-->
കേന്ദ്രമന്ത്രിയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനുമായ അഭിനേതാവുമാണ് സുരേഷ്ഗോപി. താരത്തിന്റെ മകന്‍ മാധവ് സുരേഷ് സിനിമയിലെത്തും മുമ്പു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായ താരപുത്രനാണ്. തന്റെ നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും മുഖം നോക്കാതെയുള്ള തുറന്നു പറച്ചിലുകളിലൂടെയും മാധവ് എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
അടുത്തിടെ താരം ബിഗ് സ്ക്രീനിലും അഭിനേതാവെന്ന നിലയില്‍ ഇടം പിടിച്ചു. എന്നാല്‍ ട്രോളുകളും നെഗറ്റീവ് കമന്റുകളുമാണ് താരപുത്രന്റെ അരങ്ങേറ്റ സിനിമയ്ക്ക് ലഭിച്ചത്. അച്ഛനൊപ്പം സ്ക്രീന്‍സ്പേസ് പങ്കിട്ട ജെഎസ്കെയിലും മാധവിന്റെ അഭിനയം പോരായിരുന്നു എന്നായിരുന്നു കമന്റുകള്‍.
ഇക്കഴിഞ്ഞ ദിവസം ശാസ്തമംഗലത്തെ കെപിസിസി ഓഫീസിന് സമീപത്തു വച്ച് നടുറോഡില്‍ കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും മാധവ് സുരേഷും തമ്മില്‍ തർക്കമുണ്ടായതും പോലീസ് ഇടപെട്ടതും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. വാക്കുതര്‍ക്കം മൂത്തപ്പോള്‍ കോണ്‍ഗ്രസ് നേതാവിന്റെ വാഹനം തടഞ്ഞു നിർത്തുകയും ബോണറ്റില്‍ ഇടിക്കുകയും ചെയ്യുന്ന മാധവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. സംഭവ സ്ഥലത്തെത്തിയ പോലീസ് മാധവിനെ സ്റ്റേഷനിലേക്ക് കൂട്ടി. എന്നാല്‍, ഇരുകൂട്ടർക്കും പരാതിയില്ലെന്ന് പറഞ്ഞതോടെ കേസെടുത്തില്ല. സംഭവം വൈറലായതോടെ മാധവിനെ കുറ്റപ്പെടുത്തിയും ട്രോളിയുമുള്ള പല കമന്റുകളും ഈ സംഭവത്തിന് താഴെ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ നടുറോഡില്‍ കോണ്‍ഗ്രസ് നേതാവുമായി വാക്കു തർക്കത്തിലേർപ്പെട്ട സംഭവത്തില്‍ പ്രതികരണം കുറിക്കുകയാണ് മാധവ് സുരേഷ്. നടന്ന സംഭവത്തിന്റെ പകുതി സത്യം മാത്രമേ പറയുന്നുള്ളൂവെന്നും നടക്കാത്ത കാര്യങ്ങളാണ് കൂടുതലും പറയപ്പെടുന്നതെന്നും ലൈവില്‍ തോന്ന്യാസം പറഞ്ഞ ശേഷം പ്രതികരണം ചോദിച്ച് തന്നെ വിളിച്ച മാധ്യമ പ്രവർത്തകനെക്കുറിച്ചും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പരാമര്‍ശിച്ചു.
‘‘യഥാർത്ഥത്തിൽ സംഭവിച്ചതിൽ പകുതി കാര്യങ്ങള്‍ പറയാത്തതും, സംഭവിക്കാത്ത പലകാര്യങ്ങളും പറയപ്പെടുകയും ചെയ്‌തൊരു സംഭവത്തിന്റെ ഭാഗമായിരിക്കുകയാണ് ഞാൻ. തരിമ്പും വസ്തുതാ പരിശോധനയില്ലാതെയാണ് ഇക്കാര്യങ്ങള്‍ പൊതുജനങ്ങളോട് പറയുന്നത്. വെല്‍ ഡണ്‍ മീഡിയ. ലൈവ് ടിവിയില്‍ തോന്ന്യാസം വിളിച്ച് പറഞ്ഞ ശേഷം പ്രതികരണത്തിനായി എന്നെ വിളിച്ച ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകന് കൂടുതല്‍ വലിയൊരു വെല്‍ ഡണ്‍...’’ എന്നാണ് മാധവിന്റെ ആദ്യത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
മറ്റൊന്നില്‍ സംഭവത്തിന്റെ വീഡിയോ സഹിതം പങ്കിട്ടാണ് മാധവ് രോഷം കുറിച്ചിരിക്കുന്നത്. ‘‘വിനോദ് കൃഷ്ണയ്‌ക്കെതിരെ പരാതിയില്ല....
സർ, ഞങ്ങൾ രണ്ടുപേരും പരസ്പരം എന്താണ് തെറ്റ് ചെയ്തതെന്ന് മനസ്സിലാക്കിയതിനാൽ, അയാൾക്ക് എങ്ങനെ ആ സാഹചര്യം ആരംഭിച്ചുവെന്ന് അറിയാമായിരുന്നു. ഒരു കൂട്ടത്തിനിടയിലെ ഒരു മോശം ആപ്പിൾ പോലെ, നമ്മുടെ അത്ഭുതകരമായ പോലീസ് സേനയ്ക്കും ചില മോശം ആപ്പിളുകൾ ഉണ്ട്, വിനോദ് സാറിന് പരാതിയില്ലെങ്കിലും, അവരിൽ ഒരാൾ ഞാൻ പോലീസ് ജീപ്പിൽ കയറുന്നത് ക്യാമറകൾ പിടികൂടുന്നത് ഉറപ്പാക്കാൻ ആഗ്രഹിച്ചു.
അവിടെയുള്ള ജനക്കൂട്ടത്തിനും അവിടെ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാമായിരുന്നു...ഞാൻ ഉദ്ദേശിക്കുന്നത്, ആരും സത്യത്തെക്കുറിച്ച് ശരിക്കും ശ്രദ്ധിക്കുന്നില്ല എന്നാണ്...’’ എന്നാണ് മാധവ് കുറിച്ചിരിക്കുന്നത്. ഒപ്പം ന്യൂസ് വന്നിരിക്കുന്ന ചാനല്‍ ക്ലിപ്പും താരപുത്രന്‍ പങ്കുവച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ശാസ്തമംഗലത്തെ കെപിസിസി ഓഫീസിന് സമീപത്തു വച്ചാണ് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും മാധവ് സുരേഷും തമ്മില്‍ തർക്കമുണ്ടായയ്. വിനോദിന്റെ വാഹനം മാധവിന്റെ കാറില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മാധവ് വാക്ക് തർക്കത്തിലേർപ്പെട്ടത്. മാധവ് മദ്യപിച്ചിരുന്നുവെന്നായിരുന്നു വിനോദിന്റെ ആരോപണം. മാധവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു.