-->
ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ശക്തമായ നിലപാട് എടുക്കാനും രാഹുലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നുമുള്ള നിലപാടാണ് രാഹുല്‍ഗാന്ധിയും പ്രിയങ്കയും എടുത്തിരിക്കുന്നതെന്നുമാണ് വിവരം. നിരപരാധിത്വം തെളിയിക്കാതെ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും വിട്ടുവീഴ്ചയ്ക്കില്ലെന്നുമാണ് നിലപാട്. ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കേണ്ട ചുമതല രാഹുല്‍ മാങ്കൂട്ടത്തിലിനാണെന്നുമാണ് നിലപാട്.
വിവാദങ്ങളില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കോണ്‍ഗ്രസിനും രാഹുല്‍ മാങ്കൂട്ടത്തിലിനും കഴിഞ്ഞിട്ടില്ല. കടുത്ത നിലപാടുമായി എഐസിസി മുമ്പോട്ട് പോകുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണന പോലും നല്‍കേണ്ടെന്ന നിലപാടാണ് എഐസിസി നല്‍കിയിരിക്കുന്നത്. അതേസമയം എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ നിലപാട് എടുക്കാനും കഴിയാത്ത സ്ഥിതിയുണ്ട്. അതേസമയം പാലക്കാട്ടെ രാഹുല്‍മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫീസിനെതിരേ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്്. ഡിവൈഎഫ്‌ഐ യും യുവമോര്‍ച്ചയും എംഎല്‍എ യെ പാലക്കാട്ട് കാലു കുത്താന്‍ സമ്മതിക്കില്ല എന്ന നിലപാട് എടുത്തിരിക്കുകയാണ്.
വന്‍ വിവാദത്തിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് യുഡിഎഫിന്റെയും തീരുമാനം. നിയമസഭാ സമ്മേളനത്തില്‍ രാഹുലില്‍ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചുവരാമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നിലപാട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സര്‍ക്കാരിന് എതിരെയുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ തടസ്സമാകുമെന്നാണ് വിലയിരുത്തല്‍. ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം എടുക്കാനാണ് നീക്കം. ഒരുതരത്തിലും രാഹുലുമായി സഹകരിച്ചു പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം വനിതാ നേതാക്കള്‍ നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്.
ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്താല്‍ മതി എന്ന തീരുമാനത്തിലും പാര്‍ട്ടി എത്തുമ്പോഴും സ്വയം ന്യായീകരണത്തിനാണ് രാഹുല്‍ ശ്രമിച്ചത്.
പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ രാഹുല്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇതിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ദേശീയ നേതൃത്വവും നിലപാട് എടുത്തിരിക്കുകയാണ്. വോട്ട് മോഷണ വിവാദവുമായി കോണ്‍ഗ്രസും പ്രതിപക്ഷത്തെ ഘടകകക്ഷികളും ശക്തമായ നിലപാട് നില്‍ക്കുമ്പോള്‍ പാര്‍ട്ടിയുടെ അന്തസ്സിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിവാദമായി രാഹുല്‍ മാങ്കുട്ടത്തലിന്റെ വിഷയം മാറിയെന്നാണ് കരുതുന്നത്.