-->
മോഹന്‍ലാലിന്റെ കുടുംബത്തില്‍ എന്തു വിശേഷം നടന്നാലും ആരാധകര്‍ക്കത് ആഘോഷമാണ്. അച്ഛനും ചേട്ടനും പിന്നാലെ മകള്‍ വിസ്മയ വെള്ളിത്തിരയിലേക്ക് ചുവടു വയ്ക്കുവെന്ന സന്തോഷം ആരാധകര്‍ ആവേശപൂര്‍വ്വമാണ് ഏറ്റെടുത്തത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന സിനിമയിലൂടെയാണ് വിസ്മയ അഭിനയലോകത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് സിനിമയുടെ പൂജ ചടങ്ങ് നടന്നത്. ദിലീപും സംവിധായകന്‍ ജോഷിയുമടക്കം സിനിമാലോകത്തെ പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ ചടങ്ങിനിടയില്‍ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. പൂജ ചടങ്ങിലേക്ക് സംസാരിക്കാന്‍ തന്നെ ആദ്യം ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇത് വലിയ സന്തോഷം നല്‍കുന്നു എന്നും ദിലീപ് പറഞ്ഞു. മോഹൻലാല്‍-സുചിത്ര ദമ്പതികളുടെ മക്കള്‍ സിനിമയിലേക്ക് കടന്നുവരുന്നത് ഒരു പുണ്യമാണെന്ന് ദിലീപ് കൂട്ടിച്ചേര്‍ത്തു.
‘‘എല്ലാവര്‍ക്കും നമസ്കാരം. ആദ്യം തന്നെ എന്നെ വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ല. വലിയ സന്തോഷമുള്ള ഒരു ദിവസമാണിത്. എന്റെ ഓർമ്മയില്‍ പെട്ടെന്ന് വരുന്നത്, 1992-ലാണ് ഞാൻ ഉള്ളടക്കം എന്ന് പറഞ്ഞ സിനിമയില്‍ അസിസ്റ്റന്റ് ആയിട്ട് ലാലേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നത്. അന്ന് അതിന്റെ നിർമ്മാണം ബാലാജി സാറിന്റെ മകനായ സുരേഷ് ബാലാജി സാർ ആയിരുന്നു. ശരിക്കും പറഞ്ഞാല്‍, ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ തന്നെ എടുത്തു പറയുന്ന ഒരു ബാനർ ആയിരുന്നു ബാലാജി പ്രൊഡക്ഷൻസ്, കെ. ബാലാജി സാർ. ഇവിടെ ഇന്ന് ഏറ്റവും അഭിമാനമർഹിക്കുന്ന ഒരു കാര്യം സുചി ചേച്ചിയാണ്.
ഇത്രയും വലിയ പ്രഗത്ഭനായ ഒരു വലിയ നിർമ്മാതാവിന്റെ അഭിനേതാവിന്റെ മകള്‍, അതുപോലെതന്നെ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട നമ്മളെ ഏറ്റവും ബഹുമാനിക്കുകയും നമ്മളുടെ അഭിമാനമായ നമ്മുടെ സ്വന്തം ലാലേട്ടന്റെ ഭാര്യ, അതുപോലെ രണ്ടു കുട്ടികൾ അവരുടെ വളർച്ച നല്ല കാര്യങ്ങള്‍, അവർ രണ്ടുപേരും സിനിമയിലേക്ക് വരുന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഒരു പുണ്യമാണ്...’’ ദിലീപ് പറഞ്ഞു.
‘‘ശരിക്കും പറഞ്ഞാല്‍ നമുക്കെല്ലാവർക്കും, പ്രത്യേകിച്ച് നമ്മള്‍ അത്രയും സ്നേഹിക്കുന്ന ലാലേട്ടന്റെ കുടുംബത്തില്‍ ഇത്രയും ഗംഭീരമായ ഒരു പരിപാടി നടക്കുന്നു എന്ന് പറയുമ്പോള്‍ അതിന്റെ ഭാഗമാവാൻ എന്നെ വിളിച്ചതില്‍ വലിയ ആത്മാർത്ഥമായിട്ടുള്ള നന്ദി ഞാൻ പറയുന്നു. അതുപോലെതന്നെ എനിക്ക് എത്രയോ വർഷം ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് കാലം മുതല്‍ കാണുന്നതാണ് ആന്റണി ഭായിയെ. അദ്ദേഹത്തിന്റെ വളർച്ച അദ്ദേഹത്തിന്റെ പ്രയത്നം.
ഇത്രയും വർഷത്തിനിടയിലെ യാത്രയില്‍ മലയാള സിനിമയ്ക്ക് തന്നെ ഒരുപാട് കച്ചവട സാധ്യതകളും അതിന്റെ പുതിയ മാർഗങ്ങളും ഒക്കെ കാണിച്ചുതരുന്ന ഏറ്റവും വലിയ കമ്പനിയാണ് ആശിർവാദ് സിനിമാസ്. എനിക്ക് തോന്നുന്നത് അദ്ദേഹം എംബിഎ ഒന്നും പഠിച്ചിട്ടില്ല, പക്ഷേ ഏറ്റവും കൂടുതല്‍ എംബിഎക്കാർ കണ്ടുപഠിക്കുന്നത് അദ്ദേഹത്തെയാണെന്ന് തോന്നുന്നു. അത്രയും ഗംഭീരമായിട്ടാണ് പുള്ളി എല്ലാ കാര്യങ്ങളും ഓർഗനൈസ് ചെയ്യുന്നതും...’’ ദിലീപ് പറഞ്ഞു.
‘തുടക്കം’ വിസ്മയയുടെയും മറ്റ് അണിയറ പ്രവർത്തകരുടെയും കരിയറില്‍ ഒരു നാഴികക്കല്ലാവട്ടെ. മായ ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറട്ടെ...’’ ദിലീപ് പറഞ്ഞു. നിറഞ്ഞ കൈയടിയോടെ സദസ്സും ആരാധകരും ദിലീപിന്റെ വാക്കുകള്‍ ഏറ്റെടുത്തത്. ചടങ്ങില്‍ വിളക്കുകൊളുത്തിയത് മോഹന്‍ലാലും ദീലീപും ചേര്‍ന്നായിരുന്നു.