-->
എറണാകുളം : കളമശ്ശേരിയിൽ മർത്തോമാ ഭവൻ കന്യാസ്ത്രീ മഠം കയ്യേറി നാശനഷ്ടം ഉണ്ടാക്കിയ പ്രതികൾക്ക് എതിരെ കളമശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ താരതമ്യേന ദുർബലമായ വകുപ്പുകൾ ചുമത്തി ഗുണ്ടകൾക്ക് പോലീസ് കാവൽ നിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ്.
കഴിഞ്ഞ നാലാം തീയതി രാത്രി 70 ഓളം പേരടങ്ങുന്ന ഗുണ്ടാസംഘം കന്യാസ്ത്രീ മഠത്തിലേക്ക് അതിക്രമിച്ച് എത്തുകയായിരുന്നു. 40 വർഷത്തിലധി കമായി സഭയുടെ കൈവശം ഉണ്ടായിരുന്ന ഭൂമി കയ്യേറുകയും മതിലിന്റെ 100 മീറ്ററോളം ദൂരത്തിൽ പൊളിച്ചു മാറ്റുകയും പൊളിച്ച ഭാഗങ്ങൾ അവിടെനിന്ന് രാത്രി തന്നെ കടത്തുകയും ചെയ്തു. ഈ കേസില്‍ എഫ് ഐ ആർ നമ്പർ1129/2025 പ്രകാരം ബി എൻ എസ് 329(3), 324(5),3(5) എന്നിങ്ങനെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും എറണാകുളം പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭയപ്പെടുത്തിക്കൊണ്ടായിരുന്നു അതിക്രമം. സ്ഥലത്തെ എംഎൽഎയും മന്ത്രിയുമായ പി രാജീവ് സംഭവസ്ഥലം സന്ദർശിച്ചെങ്കിലും ഏതെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. അക്രമങ്ങൾക്കെതിരെ കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതികൾ കയ്യേറ്റ ഭൂമിയിൽ കുടിയേറി താമസിക്കുകയാണ്. അക്രമികൾക്ക് കാവൽ നിൽക്കുകയാണ് പോലീസ്. പ്രതികളുടെ പേരിൽ എഫ്ഐആർ ഉണ്ടായിട്ടുപോലും അറസ്റ്റ് ചെയ്യാനോ കയ്യേറ്റം ഒഴിപ്പിക്കാനോ പോലീസ് നടപടി സ്വീകരിക്കുന്നില്ല. ചില സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പോലീസും ആഭ്യന്തരവകുപ്പും കോൺഗ്രസും ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടായപ്പോൾ വിമാനം കയറിയ ഒരു നേതാവിനെയും കേരളത്തിൽ അവരുടെ മൂക്കിന് തുമ്പത്ത് കളമശ്ശേരിയിലേക്ക് കണ്ടില്ല. കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടായിട്ടും പ്രതികരിക്കാൻ പോലും അതിലൊരു നേതാവും തയ്യാറായിട്ടില്ല. ഇത് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ പാപരത്വം തിരിച്ചറിയുന്ന തെളിവാണ്. ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പോലീസും സർക്കാരും തയ്യാറായില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് , ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വക്കേറ്റ് നോബിൾ മാത്യൂസ്, ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വക്കേറ്റ് ഷൈജു , ന്യൂനപക്ഷമോർച്ച ജില്ലാ അധ്യക്ഷൻ ഡിമേഷ് കെ ഡി എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.