-->
തിരുവനന്തപുരം : ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദം ഇന്നും തുടരും. ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പടെയുള്ളവ കോടതി ഇന്ന് വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി പറഞ്ഞു. ഇന്നലെ ഒന്നര മണിക്കൂറാണു വാദം നീണ്ടത്. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് രാഹുലും പരാതിക്കാരിയും ആവശ്യപ്പെട്ടിരുന്നു.
ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ പുറത്തിറക്കിയാണ് വാദം കേട്ടത്. രാഹുലിനെ ഗുരുതരമായ പരാമര്‍ശങ്ങളാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളതെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിജീവിതയെ രാഹുല്‍ പല തവണ ലൈംഗികമായി ഉപദ്രവിച്ചു, നിര്‍ബന്ധിച്ചു പാലക്കാട്ടേക്കു കൊണ്ടുപോയി, ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയതിനും തെളിവുണ്ട്. ജാമ്യം അനുവദിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമായേക്കാം. ബലാത്സംഗം നടന്നതിന് തെളിവുകളുണ്ട്. ഗര്‍ഭിണിയായി ഇരിക്കുന്ന അവസ്ഥയില്‍ പോലും ബലാത്സംഗം ചെയ്തു. ശേഷം അശാസ്ത്രീയമായി നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി.- പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ പോലീസ് റിപ്പോര്‍ട്ടിലുള്ളതെല്ലാം തെറ്റാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും രാഹുലിന്റെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാര്‍ കോടതിയില്‍ വാദിച്ചു.
ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചത്‌സ്വമേധയാ ആണെന്നും ഗര്‍ഭഛിദ്രത്തിന് ആവശ്യപ്പെട്ടത് പെണ്‍കുട്ടിയെന്നും പ്രതിഭാഗം പറയുന്നു. വാട്ട്‌സ് ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ രാഹുല്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി. അന്വേഷണവുമായി സഹകരിക്കുമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.