-->
മുംബൈ: ഇന്ത്യയുടെ സ്വർണശേഖരത്തിന്റെ മൊത്തം മൂല്യം ചരിത്രത്തിലാദ്യമായി 10,000 കോടി ഡോളർ പിന്നിട്ടു. ആർബിഐയുടെ പുതിയ കണക്കുപ്രകാരം ഒക്ടോബർ പത്തുവരെയുള്ള സ്വർണശേഖരത്തിന്റെ മൂല്യം 10,237 കോടി ഡോളർ വരും. അതായത് ഏകദേശം ഒൻപതുലക്ഷം കോടി രൂപ. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 11995 രൂപയാണ് വില. ഇന്നലെ 12171 രൂപയായിരുന്നു. വെള്ളിയാഴ്ചത്തെ സ്വര്‍ണവിലയേക്കാള്‍ ഒരു രൂപ മാത്രമായിരുന്നു ഇന്നലെ കൂടിയത്.
ആഗോളതലത്തിൽ വില ഉയർന്നുകൊണ്ടിരിക്കുന്നതാണ് മൂല്യം ഈ നിലയിലേക്കെത്താൻ കാരണമായത്. സ്വർണവില റെക്കോഡിൽ നിൽക്കുന്ന സാഹചര്യത്തിൽ ശേഖരത്തിലേക്കു സ്വർണം വാങ്ങുന്നതിന്റെ വേഗം റിസർവ് ബാങ്ക് കുറച്ചിട്ടുണ്ട്. ഒക്ടോബർ പത്തിന് അവസാനിച്ച ആഴ്ചയിൽ സ്വർണശേഖരത്തിന്റെ മൂല്യത്തിൽ 359.5 കോടി ഡോളറാണ് കൂടിയിരിക്കുന്നത്. 2025-ൽ ഒൻപതുമാസത്തിനിടെ നാലു മാസങ്ങളിൽ മാത്രമാണ് ഇന്ത്യ സ്വർണശേഖരം ഉയർത്തിയത്. ജനുവരി-സെപ്റ്റംബർ കാലയളവിൽ ആകെ നാലു ടൺ സ്വർണം ആർബിഐ വാങ്ങിയിട്ടുണ്ട്. മുൻവർഷം ഇതേകാലത്ത് 50 ടൺ സ്വർണം ആർബിഐ ശേഖരത്തിൽ ചേർത്തിരുന്നു.
1996-97 വർഷത്തിനുശേഷം ഇന്ത്യയുടെ കരുതൽശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ. ആകെ ശേഖരത്തിന്റെ 14.7 ശതമാനം സ്വർണത്തിലാണിപ്പോൾ.പത്തുവർഷത്തിനിടെ ഇന്ത്യയുടെ സ്വർണത്തിലുള്ള കരുതൽശേഖരം ഇരട്ടിയായി. സ്വർണത്തിന്റെ വിലവർധനയും ശേഖരത്തിൻ സ്വർണത്തിനുള്ള വിഹിതം കൂടാൻ കാരണമായിട്ടുണ്ട്. 2025-ൽ ഇതുവരെ 65 ശതമാനത്തിനടുത്താണ് സ്വർണവിലയിൽ വർധനയുണ്ടായത്.
അതേസമയം, സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു ഈ ആഴ്ചയുടെ തുടക്കത്തില്‍ വന്നിരുന്നത്. അതിവേഗമായിരുന്നു വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ട് ദിവസമായി സ്വര്‍ണവില കുറയുന്ന ലക്ഷണമാണ് കാണിക്കുന്നത്.സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്.