ചെയ്യാന്‍ പറ്റില്ല. 50 ലക്ഷം കൊടുത്താലും അവര്‍ക്ക് നമ്മളെ ജയിപ്പിച്ചെടുക്കാനാവില്ല, ഗെയിം കളിക്കണം, വിജയിക്കണം. വരുന്നതിന് മുമ്പു തന്നെ എത്ര ദിവസം ഹൗസില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് ഒരു വിശ്വാസമുണ്ടായിരുന്നു. ആ വീട്ടില്‍ ഞാൻ ജീവിക്കുകയായിരുന്നു. അഭിനയിക്കുകയായിരുന്നില്ല. എന്റര്‍ടെയ്‍നറായി നില്‍ക്കണം എന്ന് കരുതിയായി വന്നതാണ് ഇവിടെ. കരയില്ല എന്ന് വിചാരിച്ചാണ് വന്നത്. എന്നാല്‍ പലപ്പോഴും കരച്ചില്‍ വന്നു. ഞാൻ ഇങ്ങനെയാണ്. ഞാൻ കഷ്‍ടപ്പെട്ടിട്ടാണ് കപ്പ് വാങ്ങിച്ചത്. ഞാൻ അത്രയും അനുഭവിച്ചിട്ടുണ്ട് അവിടെ. ബിഗ് ബോസിന് ഒക്കെ അത് അറിയാം. ഇനിയിപ്പോള്‍ ഏതു സാഹചര്യവുമായും ഞാന്‍ പൊരുത്തപ്പെടും.
എനിക്ക് പിആര്‍ ഉണ്ട്. ഞാൻ ഈ പറഞ്ഞ 16 ലക്ഷമൊന്നും വാരിക്കൊടുത്തില്ല. അങ്ങനെ ഉണ്ടെങ്കില്‍ എനിക്ക് ഇവിടത്തേയ്‍ക്ക് വേണ്ട ആവശ്യമില്ലായിരുന്നു. അത്യാവശ്യം ഞാന്‍ ഉണ്ടാക്കിയ ഫെയിമില്‍ എങ്ങനെയെങ്കിലുമൊക്കെ ജീവിക്കാമായിരുന്നു. വീട്ടില്‍ ആര്‍ക്കും താല്‍പര്യമില്ലായിരുന്നു. പിന്നെ പറഞ്ഞ് സമ്മതിപ്പിച്ച് വരുകയായിരുന്നു....’’ അനുമോള്‍ പറഞ്ഞു.
പിആറിന് എത്ര കൊടുത്തു എന്നും അനുമോളോട് അവതാരക ചോദിച്ചു. ‘ഒരു ലക്ഷം...’
ഇനി കൊടുക്കുമോ വീണ്ടും പണം എന്നും അവതാരക ചോദിച്ചു. ‘‘ഇല്ല ഞാൻ ശരിക്കും പിശുക്കിയാണ്. എനിക്ക് കപ്പ് കിട്ടുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ഞാൻ ജനുവിനായിട്ടാണ് നിന്നതെന്ന് ഉറപ്പ് ഉണ്ടായിരുന്നു. ഞാൻ സ്വന്തം വീടായിട്ടാണ് കണ്ടിട്ടുള്ളത്. ആദ്യായിട്ടാണ് ഞാൻ ഇത്രയും പേര്‍ക്ക് ഭക്ഷണം വിളമ്പികൊടുക്കുന്നത്. എനിക്ക് കുക്കിംഗ് ഒന്നും അറിയില്ലായിരുന്നു...’’ അനുമോള്‍ പറഞ്ഞു. അനുമോളുടെ വാക്കുകള്‍ കൈയടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.