-->
എഎംഎംഎ പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്ന ജഗദീഷിന്റെ നിലപാടിന് പിന്തുണ അറിയിച്ച് നിർമാതാവ് സാന്ദ്ര തോമസ്. ജഗദീഷിന്റെ നിലപാട് പുരോഗമനപരമാണെന്നും സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്ന അദ്ദേഹത്തിന്റെ സമീപനം എടുത്തു പറയേണ്ടതാണെന്നും സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
'ജഗദീഷിന്റെ നിലപാട് പുരോഗമനപരം. കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗദീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാർഹവുമാണ്, അതിൽ സ്വയം സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവാങ്ങി സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്ന സമീപനം എടുത്തു പറയേണ്ടതും ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കുന്നതുമാണ്. പുരോഗമനപരം എന്ന് പറഞ്ഞാൽ മാത്രം പോരാ അത് പ്രാവർത്തികമാക്കുമ്പോൾ ആണ് വ്യക്തികൾ തിളക്കമുള്ളതായി മാറുന്നത്', സാന്ദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചു.
എഎംഎംഎയെ വനിതകൾ നയിക്കട്ടെയെന്നാണ് ജഗദീഷിന്റെ നിലപാട്. മോഹൻലാലിനെയും മമ്മൂട്ടിയെയും ജഗദീഷ് തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. ഉറപ്പ് ലഭിച്ചാൽ ജഗദീഷ് മത്സരത്തിൽ നിന്നും പിൻവാങ്ങും.
നിലവിൽ ആറുപേരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് ആറ് പേർ. നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിരുന്നു.