-->
കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറയുന്നൊരു പേരാണ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനേത്. രണ്ടു മൂന്നു സ്ത്രീകളാണ് രാഹുലിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ത്തിയത്. കേരള രാഷ്‌ട്രീയത്തില്‍ വൻ വിവാദമായി ഈ ആരോപണങ്ങള്‍ മാറി. പേരു വെളിപ്പെടുത്താതെ യുവനടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് നടത്തിയ ആരോപണങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം ഉയർന്നത്. അതിനു പിന്നാലെ തന്നോട് ഗർഭഛിദ്രം നടത്താന്‍ രാഹുല്‍ ആവശ്യപ്പെട്ടു എന്ന് മറ്റൊരു പെണ്‍കുട്ടിയും ആരോപിച്ചു.
ഇപ്പോഴിതാ ഗർഭഛിദ്ര വിഷയത്തിലെ യുവതിയോട് പുറത്തുവരാനും ഉണ്ടായ വേദനകള്‍ തുറന്നുപറയാനും ആവശ്യപ്പെടുകയാണ് റിനി. കരയേണ്ടതും ഒറ്റപ്പെടേണ്ടതും നീയല്ല, വേട്ടക്കാരനാണ്. വേട്ടപ്പട്ടികള്‍ കുരയ്‌ക്കുന്നതു നീ കാര്യമാക്കേണ്ടെന്നും നിനക്ക് ഒപ്പം കേരളത്തിന്റെ മനസാക്ഷിയുണ്ടെന്നും റിനി ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു. താൻ അഭിമുഖത്തിനിടെ പറഞ്ഞ ചില കാര്യങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വിവാദമായതിന് പിന്നാലെയാണ് റിനി ആൻ ജോർജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
‘‘അവളോടാണ്...പ്രിയ സഹോദരി...ഭയപ്പെടേണ്ട...വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട...നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്... ഒരു ജനസമൂഹം തന്നെയുണ്ട്...നീ അല്ല കരയേണ്ടത്...നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം...കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്... നീ പുറത്തു വരൂ... നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു...നീ ഇരയല്ല...നീ ശക്തിയാണ്... നീ അഗ്നിയാണ്...’’ എന്നാണ് റിനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് റിനി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആരോപണം ഉന്നയിച്ചത്. ഇതേത്തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗർഭഛിദ്ര ആരോപണങ്ങള്‍ അടക്കം പുറത്തുവന്നത്. പിന്നാലെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി രാജിവച്ചിരുന്നു.