-->
സ്കൂള്‍ കാലഘട്ടത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും വലിയ പേടി സ്വപ്നമാണ് പരീക്ഷകള്‍. ഇപ്പോള്‍ മിക്ക വിദ്യാലയങ്ങളിലും പരീക്ഷാക്കാലമാണ്. പരീക്ഷയുടെ തലേ ദിവസം രാത്രി പകലാക്കി പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ അവര്‍ പരീക്ഷയുണ്ടാകുമെന്ന് അറിഞ്ഞത് അപ്പോഴാണെന്ന് തോന്നും. പഠിച്ചത് മറന്നു പോകുമോ, പഠിപ്പിക്കാത്തത് പരീക്ഷയ്ക്ക് വരുമോ, പഠിച്ചത് നന്നായി എഴുതാൻ പറ്റുമോ തുടങ്ങി പല വിധത്തിലുള്ള ആശങ്കകളാണ് ഈ സമയത്ത് കുട്ടികളുടെ മനസ്സിലുള്ളത്.
പരീക്ഷക്കാലത്താണ് മിക്ക കുട്ടികളും ദേവാലയ സന്ദര്‍ശനങ്ങള്‍ നടത്താറുള്ളത്. അവസാന ആശ്രയം ദൈവങ്ങളാണ് എന്ന വിശ്വാസത്തിലാണ് പലരും വഴിപാടുകളും നടത്തുന്നതും അമ്പലങ്ങളിലും പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലുമൊക്കെ പോയി പ്രാര്‍ത്ഥിക്കുന്നതും. ചിലരാവട്ടെ പരീക്ഷ എഴുതാൻ പോകുന്ന പേനയും മറ്റ് ഉപകാരണങ്ങളുമൊക്കെ പൂജിക്കുകയോ വെഞ്ചിരിക്കുകയോ ഒക്കെ ചെയ്യാറുമുണ്ട്.
ഇപ്പോഴിതാ ഇത്തരത്തില്‍ പരീക്ഷ ദിവസം പ്രാർത്ഥിക്കുന്ന ഒരു വിദ്യാർത്ഥിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോയില്‍ സ്കൂള്‍ യൂണിഫോം ധരിച്ച ഒരു ആണ്‍കുട്ടി പരീക്ഷയ്ക്ക് സ്കൂളിലേക്ക് പോകും മുമ്പ് വീട്ടില്‍ വച്ച ദൈവങ്ങളുടെ ഫോട്ടോയ്ക്ക് മുന്നില്‍ നിന്നും പ്രാര്‍ത്ഥിക്കുന്നത് കാണാം. സ്കൂള്‍ ബാഗൊക്കെ ധരിച്ച് സ്കൂളിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് കുട്ടിയുടെ ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന. കണ്ണടച്ച് കൈ കൂപ്പി പ്രാര്‍ത്ഥിക്കുന്ന കുട്ടി, ഇടയ്ക്ക് കൂപ്പിയ കൈ തലയ്ക്ക് മുകളിലേക്ക് ഉയർത്തുന്നതും കാണാം. ഈ സമയം അമ്മ പ്രാര്‍ത്ഥിച്ചത് മതിയെന്ന് പറയുന്നത് കേള്‍ക്കാം. പിന്നാലെ ഫോട്ടോകള്‍ വച്ച കബോഡ് അടച്ച് അതിന്റെ വാതില്‍ പിടിപ്പിച്ചിരുന്ന മണികളില്‍ മുട്ടി കുട്ടി ഒച്ചയുണ്ടാക്കുന്നതും വീഡിയോയിലുണ്ട്. ‘‘പരീക്ഷാ ദിവസം...’’ എന്ന ക്യാപ്ഷന്‍ നല്‍കി അശ്വിനി മാഗാ ഓഫീഷ്യല്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
കുട്ടിയുടെ അകമഴിഞ്ഞുള്ള പ്രാർത്ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 12 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. കുട്ടിയുടെ പ്രാർത്ഥന കണ്ട നിരവധിപ്പേർ കമന്റുകളും കുറിച്ചിട്ടുണ്ട്. ‘കുട്ടിക്കാലം ഓര്‍ത്തു പോയി, ഒരു ബാക്ക് ബെഞ്ചറെ കണ്ടെത്തി, ബ്രോ വ്യക്തിപരമായി ദൈവത്തിന് ഒരു സന്ദേശം കൈമാറി, പരീക്ഷകളില്‍ ആവശ്യമായ സഹായത്തിനായി ദൈവത്തോടുള്ള ഓർമ്മപ്പെടുത്തലാണ് അവസാനത്തെ മണി, അവസാനത്തെ മണിയടിയാണ് ഏറ്റവും വലിയ ഹൈലൈറ്റ്...’ എന്നതടക്കമാണ് കമന്റുകള്‍.