-->
റായ്പുര്‍: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ അറസ്റ്റ് സമയത്ത് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളുടെ പ്രതികരണം നിര്‍ണ്ണായകമാകുന്നു. ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകയോട് ഇവര്‍ നടത്തിയ പ്രതികരണം നിര്‍ണ്ണായകമായി മാറിയേക്കും. സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്നും ക്രൈസ്തവ വിശ്വാസികളാണെന്നും ആരുടേയും നിര്‍ബ്ബന്ധത്തിന് വഴങ്ങിയല്ല പോകുന്നതെന്നും പെണ്‍കുട്ടി പറയുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ജാമ്യാപേക്ഷയില്‍ തുണയാകുമെന്നാണ് കരുതുന്നത്.
പാചക ജോലിക്കായാണ് സിസ്റ്റര്‍മാര്‍ക്കൊപ്പം പോകുന്നതെന്നും തങ്ങള്‍ ക്രൈസ്തവ വിശ്വസികളാണ് എന്നും പെണ്‍കുട്ടി പറയുന്നുണ്ട്. കന്യാസ്ത്രീകള്‍ക്കെതിരായ കേസില്‍ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. മതപരിവര്‍ത്തനം ഉണ്ടായിട്ടില്ലെന്ന് കൂടെയുണ്ടായിരുന്ന യുവാവും പറയുന്നുണ്ട്. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് യാത്രതിരിച്ചതെന്നും പെണ്‍കുട്ടി പറയുന്നുണ്ട് എന്നാല്‍ ഈ ആരോപണങ്ങളെ നിരാകരിക്കുന്നതാണ് സംഭവസമയത്ത് പെണ്‍കുട്ടി നടത്തിയ പ്രതികരണം.
പ്രാദേശിക മാധ്യമപ്രവര്‍ത്തക: നിര്‍ബന്ധിച്ചാണോ കൊണ്ടുപോകുന്നത് എന്ന് ചോദിക്കുമ്പോള്‍ ഒരു നിര്‍ബന്ധവും ഉണ്ടായിട്ടില്ലെന്നാണ് നല്‍കിയ മറുപടി. ഒന്നും ഒളിച്ചുവെയ്‌ക്കേണ്ട തുറന്നു പറയാന്‍ പറയുമ്പോള്‍ സത്യമായും ആരും നിര്‍ബ്ബന്ധിച്ചിട്ടില്ലെന്നാണ് ഇവര്‍ നലകുന്ന മൊഴി. ഇഷ്ടമുണ്ടെങ്കില്‍ വരാനാണ് തങ്ങളോട് പറഞ്ഞതെന്നും തുടര്‍ന്ന് ഞങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്നും പറഞ്ഞു. വിശ്വാസം സംബന്ധിച്ച ചോദ്യത്തിന് തങ്ങള്‍ ക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്നും ആദിവാസി വിഭാഗത്തിന്റെ ഹിന്ദുദേവനായ ബുഡാ ദേവനെ വിശ്വസിക്കുന്നില്ലെന്നും പറയുന്നുണ്ട്.
അഞ്ചുവര്‍ഷമായി വീട്ടില്‍ എല്ലാവരും യേശുവിനെയാണ് വിശ്വസിക്കുന്നതെന്നും ഇവര്‍ വ്യക്തമായി പറയുന്നുണ്ട്. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.
ഇരുവരും ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കേസില്‍ സിസ്റ്റര്‍ പ്രീതി ഒന്നാം പ്രതിയും സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയുമാണ്. ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടുത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തിയതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ഛത്തീസ്ഗഡില്‍ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്.