-->
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു നിർമാതാവ് സാന്ദ്ര തോമസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും പിന്നീട് സാന്ദ്ര കോടതിയ സമീപിച്ചതുമൊക്കെ മലയാളികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ നിയമപഠനത്തില്‍ ബിരുദം നേടാന്‍ ഒരുങ്ങുകയാണ് സാന്ദ്ര തോമസ്.
ബംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയില്‍ അഡ്മിഷന്‍ എടുത്തതായി സാന്ദ്ര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പുതിയ അധ്യായം തുടങ്ങുകയാണെന്ന് സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ക്രൈസ്റ്റ് അക്കാദമിക്ക് മുൻപിൽ നിന്നുള്ള ചിത്രങ്ങളും സാന്ദ്ര ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതാണെങ്കിലും അത് ഒരിക്കലും വളര്‍ച്ചയെ തടയുന്നില്ല. ജീവിതത്തിലെ ഏത് ഘട്ടത്തിലും സ്വപ്‌നങ്ങളെ പിന്തുടരാനും ഒരേ സമയം പല ഉത്തരവാദിത്വങ്ങളും അഭിമാനത്തോടെ നിര്‍വഹിക്കാനും സ്ത്രീകള്‍ക്ക് കഴിയുമെന്ന് തെളിയിക്കാന്‍ വേണ്ടി കൂടിയാണ് തന്റെ ശ്രമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമം എന്നും ഹൃദയത്തോട് ചേര്‍ന്നുനിന്ന ഒന്നായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. ബിബിഎ ബിരുദധാരിയാണ് സാന്ദ്ര. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് സാന്ദ്ര ബിബിഎ ബിരുദം കരസ്ഥമാക്കിയത്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദാനന്തരബിരുദ യോഗ്യതയും സാന്ദ്രയ്ക്കുണ്ട്.
വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരില്‍ നിര്‍മാണക്കമ്പനിയുണ്ടാക്കിയാണ് സാന്ദ്ര സിനിമയില്‍ സജീവമായത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസ് വിട്ട് സ്വന്തം നിര്‍മാണക്കമ്പനി ആരംഭിച്ചു. ആട്, ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ വില്‍സണ്‍ ജോണ്‍ തോമസുമായി വിവാഹിതയായി.