-->
എല്ലാ മനുഷ്യനും പണം സാമ്പാദിക്കാനാണ് ജോലിക്ക് പോകുന്നത്. അതുകൊണ്ട് തന്നെ ശമ്പളം കിട്ടുന്ന ദിവസം ആയിരിക്കും എല്ലാവർക്കും ഏറ്റവും സന്തോഷമുള്ള ദിവസം. പലപ്പോഴും നമ്മുക്ക് കിട്ടുന്ന ശമ്പളത്തുക ഒന്നിനും തികയാറായില്ല എന്നതാണ് വാസ്തവം. ഇത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ വലിയ ഒരു തുക ശമ്പളമായി അക്കൗണ്ടിലേക്ക് എത്തിയാൽ എന്തായിരിക്കും അവസ്ഥ? ഇവിടെ ഈ ഒരു യുവാവിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ചതും ഇതുപോലെ ഒരു കാര്യമാണ്.
ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിലാണ് സംഭവം. ഒരു ഫുഡ് കമ്പനിയിൽ ഓഫീസ് അസിസ്റ്റന്റായ യുവാവിനാണ് അപ്രതീക്ഷിതഭാഗ്യം കൈവന്നത്. ശമ്പളദിവസം ഇയാളുടെ അക്കൗണ്ടിലെത്തിയത് ലഭിക്കേണ്ടിയിരുന്ന ശമ്പളത്തിന്റെ 330 ഇരട്ടി തുകയാണ്. 386 പൗണ്ട് (46162 രൂപ) ആയിരുന്നു ഇയാളുടെ മാസശമ്പളം. ഇതിന് പകരം 1,27,000 പൗണ്ട് (ഒന്നര കോടിയിലേറെ രൂപ) ആണ് ഇയാളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ ക്രെഡിറ്റായത്.
എന്നാൽ ആദ്യം അബദ്ധത്തിൽ എത്തിയ ഈ തുക കമ്പനിക്ക് തിരികെ നൽകാമെന്ന് ആദ്യം യുവാവ് സമ്മതിച്ചെങ്കിലും പിന്നീട് കളം മാറ്റിച്ചവിട്ടാൻ ഇയാൾ തീരുമാനിച്ചു. മൂന്ന് ദിവസത്തിനകം ഇയാൾ ജോലി രാജി വെക്കുകയും കമ്പനിയിൽ നിന്നുള്ള കോളുകൾക്കും മെസേജുകൾക്കും പ്രതികരിക്കാതിരിക്കുകയും ചെയ്തു. തുടർന്ന് ഇയാൾക്കെതിരെ കമ്പനി കോടതിയെ സമീപിച്ചു. മൂന്നുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോടതി യുവാവിന് അനുകൂലമായി വിധിക്കുകയായിരുന്നു. ഇത് മോഷണമല്ല എന്നും മറിച്ച് അനധികൃതമായി ലഭിച്ച തുക മാത്രമാണെന്നും ജഡ്‌ജി സാൻ്റിയാഗോ നിരീക്ഷിച്ചു. ഇതോടെ യുവാവിനെതിരായ ക്രിമിനൽ നടപടികൾ അവസാനിക്കുകയായിരുന്നു.
എന്നാൽ ക്രിമിനൽ നിയമനടപടികൾ അവസാനിപ്പിച്ചെങ്കിലും പണം തിരികെ പിടിക്കാനായുള്ള സിവിൽ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നാണ് കമ്പനി അറിയിച്ചത്. ഇതിനായി സാധ്യമായ എല്ലാ വഴികളും തങ്ങൾ ശ്രമിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.