-->
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ അഞ്ചു പോലീസുകാരെയും വെറുതേവിട്ടു. അന്വേഷണത്തില്‍ സിബിഐയ്ക്ക് പിഴവ് പറ്റിയെന്ന് ഹൈകോടതി വ്യക്തമാക്കി. അഞ്ചുപ്രതികളില്‍ മൂന്നാം പ്രതി മരണപ്പെട്ടിരുന്നു. ആദ്യ രണ്ട് പ്രതികളായ പൊലീസുകാരുടെ വധശിക്ഷ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി കെ.ജിതകുമാര്‍, രണ്ടാം പ്രതി എസ്. വി. ശ്രീകുമാര്‍ എന്നിവര്‍ക്ക് നേരത്തേ സിബിഐ പ്രത്യേക കോടതി വിധിച്ച വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പ്രതിയായിരുന്ന കിളിമാനൂര്‍ സ്വദേശി സോമന്‍ നേരത്തേ മരണപ്പെട്ടിരുന്നു.
2005 സെപ്തംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബര്‍ 27 ന് ഉച്ചയ്ക്ക് ഒന്നരയോടെ ശ്രീക ണ്‌ഠേശ്വരം പാര്‍ക്കില്‍ വച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറെന്ന യുവാവ് മരിച്ച സംഭവത്തിലാണ് കേസ്. പൊലീസ് കസ്റ്റഡിയിലെടുത്ത കിളളിപ്പാലം കീഴാറന്നൂര്‍ കുന്നുപുറം വീട്ടില്‍ ഉദയകുുമാര്‍ (28)തുടയിലെ രക്തധമിനികള്‍ പൊട്ടി രാത്രി പത്തരയോടെ മരണമടയുകയായിരുന്നു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ 13 വര്‍ഷത്തിന് ശേഷമായിരുന്നു പ്രതികളെ സിബിഐ കോടതി ശിക്ഷ വിധിച്ചത്.
ജിതകുമാര്‍, ശ്രീകുമാര്‍, ഇകെ സാബു, അജിത് കുമാര്‍, സോമന്‍, ഹരിദാസ് എന്നിവരാണ് പ്രതികള്‍. വിചാരണയ്ക്ക് ഇടയില്‍ മരണമടഞ്ഞ സോമന്‍ മൂന്നാം പ്രതിയായിരുന്നു. പാര്‍ക്കില്‍ വച്ച് പൊലീസ് പിടിയിലായ ഉദയകുമാറും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുരേഷും അവരുടെ കൈവശമുണ്ടായിരുന്ന 4000 രൂപയെപ്പറ്റി പരസ്പര വിരുദ്ധമായി പറഞ്ഞുവെന്ന് കസ്റ്റഡിയിലെടുക്കാന്‍ കാരണമായി പൊലീസ് പറഞ്ഞിരുന്നത്. കസ്റ്റഡിയില്‍ വച്ച് ഏറ്റ മര്‍ദ്ദനത്തില്‍ ഉദയകുമാര്‍ കൊല്ലപ്പെടുകയായിരുന്നു. ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നായിരുന്നു സി.ബി.ഐ കേസ്.
മുന്‍ സിഐ ഇകെ സാബു, എസ്ഐ അജിത് കുമാര്‍ എന്നിവര്‍ ഉദയകുമാറിനെതിരെ മോഷണക്കുറ്റം ചുമത്താന്‍ രേഖകള്‍ തിരുത്തിയതായും സിബിഐ കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തങ്കമണി കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ചാം സാക്ഷിയായ തങ്കമണിയെ സിബിഐ മാപ്പുസാക്ഷിയാക്കി. മുന്‍ സിഐ ഇകെ സാബു, എസ്ഐ അജിത് കുമാര്‍ എന്നിവരാണ് ചോദ്യം ചെയ്യലിന് ശേഷം ഉദയകുമാറിനെ തോളില്‍താങ്ങി കൊണ്ടുവന്നത് ഈ ഉദ്യോഗസ്ഥരാണെന്നും സ്റ്റേഷന്‍ രേഖകള്‍ തിരുത്താന്‍ ഇവരാണ് ആവശ്യപ്പെട്ടതെന്നും അഞ്ചാം സാക്ഷിയായ തങ്കമണി മൊഴിനല്‍കി.
47 സാക്ഷികളില്‍ ഉദയകുമാറിനൊപ്പം പൊലീസ് കസ്റ്റഡിലെടുത്ത പ്രധാന സാക്ഷി സുരേഷും ഒരു പൊലീസുകാരനും കൂറുമാറിയിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച മൂന്ന് പൊലീസുകാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ വേളയില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനെ തുടര്‍ന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്.