-->
തിരുവനന്തപുരം: വര്‍ഗീയവാദികള്‍ വര്‍ഗീയ നിലപാട് സ്വീകരിക്കും എന്നതിന്റെ തെളിവാണ് ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ആഗോള അയ്യപ്പ സംഗമത്തിനെതിരായ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആഗോള അയ്യപ്പ സംഗമം വര്‍ഗീയതയ്ക്ക് എതിരാണെന്നും അത് വിശ്വാസികള്‍ക്ക് അനുകൂലമായിരിക്കുമെന്നും പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരില്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസികളുടെ ഏത് കൂട്ടായ്മയെയും എതിര്‍ക്കേണ്ടതില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികളെ കൂടി ചേര്‍ത്ത് വര്‍ഗീയതയെ ചെറുക്കാനാണ് ശ്രമം. അതിന്റെ ഭാഗം കൂടിയാണ് സംഗമമെന്നും സിപിഐഎമ്മിന് ആഗോള അയ്യപ്പ സംഗമത്തിന് ഒപ്പമുള്ള നിലപാടാണ്. താത്വിക അവലോകനത്തിന് താന്‍ പോയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കി. വിശ്വാസികള്‍ക്ക് വിശ്വാസികളുടെ നിലപാടും അവിശ്വാസികള്‍ക്ക് അവിശ്വാസി കളുടെ നിലപാടും സ്വീകരിക്കാം. അമ്പലത്തില്‍ പോകേണ്ടവര്‍ക്ക് പോകാം പോകേണ്ടാത്തവര്‍ പോകേണ്ട.
സിപിഐഎം ഇന്നലെയും ഇന്നും നാളെയും വിശ്വാസികള്‍ക്കൊപ്പമാണെന്നും വര്‍ഗീയതയെ എതിര്‍ക്കാന്‍ കെല്‍പ്പുള്ള വലിയൊരു വിഭാഗം വിശ്വാസികളാണെന്നും പറഞ്ഞു. അയ്യപ്പസംഗമം ചിലര്‍ പറയുന്നതുപോലെ വര്‍ഗീയതയ്ക്ക് വളം വെച്ചുകൊടുക്കല്ല. വിശ്വാസത്തെ വര്‍ഗീയവാദികള്‍ ഒരു ഉപകരണമായി ഉപയോഗിക്കുകയാണെന്നും വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായമാണെന്നും ്എന്നാല്‍ അടഞ്ഞ അധ്യായം അല്ല എന്നും പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും എം വി ഗോവിന്ദന്‍ നിലപാട് കടുപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഫ്യൂഡല്‍ ജീര്‍ണ്ണതയുടെ ഭാഗമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ആളുകളുടെ കണ്ണില്‍ പൊടിയിടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാന്‍ കഴിയാത്ത മാനസികാവസ്ഥയാണ്. ഒരു മാധ്യമപ്രവര്‍ത്തക ലോകത്തോട് കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു. ഇനിയും തെളിവുകള്‍ വരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.