-->
സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന വീഡിയോകളില്‍ ചിലത് യാതൊരു പ്ലാനിംഗുമില്ലാതെ അവിചാരിതമായി സംഭവിക്കുന്നതാണ്. തങ്ങളുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചില നിമിഷങ്ങളില്‍ പ്രതികരിക്കുന്നത്, തടസ്സം പറയുമ്പോള്‍ മറുപടി നല്‍കുന്നത്, പ്രതിഷേധം അറിയിക്കുന്നത് എന്നിവയൊക്കെ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി മാത്രം ചെയ്യുന്നതല്ല. മറിച്ച് അപ്പോഴത്തെ മാനസികാവസ്ഥയില്‍ പ്രതികരിച്ചു പോകുന്നതാണ്. ആ പ്രതികരണത്തിന് പ്രായമോ, പരിസരമോ, എതിര്‍വശത്ത് നില്‍ക്കുന്ന ആളുകളോ ഒന്നും ബാധകമല്ല.
ഇപ്പോഴിതാ അത്തരത്തില്‍ ക്ലിഫ് ഹൗസിലേക്കുള്ള ബിജെപി മാര്‍ച്ച് കാരണം വീട്ടിലേക്കുള്ള വഴിയടഞ്ഞപ്പോള്‍ പോലീസുകാരനോട് സംസാരിക്കുന്ന യൂണിഫോം അണിഞ്ഞ സ്കൂള്‍കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാരിക്കേഡുമായി പോലീസുകാര്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് എത്തിയതാണ് സ്കൂള്‍ യുണിഫോമണിഞ്ഞ കുട്ടി. കൈയില്‍ ടിഫിന്‍ കിറ്റുമായി നടന്നു വരുന്ന കുട്ടി അവിടെ നിന്നിരുന്ന പ്രധാന ഉദ്യോഗസ്ഥനോടാണ് തന്റെ ആവശ്യം പറഞ്ഞത്. ‘‘ഒന്നുകില്‍ കടത്തിവിടണം, അല്ലെങ്കില്‍ ചോറ് ഇവിടെ തരണം...’’ എന്ന് കുട്ടി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതു കേട്ട് നില്‍ക്കുന്നവര്‍ കൈയടിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഒരു ചെറുപുഞ്ചിരിയോടെ കുട്ടി പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെയും മറ്റ് പോലീസുകാരുടെയും മുഖഭാവങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നുണ്ട്.
വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കുട്ടിയുടെ തുറന്നുള്ള ചോദ്യത്തിന് അഭിനന്ദനം കുറിക്കുന്നുണ്ട്. ‘നമുക്ക് കിട്ടേണ്ട സ്വാതന്ത്ര്യം കൃത്യമായി വാങ്ങണം...ഇന്നത്തെ അഭിനന്ദനങ്ങൾ ആ കുട്ടിക്ക് ഇരിക്കട്ടെ, ഒരു സങ്കോചവുമില്ലാതെ തന്റെ ആവശ്യം പോലീസിനോട് പറഞ്ഞ മോൻ മിടുക്കൻ, നീന്റെയാണ് മോനെ യഥാർത്ഥ സമരം...’ എന്നതടക്കമാണ് കമന്റുകള്‍.