Thursday, March 12, 2026 Last Updated 21 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 29 Aug 2025 10.02 AM

947 വോട്ടര്‍മാര്‍ താമസിക്കുന്നത് ഒരു വീട്ടില്‍...! ; ബീഹാറിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് രാഹുല്‍ഗാന്ധി വീണ്ടും

uploads/news/2025/08/798280/rahulgandhi-close.jpg

ബോധ്ഗയ: വോട്ടുമോഷണം എന്ന ആരോപണം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെയും ഇലക്ഷന്‍ കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ഗാന്ധി ബീഹാറിലെ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണവുമായി വീണ്ടുമെത്തുന്നു. ബോധ് ഗയയിലെ നിദാനി ഗ്രാമ ത്തില്‍ ഒരു വീട്ടുനമ്പറില്‍ 947 വോട്ടര്‍മാരെ ചേര്‍ത്തെന്നാണ് ആരോപണം. അതേസമയം വീട്ടുനമ്പര്‍ സാങ്കല്‍പ്പികമാണെന്നും വീടുകള്‍ക്ക് യഥാര്‍ത്ഥ നമ്പറുകളില്ലെന്നും പ്രാദേശിക അധികാരികളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസും വിശദീകരണം നല്‍കി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അത്ഭുതം എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ആരോപണം 'എക്‌സി' ലും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഔദ്യോഗിക വോട്ടര്‍പട്ടികയില്‍ - 947 വോട്ടര്‍മാര്‍ ഒരു വീട്ടിലാണ് താമസിക്കുന്നത് (വീട്ടുനമ്പര്‍ 6). യാഥാര്‍ത്ഥ്യമോ? നിദാനിയില്‍ നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുണ്ട്, എന്നാല്‍ വോട്ടര്‍പട്ടിക ഒരു സാങ്കല്‍പ്പിക വീട്ടിലേക്ക് ഗ്രാമത്തെ മുഴുവന്‍ തിരുകിക്കയറ്റിയിരിക്കുന്നു.' കോണ്‍ഗ്രസ് ആരോപിച്ചു. ബൂത്ത് ലെവല്‍ ഓഫീസറുടെ വീടുതോറുമുള്ള പരിശോധനയെ ചോദ്യം ചെയ്ത പാര്‍ട്ടി, യഥാര്‍ത്ഥ വീട്ടുനമ്പറുകള്‍ എന്തുകൊണ്ടാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും ഇതില്‍ നിന്ന് ആര്‍ക്കാണ് പ്രയോജനമെന്നും ചോദിച്ചു.

''ഇതൊരു സാധാരണ തെറ്റല്ല, സുതാര്യതയുടെ പേരില്‍ നടത്തിയ ഒരു പരിഹാസമാണ്. വീട്ടുനമ്പറുകള്‍ മായ്ച്ചുകളയുമ്പോള്‍ വ്യാജ വോട്ടര്‍മാരെയും, ഇരട്ടപ്പേരുകളെയും, അദൃശ്യ വ്യക്തികളെയും മറച്ചുവെക്കാന്‍ എളുപ്പമാകും,'' കോണ്‍ഗ്രസ് ആരോപിച്ചു. ''ഒരു ചെറിയ ഗ്രാമത്തിലെ 947 വോട്ടര്‍മാരെ ഒരു വിലാസത്തില്‍ 'നിക്ഷേപിക്കാന്‍' കഴിയുമെങ്കില്‍, ബീഹാറിലും ഇന്ത്യയിലാകെയും ക്രമക്കേടുകളുടെ വ്യാപ്തി എത്ര വലുതായിരിക്കുമെന്ന് ഒന്ന് സങ്കല്‍പ്പിച്ചുനോക്കൂ. രാഹുല്‍ ഗാന്ധിജി തുടര്‍ച്ചയായി പറയുന്നതുപോലെ - 'ജനാധിപത്യം മോഷ്ടിക്കപ്പെടുന്നു. നിദാനി അതിന്റെ ജീവിക്കുന്ന തെളിവാണ്,'' പാര്‍ട്ടി അവകാശപ്പെട്ടു.

കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു: ''തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാന്ത്രികവിദ്യ കാണുക, ഒരു ഗ്രാമം മുഴുവന്‍ ഒരു വീട്ടില്‍ കുടിയേറി.'' എന്നാല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായി, ഗ്രാമവാസികളില്‍ നിന്നുള്ള നാല് വീഡിയോ ക്ലിപ്പുകള്‍ ഗയ ജില്ലാ ഭരണകൂടം എക്‌സില്‍ പങ്കുവെച്ചു. ''നിരവധി ഗ്രാമങ്ങളില്‍ വീട്ടുനമ്പറുകള്‍ നല്‍കിയിട്ടില്ലാത്തതിനാല്‍, വോട്ടര്‍പട്ടികയില്‍ പ്രതീകാത്മക വീട്ടുനമ്പറുകള്‍ നല്‍കിയിട്ടുണ്ട്. പരാമര്‍ശിച്ച വോട്ടര്‍മാര്‍ എല്ലാവരും ഗ്രാമത്തില്‍ താമസിക്കുന്നവരും യഥാര്‍ത്ഥ വോട്ടര്‍മാരുമാണ്. നിദാനി ഗ്രാമത്തിലെ ബൂത്ത് നമ്പര്‍ 161-ലെ വോട്ടര്‍മാര്‍ തന്നെ സാഹചര്യം വ്യക്തമാക്കുകയാണ്,'' പോസ്റ്റില്‍ പറയുന്നു.

''ഒരു വോട്ടറുടെ വീടിന് യഥാര്‍ത്ഥ വീട്ടുനമ്പര്‍ ലഭ്യമല്ലാത്തപ്പോള്‍ നല്‍കുന്ന ഒരു സാങ്കല്‍പ്പിക (പ്രതീകാത്മക) വീട്ടുനമ്പറാണ് നോഷനല്‍ ഹൗസ് നമ്പര്‍. പല ഗ്രാമങ്ങളിലും, ചേരികളിലോ, താല്‍ക്കാലിക താമസസ്ഥലങ്ങളിലോ വീടുകള്‍ക്ക് സ്ഥിരമായ വീട്ടുനമ്പറുകള്‍ ഉണ്ടാകില്ല. അത്തരം സന്ദര്‍ഭങ്ങളില്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) നേരിട്ട് പ്രദേശം സന്ദര്‍ശിച്ച് ഓരോ വീടിനും ഒരു ക്രമനമ്പര്‍ (ഉദാഹരണത്തിന് 1, 2, 3...) നല്‍കുന്നു. ഈ നമ്പര്‍ പട്ടികപ്പെടുത്തുന്നതിനുള്ള സൗകര്യത്തിനും വോട്ടര്‍മാരെ ശരിയായ ക്രമത്തില്‍ രേഖപ്പെടുത്തുന്നതിനും വേണ്ടി മാത്രമാണ്. ഇത് വോട്ടര്‍മാരെ തിരിച്ചറിയാനും വോട്ടര്‍പട്ടിക ചിട്ടയായി തയ്യാറാക്കാനും ഉപയോഗിക്കുന്നു.'' ബീഹാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് വിശദീകരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW