-->
ക്രിക്കറ്റ് പ്രേമികൾ വലിയ ആവേശത്തോടെയാണ് വനിതാ ക്രിക്കറ്റ് ഫൈനൽ ഏറ്റെടുത്തത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തങ്ങളുടെ കന്നി ലോകകപ്പ് കിരീടത്തെ ചുംബിച്ചപ്പോൾ സോഷ്യൽ മീഡിയ ടീമംഗളെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. ഏകദിന ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യയുടെ വിജയത്തിന്റെ നായികയായി മാറിയത് ജെമീമ റോഡ്രിഗസാണ്. പുറത്താകാതെ 127 റണ്‍സ് നേടി ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ജെമീമയുടെ ബാറ്റിംഗ് ഇന്നിംഗ്സ് ലോകക്രിക്കറ്റിന്റെ ശ്രദ്ധ നേടി.
ഫൈനലില്‍ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തതായില്ലെങ്കിലും ടീം കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ചു.
എന്നാല്‍ ഈ വിജയാഘോഷത്തിനിടയിലും ജെമീമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മതത്തിന്റെ പേരില്‍ വിദ്വേഷ കമന്റുകള്‍ ഉയർന്നു. മുമ്പും ഈ പേരിൽ ഒരുപാട് സൈബർ ആക്രമണങ്ങൾ ജെമീമ നേരിട്ടിരുന്നു. പക്ഷേ ലോകകപ്പിന് മുമ്പ് നേരിട്ട സൈബർ അധിക്ഷേപങ്ങള്‍ വീണ്ടും ആവർത്തിക്കപ്പെട്ടതോടെ ആരാധകരും സഹതാരങ്ങളും രംഗത്തെത്തി.
ഇപ്പോഴിതാ ഇതിനെതിരെ ഇന്ത്യയുടെ മറ്റൊരു താരം ശിഖ പാണ്ഡെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. എക്‌സിൽ പങ്കിട്ട കുറിപ്പിൽ ദൈവത്തിന്റെ പ്രിയപ്പെട്ട കുട്ടി എന്ന് വിശേഷിപ്പിച്ചാണ് ജെമീമക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ ശിഖ വിമർശിച്ചത്.
"വ്യക്തമായി കേൾക്കേണ്ട ആർക്കും വേണ്ടി പറയുകയാണ്... അതെ, ജെമി ദൈവത്തിന്റെ പ്രിയപ്പെട്ട കുട്ടിയാണ്, നിങ്ങൾക്ക് അസൂയ തോന്നുന്നുവെങ്കിൽ...ക്ഷമിക്കണം, ആർക്കും നിങ്ങളെ സഹായിക്കാൻ കഴിയില്ല..." ശിഖ എക്സില്‍ കുറിച്ചു.
ജെമീമയ്‌ക്കെതിരായ ഓണ്‍ലൈൻ വിദ്വേഷം വ്യാപകമായി നടക്കുമ്പോഴാണ് ശിഖയുടെ ഈ പ്രതികരണം വൈറലാകുന്നത്. നിരവധി ആരാധകരും കായികരംഗത്തുള്ളവരും ജെമീമയ്‌ക്ക് പിന്തുണ അറിയിക്കുന്നുണ്ട്.
Just putting this out for anyone who needs to hear the obvious - Yes, Jemi is God’s favourite child and if you are envious..umm..sorry, no one can help you!— Shikha Pandey (@shikhashauny) November 3, 2025
ഫൈനലിന് ശേഷം ജെമീമ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ആ 50 ഓവറുകളില്‍ തങ്ങളുടെ ഹൃദയവും ആത്മാവും സമർപ്പിക്കുമെന്ന് ഒരുമിച്ച് പ്രതിജ്ഞയെടുത്തുവെന്നും വിജയത്തിനായി തങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് ശപഥം ചെയ്തിരുന്നുവെന്നും ജെമീമ പറഞ്ഞിരുന്നു. സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളില്‍ ഇത്രയും വലിയ സ്‌കോറുകള്‍ പിന്തുടർന്ന് വിജയിച്ച ചരിത്രമുള്ള അവർക്ക് 299 റണ്‍സ് എന്ന ലക്ഷ്യം മറികടക്കാൻ കെല്‍പ്പുണ്ടെന്നുമുള്ള പൂർണ്ണബോധ്യത്തോടെയാണ് ഞങ്ങള്‍ മത്സരത്തിനിറങ്ങിയതെന്നും ജെമീമ പറഞ്ഞു.