-->
സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ ഓര്‍മകള്‍ പങ്കുവെച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മലയാള സിനിമ സംഗീതത്തിന്റെ പൗരുഷമായിരുന്നു രവീന്ദ്രന്‍ മാസ്റ്റര്‍ എന്ന് കൈതപ്രം കുറിച്ചു. രവീന്ദ്രന്‍ മാസ്റ്ററിന്റെ പിറന്നാള്‍ വാര്‍ഷികം ദിനം മനസുകൊണ്ട് ഏറ്റവും പ്രിയദിവസമാണെന്നും അദ്ദേഹം കുറിച്ചു. രവീന്ദ്രന്‍ മാസ്റ്റര്‍ക്കൊപ്പമുളള പഴയകാല ചിത്രത്തിനൊപ്പമാണ് കൈതപ്രത്തിന്റെ വൈകാരികമായ കുറിപ്പ്.
‘രവീന്ദ്രൻ: മലയാള സിനിമ സംഗീതത്തിന്റെ പൗരുഷം.മന്ദ്ര-താരസ്ഥായികളിൽ അപൂർവ സഞ്ചാരങ്ങൾ നടത്തിയ അത്ഭുത പ്രതിഭ. ഞങ്ങൾ ചേർന്ന ആദ്യ ചിത്രം- ആദ്യ ഗാനം.അപൂർവ ഹിറ്റ്. ഹിസ് ഹൈനെസ്സ് അബ്‌ദുള്ള-പ്രമദവനം.
ചില ഇടപെടലുകൾ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് തടസ്സമായിരുന്നു.താത്കാലികമായി മാത്രം. അക്കാലത്താണ് സംവിധായകൻ ശ്രീ. കമലിന്റെ അയാൾ കഥയെഴുതുകയാണ് കമ്പോസിങ് നടക്കുന്നത്. ഞാൻ മോഹൻ സിതാരയുമായി ‘മഴവില്ല്’ ചെയ്യുന്നു. ഞങ്ങൾ തമ്മിൽ കാണുന്നില്ല. ഞാൻ പല്ലവി എഴുതി കമലിനെ ഏൽപ്പിച്ചു. രവിയേട്ടൻ പല്ലവി ട്യൂൺ ചെയ്തയച്ചു. ഞാൻ അത്യാവശ്യമായി കോഴിക്കോട്ടേക്ക് മടങ്ങി. ബാക്കി കൂടി എഴുതി അയച്ചു. പിന്നെ ദാസേട്ടൻ അദ്‌ഭുതകരമായി പാടിയാണ് കേട്ടത്. ഞാൻ മഹാസംഗീതജ്ഞനോട് സുല്ലു പറഞ്ഞു. ഞങ്ങൾ ഒന്നായി മാറി വീണ്ടും.
എന്റെ രവിയേട്ടന്റെ പിറന്നാൾ. മനസ്സുകൊണ്ട് ഏറ്റവും പ്രിയ ദിവസമാണ്. ശോഭയേടത്തിക്കും മക്കൾക്കും സ്നേഹം’ കൈതപ്രം കുറിച്ചു.