-->
മലയാള സിനിമയെയും സമൂഹത്തെയും ഞെട്ടിച്ച് കൊണ്ടാണ് കേരളത്തില്‍ യുവ നടി ആക്രമിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നത്. അതിനു പിന്നാലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലാണ് ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പ്രമുഖ നടനായ ദിലീപിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. അന്നുമുതല്‍ ദിലീപിന്റെ പേര് ഈ കേസുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നുണ്ട്.
സമാനതകളില്ലാത്ത നിയമ പോരാട്ടത്തിനൊടുവില്‍ എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കേസില്‍ വിധിപറഞ്ഞു. കേസില്‍ ദിലീപിനെ എട്ടാം പ്രതി സ്ഥാനത്തു നിന്ന് കുറ്റവിമുക്തനാക്കി. എന്നാല്‍ അതിനു ശേഷം ദിലീപിനെതിരെ നിരവധി പ്രക്ഷോഭങ്ങളും വിവാദങ്ങളും നെഗറ്റീവ് അഭിപ്രായങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു. വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ചിലര്‍ ദിലീപ് തന്നെയാണ് പ്രതിയെന്ന് തുറന്നടിക്കുമ്പോള്‍ മറ്റ് ചിലര്‍ ദിലീപിന് പൂര്‍ണ്ണ പിന്തുണയും നല്‍കുന്നുണ്ട്. സിനിമാമേഖലയിലുള്ള പല മുതിര്‍ന്ന പല താരങ്ങളും ദിലീപിന് പിന്തുണയ്ക്കുന്നുണ്ട്. കോടതി വിധി അംഗീകരിക്കുന്നു എന്നായിരുന്നു മിക്ക താരങ്ങളുടെയും പ്രതികരണം.
ഇപ്പോഴിതാ ദിലീപിന് വേണ്ടി തുടക്കം മുതല്‍ സംസാരിക്കുന്ന നടന്മാരില്‍ ഒരാളായ ദേവന്‍ തന്റെ നിലപാട് വീണ്ടും തുറന്നു പറയുകയാണ്. ദിലീപിന്റെ പേരിലുണ്ടായ സംഭവ വികാസങ്ങൾ എല്ലാം ബുൾഷിറ്റാണെന്നും ആ കേസില്‍ ദിലീപ് ഉത്തരവാദിയല്ലെന്നുമാണ് ദേവന്‍ പറയുന്നത്.
‘‘സിനിമാക്കാരെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതല്ല. അവർ സ്വമേധയ വരുന്നതാണ്. ദിലീപ് വന്നാലും സ്വാഗതം ചെയ്യും. പിന്നെ അദ്ദേഹത്തിന്റെ പേരിലുണ്ടായ സംഭവ വികാസങ്ങൾ എല്ലാം ബുൾഷിറ്റാണ്. നടിയെ ആക്രമിച്ച കേസ് നൂറ് ശതമാനം ബുൾഷിറ്റാണ്. ആ കേസിൽ ദിലീപ് ഉത്തരവാദിയല്ല. അങ്ങനൊരു സംഭവം നടന്നിട്ടുണ്ടാകാം. പക്ഷെ ദിലീപ് ക്വട്ടേഷൻ കൊടുത്തിട്ടില്ല.
അദ്ദേഹം ബുദ്ധിമാനായ ബിസിനസ് മാനാണ്. അങ്ങനൊരാൾ ഒരു ഡ്രൈവർക്ക് ക്വട്ടേഷൻ കൊടുക്കേണ്ട കാര്യമുണ്ടോ? സിനിമയിൽ പ്രവർത്തിക്കുന്ന തൊണ്ണൂറ് ശതമാനം ആളുകളും അതൊന്നും വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്ന പത്ത് ശതമാനമുണ്ട്. അവരാണ് ഇതിന് പിന്നിലും. ഇഷ്ടംപോലെ പണമുള്ളയാളാണ്. നടിയെ ആക്രമിക്കണമെങ്കിൽ അയാൾക്ക് ബോംബെയിൽ നിന്നും ആളെയിറക്കാം.
അല്ലാതെ പൾസർ സുനിയെ ഏൽപ്പിക്കേണ്ട കാര്യമില്ല. പോലീസുകാർ ഈ കേസിനെ കുറിച്ച് എന്നോട് പറഞ്ഞതും ബുൾഷിറ്റ് എന്ന് തന്നെയാണ്. സ്ത്രീകളായിട്ടുള്ള സിനിമാ പ്രേമികളോട് സംസാരിച്ചിട്ടുണ്ട്. അവർ ഇന്നും ദിലീപിനെ പൂജിക്കുന്നവരാണ്. ഞാൻ പരീക്ഷിച്ച ചോദിച്ച് അറിഞ്ഞ കാര്യമാണ് പറയുന്നത്. ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് അവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്...’’ ദേവന്‍ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്റെ തുറന്നു പറച്ചില്‍. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ ദിലീപിനെ പിന്തുണച്ചും ചിലര്‍ ദേവന്റെ വാക്കുകളെ നിശിതമായി വിമര്‍ശിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്.
താന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതിനെക്കുറിച്ചും ദേവന്‍ സംസാരിക്കുന്നുണ്ട്. പെട്ടെന്നൊരു ദിവസം ഒരു തോന്നലിന്റെ പുറത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതല്ല താനെന്നും സ്കൂൾ കാലം മുതൽ രാഷ്ട്രീയപ്രവർത്തനങ്ങളുടെ ഭാഗമാണ് താനെന്നും അഭിമുഖത്തിൽ ദേവൻ പറഞ്ഞു.
‘‘എന്റെ രാഷ്ട്രീയം തുടങ്ങുന്നത് സ്റ്റുഡന്റ്സ് പൊളിറ്റിക്സിൽ നിന്നാണ്. രാഷ്ട്രീയക്കാരനായശേഷം നടനായ ആളാണ് ഞാൻ. സ്കൂൾ കാലത്ത് സജീവമായി രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നു. കെഎസ്യുവിൽ ആയിരുന്നു. സ്വന്തം പാർട്ടി ഉണ്ടാക്കാൻ വേണ്ടി പഠനം നടത്തിയിരുന്നു. മുമ്പ് കോൺഗ്രസിൽ എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. രാഷ്ട്രീയത്തിലേക്ക് വരാൻ എന്നിൽ തോന്നലുണ്ടാക്കിയത് വി. എം സുധീരനാണ്. അദ്ദേഹത്തിന്റെ ജീവിതമാണ് എന്നെ സ്പർശിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അതുപോലെ ആർമിയിൽ ചേരാനും ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഞാൻ ട്രൈ ചെയ്തിരുന്നു. പക്ഷെ തോറ്റു. പ്രീഡിഗ്രി കാലത്ത് ആംഫോർസ് മെഡിക്കൽ കോളേജിൽ ട്രൈ ചെയ്തു. അതും തോറ്റു. ഗ്രാജുവേഷൻ കഴിഞ്ഞപ്പോൾ ഷോർട്ട് സർവ്വീസ് കമ്മീഷനിൽ ചേരാൻ നോക്കി. അതിലും തോറ്റു.
അതോടെ എന്റെ പാത ആർമിയല്ലെന്ന തോന്നലുണ്ടായി. അങ്ങനെ ജീവിക്കാനുള്ള മറ്റ് വഴികൾ നോക്കി. ഒരിക്കലും സിനിമ നടനാകാൻ ആഗ്രഹിച്ചിരുന്നില്ല. ചെന്നൈയിൽ നിന്നും എംബിഎ എടുത്തിരുന്നു. ഇന്റസ്ട്രി തുടങ്ങാമെന്ന ഐഡിയ ആയിരുന്നു. ഒരുപാട് വായിക്കുന്ന ആളുമായിരുന്നു ഞാൻ.
അച്ഛൻ കാരണമാണ് വായന ശീലം വന്നത്. പത്രം അരിച്ച് പെറുക്കി വായിക്കുമായിരുന്നു. വായനയും എന്നിലെ രാഷ്ട്രീയക്കാരൻ രൂപപ്പെടാൻ കാരണമായിട്ടുണ്ട്. ഒരിക്കൽ ഒരു സന്ദർഭത്തിൽ ചെന്നൈയിൽ വെച്ച് പോലീസ് സ്റ്റേഷന് അകത്തി കയറി എസ്ഐയെ ഞാൻ അടിച്ചു. അന്ന് ആ സംഭവത്തിന് സാക്ഷിയായ സുഹൃത്തുക്കൾ പറഞ്ഞു...നീ ഒറ്റയ്ക്ക് നിൽക്കരുത് പാർട്ടിയോ അസോയേഷനോ ഉണ്ടാക്കി അതിന്റെ ചുവട് പിടിച്ച് പോകാനും കാര്യങ്ങൾ ചെയ്യാനും പറഞ്ഞു.
ഒറ്റയ്ക്ക് ചെയ്യുന്നത് ക്രൈമാണെന്നും ഓർമിപ്പിച്ചു. എന്റെ വികാരത്തിനും വികാര ക്ഷോഭത്തിനും ഒരു ഔട്ട്ലെറ്റ് എന്ന രീതിയിലാണ് ഞാൻ സ്വന്തമായി പാർട്ടി ആരംഭിക്കാൻ തീരുമാനിച്ചത്. അതാണ് കേരള പീപ്പിൾസ് പാർട്ടി. പതിനാലായിരം പേർ മാത്രമുള്ള പാർട്ടിയാണ്. ബിജെപിയിൽ ലയിച്ചുവെങ്കിലും ഇപ്പോഴും അവർ എനിക്കൊപ്പമുണ്ട്. അടുത്ത ടേമിൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരും...’’ ദേവന്‍ പറയുന്നു.