-->
ദോഹ: തൊഴിൽവികസന രംഗത്തെ ഇന്ത്യയുടെ നവോത്ഥാന മാതൃക ലോക വേദിയിൽ പ്രാധാന്യം നേടി. ദോഹയിൽ നടന്ന രണ്ടാമത് ലോക സാമൂഹ്യവികസന ഉച്ചകോടി (WSSD)യിൽഇന്ത്യയെ പ്രതിനിധികരിച്ച കേന്ദ്രതൊഴിൽ, യുവജനകാര്യ, കായികവകുപ്പ് മന്ത്രി
മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദശാബ്ദത്തിൽ ഡിജിറ്റൽ നവീകരണവും സാമൂഹ്യ ക്ഷേമ പരിപാടികളുടെയും ഏകീകരണവും മുഖേന ഇന്ത്യ കൈവരിച്ച വികസനം ചൂണ്ടിക്കാട്ടി. 2015ൽ 19 ശതമാനമായിരുന്ന ഇന്ത്യയുടെ സോഷ്യൽ സെക്യൂരിറ്റി കവറേജ് 2025ൽ 64 ശതമാനമായി ഉയർന്നത് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുലും കേന്ദ്ര മന്ത്രിയോടൊപ്പം രണ്ടാം ലോക സാമൂഹ്യവികസന ഉച്ചകോടിയിൽപങ്കെടുത്തു. റൊമേനിയൻ സഹമന്ത്രി പെട്രെ-ഫ്ലോറിൻ മാനോലെ, റഷ്യൻ സഹമന്ത്രി ആന്റൺ കൊത്യാക്കോവ് എന്നിവരുമായി കേന്ദ്രമന്ത്രിമൻസുഖ് മാണ്ഡവ്യ കൂടിക്കാഴ്ചനടത്തി. ഖത്തർ സാമൂഹ്യവികസന–കുടുംബകാര്യ മന്ത്രി ബുതൈന ബിൻത് അലി അൽ ജബ്ര അൽ നുഐമിയുമായും അദ്ദേഹം സൗഹൃദസമാഗമം നടത്തി. ചർച്ചകളിൽ ഡിജിറ്റൽ നവീകരണങ്ങളിലൂടെ സാമൂഹ്യസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന വിഷയത്തിന് പ്രാധാന്യം നൽകി. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും, നിതിആയോഗുംസംഘടിപ്പിച്ച റൗണ്ട്‌ടേബിൾ സെഷനുകളിലും പങ്കെടുത്തു സംസാരിച്ച കേന്ദ്രമന്ത്രി റഷ്യ, റൊമാനിയ, മൗറീഷ്യസ്, യൂറോപ്യൻ യൂണിയൻ, ILO ഡയറക്ടർ ജനറൽ, UNESCAP എക്സിക്യൂട്ടീവ് സെക്രട്ടറി എന്നിവർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
സുരക്ഷിതവും നിയമാനുസൃതവുമായ കുടിയേറ്റം, തൊഴിൽ വികസനം, ഡിജിറ്റൽ ലേബർ പ്ലാറ്റ്ഫോം, സാമൂഹിക സംരക്ഷണം എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചാണ് ചർച്ചകൾ നടന്നത്. അസ്പയർ സോൺ, ലുസൈൽ സ്റ്റേഡിയം, അസ്‌പെതർ സ്പോർട്സ് മെഡിസിൻ ഹോസ്പിറ്റൽ എന്നിവിടങ്ങൾ സന്ദർശിച്ച കേന്ദ്രമന്ത്രി ഖത്തറിന്റെ ലോകതലത്തിലുള്ള കായിക സൗകര്യങ്ങളെ പ്രശംസിച്ചു.
അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോൾ ഫെഡറേഷൻ (FIBA) പ്രസിഡന്റ് ശൈഖ് സൗദ് ബിൻ അലി അൽ താനിയുമായും Aspetar, Aspire Zone Foundation അധികൃതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച ‘റൺ ഫോർ യൂണിറ്റി’ പരിപാടിയിൽ കേന്ദ്രമന്ത്രിയെ ആദരിച്ചു.
മൂന്നു ദിവസത്തെ ഖത്തർ സന്ദർശനത്തിന് ശേഷം മന്ത്രി നവംബർ 6ന് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. കേന്ദ്രമന്ത്രിയുടെ സന്ദർശനം ഇന്ത്യയുടെ സാമൂഹ്യവികസന പ്രതിബദ്ധതയും ഖത്തറുമായുള്ള സഹകരണബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു.
ഷഫീക്ക് അറക്കൽ